×

ബിജെപി ന്യൂനപക്ഷമോര്‍ച്ചയുടെ ക്രിസ്‌മസ്‌ ആഘോഷം; കോട്ടയം ഇമാമിനെ സസ്‌പെന്റ്‌ ചെയ്‌തില്‍ വിവാദം

കോട്ടയം: സംഘപരിവാറുകാരുടെ നേതൃത്വത്തില്‍ ബിജെപി. ന്യൂനപക്ഷമോര്‍ച്ച നടത്തിയ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്ത ഇമാമിനെ ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍ സസ്പെന്‍ഡ് ചെയ്തു. കോട്ടയം ടൗണ്‍ ഇമാം മുഹമ്മദ് സാദിഖ് മൗലവിയെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തതതെന്ന് ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മതേതര സംഗമം എന്ന നിലയിലാണ് ന്യൂനപക്ഷമോര്‍ച്ച പരിപാടി സംഘടിപ്പിച്ചത്.

ആര്‍എസ്‌എസ്. പോഷകസംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഇമാം കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.നസറുദ്ദീന്‍ മൗലവി ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഡിസംബര്‍ 17-നാണ് ബിജെപി. ന്യൂനപക്ഷമോര്‍ച്ചയുടെ നേതൃത്വത്തില്‍ ക്രിസ്മസ് സ്നേഹസംഗമം നടന്നത്. ജോസ് കെ.മാണി എംപി.യായിരുന്നു ഉദ്ഘാടകന്‍. പരിപാടിയില്‍ വിവിധ മതപുരോഹിതരും പങ്കെടുത്തിരുന്നു. ആര്‍എസ്‌എസ്. പോഷകസംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തെന്നാരോപിച്ച്‌ ഇമാമിനെതിരേ ഒരുവിഭാഗം കൗണ്‍സിലിന് പരാതി നല്‍കുകയായിരുന്നു.

ആര്‍എസ്‌എസ്. നടത്തിയ പരിപാടിയാണെന്ന് വേദിയില്‍വച്ചാണ് മനസ്സിലായത്. പതിവായി പള്ളിയില്‍ വരുന്ന സുഹൃത്ത്, ജോസ് കെ.മാണി എംപി. പങ്കെടുക്കുന്ന പരിപാടിയില്‍ എത്തണമെന്ന് ആവശ്യപ്പെട്ടു. അതനുസരിച്ചാണ് പരിപാടിക്ക് പോയത്. അറിയാതെയാണെങ്കിലും പരിപാടിയില്‍ പങ്കെടുത്തത് തെറ്റായിപ്പോയി എന്ന് ഇമാമും വിശദീകരിക്കുന്നു. ഇതോടെ ക്രിസ്മസ് ആഘോഷ വിവാദത്തിന് പുതിയ തലം വരികയാണ്.

വിവാദ പരിപാടിയില്‍ മാര്‍ മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പൊലീത്തയും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ജോസ് കെ മാണിക്കും പ്രശ്നമൊന്നുമുണ്ടായില്ല. അതിനിടെ ഇമാം കൗണ്‍സിലിലെ തീവ്ര നിലപാടുള്ള ചിലരാണ് പുറത്താക്കലിന് പിന്നിലെന്നാണ് ആക്ഷേപം പരിവാറുകാരും ഉയര്‍ത്തുന്നു. കൗണ്‍സിലിനെ പോപ്പുലര്‍ഫ്രണ്ട് ഹൈജാക്ക് ചെയ്യുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. സാദിഖ് മൗലവി ഇമാം കൗണ്‍സിലിന്റെ ജില്ലാ കമ്മറ്റി അംഗംകൂടിയാണ്.

കോട്ടയം ടൗണ്‍ ഇമാം മുഹമ്മദ് സാഹിബ് മൗലവിയെ സസ്പെന്‍ഡ്് ചെയ്തതിനെ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി അപലപിച്ചു. മതേതരത്വം നിലനില്‍ക്കുന്ന നാട്ടില്‍ മതപുരോഹിതര്‍ക്ക് ഒഴിവാക്കാനാവാത്ത സ്ഥാനമാണുള്ളത്. എല്ലാവരേയും ഒന്നിച്ചുകാണുക, എല്ലാ ആഘോഷങ്ങളും എല്ലാവരും ചേര്‍ന്ന് നടത്തുക എന്നതാണ് നാടിന്റെ പൈതൃകം. ക്രിസ്മസ് പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ മതപുരോഹിതനെ സസ്പെന്‍ഡ് ചെയ്തത് വാട്സാപ്പിലും, ഫേയ്സ് ബുക്കിലും വന്ന കമന്റുകളുടെ അടിസ്ഥാനത്തിലാണ്.

എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുടെ വാട്സാപ്പിലും ഫെയ്സ് ബുക്കിലും വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഒരു ഇമാം പങ്കെടുത്ത പരിപാടിയെ തള്ളിപ്പറയേണ്ടി വന്നത്. ഈ നടപടി മതസൗഹാര്‍ദ്ദം തകരുന്നതിനേ ഉപകരിക്കൂ. ന്യൂനപക്ഷമോര്‍ച്ച നടത്തുന്ന ഇത്തരം പരിപാടികളില്‍ നിരവധി പുരോഹിതര്‍ പങ്കെടുത്തിട്ടുണ്ട്. ആരാണ് ഇവിടെ വര്‍ഗ്ഗീയത സൃഷ്ടിക്കുന്നതെന്നുള്ള വസ്തുത കേരളം ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top