×

ഒരു അധ്യാപകനെ മാനേജ്‌മെന്റ്‌ നിയമിക്കുക; രണ്ടാമത്തെ ഒഴിവ്‌ ജോലി നഷ്ടപ്പെട്ട പിഎസ്‌ സി ടെസ്റ്റ്‌ എഴുതിയാള്‍ക്ക്‌ – ഹൈക്കോടതി വിധി സുപ്രീം കോടതി ശരി വച്ചേക്കും

സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ രണ്ടായിരത്തോളം അധ്യാപകര്‍ കഴിഞ്ഞ ഒരു വര്‍ഷമായി ശമ്പളമില്ലാതെ പ്രതിസന്ധിയില്‍. നിയമനാംഗീകാരം ലഭിക്കാത്തതിനെത്തുടര്‍ന്നാണു അധ്യാപകര്‍ക്കു ശമ്പളമില്ലാതായത്. അധ്യാപക നിയമനം സംബന്ധിച്ച കെ.ഇ.ആര്‍. ഭേദഗതിയില്‍ സുപ്രീംകോടതിയുടെ ഉത്തരവ് വന്നശേഷം മാത്രമേ ഇവര്‍ക്ക് ശമ്പളം ലഭിക്കുകയുള്ളൂ.

എയ്ഡഡ് സ്‌കൂളുകളിലുണ്ടാകുന്ന അധിക തസ്തികയില്‍ നിയമനം നടത്തുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയാണു സര്‍ക്കാര്‍ കേരള വിദ്യാഭ്യാസച്ചട്ടം ഭേദഗതി ചെയ്തത്. എയ്ഡഡ് സ്‌കൂളുകളിലുണ്ടാകുന്ന ഒഴിവുകളില്‍ 1:1 അനുപാതം പാലിക്കണമെന്നായിരുന്നു ഭേദഗതി. സ്‌കൂളുകളിലുണ്ടാകുന്ന ഒഴിവുകളില്‍ ഒരു അധ്യാപകനെ മാനേജ്മെന്റ് നിയമിക്കുമ്പോള്‍ രണ്ടാമത്തെ ഒഴിവില്‍ ജോലി നഷ്ടപ്പെട്ട് പുറത്തായ അധ്യാപകനെ നിയമിക്കണമെന്നായിരുന്നു വ്യവസ്ഥ. 1979 നു ശേഷമുണ്ടായ എയ്ഡഡ് സ്‌കൂളുകളിലെ അധിക തസ്തികയിലുണ്ടാകുന്ന മുഴുവന്‍ ഒഴിവുകളിലും ജോലി നഷ്ടപ്പെട്ട അധ്യാപകരെ നിയമിക്കണമെന്നുമാണു വ്യവസ്ഥ. എന്നാല്‍ ഇതിനെതിരേ മാനേജ്മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ എല്ലാ ഒഴിവുകളിലേക്കും മാനേജ്മെന്റുകള്‍ നിയമനവും നടത്തിയിരുന്നു. ലക്ഷങ്ങള്‍ കോഴ വാങ്ങിയാണു ഈ നിയമനങ്ങള്‍ നടത്തിയിട്ടുള്ളത്. കേസ് ഹൈക്കോടതിയിലായതിനാല്‍ നിയമനാംഗീകാരം നല്‍കാന്‍ സര്‍ക്കാരും തയാറായില്ല. ഹൈക്കോടതി സര്‍ക്കാരിന്റെ നടപടി അംഗീകരിക്കുകയായിരുന്നു. നിയമവിരുദ്ധമായി നിയമിച്ച അധ്യാപകരെ പിരിച്ചുവിടാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതിനു തയാറാകാതെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുകയാണ് മാനേജ്മെന്റുകള്‍ ചെയ്തത്. കെ.ഇ.ആര്‍. ഭേദഗതി ആദ്യം ഒരു മാസത്തേക്ക് സ്റ്റേ ചെയ്ത കോടതി പിന്നീട് കേസില്‍ അന്തിമ ഉത്തരവുണ്ടാകുന്നതുവരെ സ്റ്റേ ചെയ്തു.

ഇതോടെ സുപ്രീംകോടതി വിധിക്കുശേഷം നിയമനാംഗീകാരത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. സ്ഥിര നിയമന ഉത്തരവില്ലാത്തതിനാല്‍ ഈ അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനും കഴിയില്ല. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരാണു നിയമനാംഗീകാരം നല്‍കേണ്ടത്. ഇതിനായി കഴിഞ്ഞ വര്‍ഷം തന്നെ ഫയല്‍ നല്‍കിയെങ്കിലും സര്‍ക്കാരിന്റെ നിര്‍ദേശമുള്ളതിനാല്‍ ഇതില്‍ തീരുമാനമെടുക്കാതെ മാറ്റിവയ്ക്കുകയായിരുന്നു.

കഴിഞ്ഞ അധ്യയന വര്‍ഷം മുതല്‍ നിയമനം ലഭിച്ചവരാണ് പ്രതിസന്ധിയിലായത്. 2017 മുതല്‍ കുട്ടികള്‍ വര്‍ധിച്ചതിനാല്‍ മിക്ക സ്‌കൂളുകളിലും അധിക തസ്തികയുണ്ടായിട്ടുണ്ട്. 1979 നു മുമ്പു തുടങ്ങിയ സ്‌കൂളുകളില്‍ പകുതി തസ്തികയ്കക്കാണ് സര്‍ക്കാരിനു അവകാശമുള്ളത്. ബാക്കിയുള്ള പകുതി തസ്തികകളില്‍ അധ്യാപകരെ നിയമിക്കാന്‍ മാനേജ്മെന്റുകള്‍ക്കാണ് അവകാശമെന്ന് കെ.ഇ.ആര്‍ ഭേദഗതിയില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ മാനേജ്മെന്റുകള്‍ക്ക് അവകാശപ്പെട്ട പകുതി തസ്തകിയിലെങ്കിലും നിയമനാംഗീകാരം നല്‍കണമെന്നാണു അധ്യാപകരുടെ ആവശ്യം. എന്നാല്‍ ഇതു മാനേജ്മെന്റുകളും സര്‍ക്കാരും അംഗീകരിക്കുന്നില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top