×

നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്ന് നാലു വര്‍ഷം പൂര്‍ത്തിയാക്കുന്നു

ന്യൂഡല്‍ഹി: വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്‌ ബിജെപി സംഘടിപ്പിക്കുന്ന റാലി ഇന്ന് ഒഡീഷയിലെ കട്ടക്കില്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി റാലിയില്‍ പങ്കെടുക്കും. ഡല്‍ഹിയില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷാ വാര്‍ത്താസമ്മേളനം നടത്തും.

നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ നാല് വര്‍ഷത്തെ വിവിധ മന്ത്രാലയങ്ങളുടെ നേട്ടങ്ങള്‍ വിവരിക്കുന്ന പ്രദര്‍ശനവും ഡല്‍ഹിയില്‍ തുടങ്ങി. ജനപഥിലെ അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ ഒരുക്കിയിരിക്കുന്ന പ്രദര്‍ശനത്തില്‍ കേരളത്തില്‍ നിന്ന് കൊച്ചി റിഫൈനറിയും എല്‍എന്‍ജി ടെര്‍മിനലും പങ്കെടുക്കുന്നുണ്ട്. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.

അതേസമയം ഇന്ന് വഞ്ചനാദിനമായി ആചരിക്കാന്‍ കോണ്‍ഗ്രസ് ആഹ്വാനം നല്‍കിയിട്ടുണ്ട്. ഇതിനോടനുബന്ധിച്ച്‌ എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധമാര്‍ച്ചുകള്‍ സംഘടിപ്പിക്കും.ഇന്ധനവില കുറയ്ക്കാന്‍ പ്രധാനമന്ത്രിയെ രാഹുല്‍ഗാന്ധി നേരത്തെ വെല്ലുവിളിച്ചിരുന്നു.

കേവലഭൂരിപക്ഷം നേടി അധികാരത്തില്‍ വന്ന ബി.ജെ.പി സര്‍ക്കാര്‍ 2019ലെ തെരഞ്ഞെടുപ്പിനെ ഏറെ ഉത്കണ്ഠയോടെയാണ് കാണുന്നത്. സാമ്ബത്തിക, സാമൂഹികാന്തരീക്ഷം താറുമാറാക്കിയത് ജനങ്ങളില്‍ അമര്‍ഷം വര്‍ധിപ്പിച്ചത് ഒരു വശത്ത്. ബി.ജെ.പിവിരുദ്ധ പ്രതിപക്ഷനിര ഒന്നാകെ മോദിയെ താഴെയിറക്കാന്‍ നടത്തുന്ന ഐക്യനീക്കം മറുവശത്ത്.

നോട്ടു നിരോധനം, ജി.എസ്.ടി എന്നിവ സൃഷ്ടിച്ച പൊല്ലാപ്പുകള്‍ സര്‍ക്കാറിനോടുള്ള മധ്യവര്‍ഗക്കാരുടെ ആഭിമുഖ്യം ചോര്‍ത്തിക്കളഞ്ഞു. പണഞെരുക്കവും തട്ടിപ്പുകളും ബാങ്കിങ് മേഖലയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി. അത് ബാങ്കുകളില്‍നിന്ന് സാധാരണക്കാരെ അകറ്റി. ആധാര്‍, നികുതി-ബാങ്കിങ് പരിഷ്‌കാരങ്ങള്‍ എന്നിവ സൃഷ്ടിച്ച കുരുക്കുകള്‍ക്കു പുറമെയാണ് ഇന്ധന വിലവര്‍ധനയും വിലക്കയറ്റവും.

ലോക്‌സഭ തെരഞ്ഞെടുപ്പിനുശേഷമുള്ള ഉപതെരഞ്ഞെടുപ്പുകള്‍ മിക്കതിലും തോറ്റ് ലോക്‌സഭയില്‍ ബി.ജെ.പിയുടെ അംഗബലം 272 സീറ്റായി ചുരുങ്ങി. അസംഭവ്യമെന്നു കരുതിയ പ്രാദേശിക സഖ്യങ്ങള്‍ രൂപപ്പെടുന്നത് ബി.ജെ.പിയുടെ ഉറക്കം കെടുത്തുകയും പ്രതിപക്ഷത്തിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുകയും ചെയ്യുന്നതിനിടയിലാണ് മോദിസര്‍ക്കാര്‍ നാലാം വാര്‍ഷികം ആഘോഷിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top