×

എടപ്പാള്‍ സിനിമാ തിയേറ്റര്‍ പീഡനം :പരാതി ദിവസങ്ങളോളം പൂഴ്ത്തിവെക്കാന്‍ ചങ്ങരംകുളം പൊലീസിന് എങ്ങനെ ധൈര്യമുണ്ടായി- സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

എടപ്പാള്‍ സിനിമാ തിയേറ്റര്‍ പീഡനം സംബന്ധിച്ച വിഷയം കൈകാര്യം ചെയ്യുന്നതില്‍ ചങ്ങരംകുളം പൊലീസിന് വീഴ്ചപറ്റിയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പരാതി ദിവസങ്ങളോളം പൂഴ്ത്തിവെക്കാന്‍ ചങ്ങരംകുളം പൊലീസിന് എങ്ങനെ ധൈര്യമുണ്ടായി എന്നത് അന്വേഷിക്കേണ്ടതാണ്. നിരുത്തരവാദപരമായ പെരുമാറ്റമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

അതേസമയം തിയേറ്ററില്‍ പത്തുവയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റു ചെയ്തു. മണിക്കൂറുകളോളം നീണ്ട വിശദമായ ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. പോക്സോ നിയമം കൂടി ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കരുന്നത്. പീഡനത്തിന് കൂട്ടുനിന്നെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് കുട്ടിയുടെ അമ്മയെ കേസില്‍ പ്രതിചേര്‍ത്തത്.

ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞത് സംഭവവുമായി ബന്ധമില്ല എന്നായിരുന്നു. പ്രതിയുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് സിനിമ കാണാന്‍ പോയത്. ഒപ്പം കുട്ടിയുമുണ്ടായിരുന്നു. കുട്ടിയെ പീഡിപ്പിച്ച വിവരം അറിഞ്ഞിരുന്നില്ല എന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ അമ്മയ്ക്ക് ഈ കേസുമായുള്ള പങ്ക് പ്രഥമദൃഷ്ട്ര്യാ വ്യക്തമായിരുന്നു. പ്രധാന തെളിവായ വീഡിയോയില്‍ തിയേറ്ററില്‍ പ്രതിയെ നടുക്കിരുത്തി കുട്ടിയെ അപ്പുറത്ത് ഇരുത്തിയത് തന്നെ ഇവര്‍ പീഡനത്തിന് ഒത്താശ ചെയ്തു എന്നതിന്റെ തെളിവായി കണക്കാക്കുകയായിരുന്നു.

നേരത്തെ പെണ്‍കുട്ടിയുടെ അമ്മയ്ക്കെതിരെ കേസെടുക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ പറഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ അറിവോടെയാണ് പീഡനം നടന്നത്. പോക്സോ കേസായതിനാല്‍ വനിതാ കമ്മീഷന് ഇതില്‍ ഇടപെടാനാകില്ലെന്നും ജോസഫൈന്‍ വ്യക്തമാക്കി. സംഭവത്തില്‍ പൊലീസിന് ജാഗ്രതക്കുറവുണ്ടായെന്നും പൊലീസിന്റേത് സ്ത്രീ വിരുദ്ധ മനോഭാവമാണെന്നും ജോസഫൈന്‍ കുറ്റപ്പെടുത്തി.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top