×

ചക്കുളത്തുകാവ് പൊങ്കാല;നഗരങ്ങളിൽ ഭക്തജനത്തിരക്ക്

തിരുവല്ല: ചക്കുളത്തുകാവ് പൊങ്കാലക്ക് മണിക്കൂറുകള്‍മാത്രം ശേഷിക്കെ നഗരത്തില്‍ ഭക്തര്‍ എത്തിത്തുടങ്ങി. ശനിയാഴ്ച രാവിലെമുതലേ ഭക്തജനങ്ങളുടെ തിരക്ക് ബസ് സ്റ്റേഷനുകളിലും നഗരവീഥികളിലും കാണാമായിരുന്നു. പൊങ്കാല അര്‍പ്പിക്കാനുള്ള സാധനങ്ങളുമായി എത്തിയവര്‍ പ്രധാന പാതയോരങ്ങളില്‍ സ്ഥലം കണ്ടെത്തുന്നതിനായിരുന്നു ആദ്യശ്രമം. ഇതിനായി തിരുവല്ല-മാവേലിക്കര, എം.സി.റോഡില്‍ തിരുവല്ല-ചെങ്ങന്നൂര്‍, തിരുവല്ല-ചങ്ങനാശ്ശേരി തുടങ്ങിയ പ്രധാന പാതയോരങ്ങളില്‍ ഇഷ്ടിക െവച്ചും കയറുകള്‍ വലിച്ചുകെട്ടിയും ഇടം പിടിച്ചു. വിശ്രമത്തിനായി താത്കാലിക ഷെഡ്ഡുകളും തീര്‍ത്തു. പൊങ്കാല ഇടാനുള്ള സാധനങ്ങള്‍ തുണിസഞ്ചിയിലാക്കി കടകളില്‍ െവച്ചിരുന്നു. ഇവ വാങ്ങാനെത്തിയവരുടെ തിരക്ക് നഗരത്തില്‍ ദൃശ്യമായിരുന്നു.

ശനിയാഴ്ച ഉച്ചമുതല്‍ ക്ഷേത്രത്തിലേക്ക് സ്ത്രീകള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാ സംസ്ഥാനങ്ങളില്‍നിന്ന് ഒട്ടനവധി ഭക്തരെത്തിയിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ പൊങ്കാല ചടങ്ങുകള്‍ തുടങ്ങും. പൊങ്കാലയുടെ ഉദ്ഘാടനം സിംഗപ്പൂര്‍ ശ്രീനിവാസ പെരുമാള്‍ ക്ഷേത്രം മെമ്ബര്‍ ധര്‍മ്മ ചിന്താമണി കുമാര്‍ പിള്ള നിര്‍വഹിക്കും. തുടര്‍ന്ന് മണിക്കുട്ടന്‍ നമ്ബൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ദേവിയെ ക്ഷേത്രശ്രീകോവിലില്‍നിന്ന് എഴുന്നള്ളിച്ച്‌ പണ്ടാര പൊങ്കാല അടുപ്പിന് സമീപം എത്തുമ്ബോള്‍ പണ്ടാര അടുപ്പിലേക്ക് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്ബൂതിരി അഗ്നി പകരും. 11-ന് അഞ്ഞൂറിലധികം വേദപണ്ഡിതന്‍മാരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദേവിയെ 41 ജീവതകളിലായി എഴുന്നുള്ളിച്ച്‌ പൊങ്കാല നേദിക്കും.

അന്നദാനം

നിരവധി സന്നദ്ധ സംഘടനകള്‍, ക്ഷേത്രം ട്രസ്റ്റുകള്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ അന്നദാനം നടത്തുന്നു. പരിസ്ഥിതി മലിനീകരണം തടയാന്‍ ഹരിത മാനദണ്ഡം നടപ്പാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് ഗ്ലാസ്, പ്ലേറ്റ്, കുപ്പി മുതലായവ ഒഴിവാക്കി സ്റ്റീല്‍ പ്ലേയ്റ്റിലും ഗ്ലാസിലും മാത്രമാണ് ഭക്ഷണവും കുടിവെള്ളവും നല്കുന്നത്. ക്ഷേത്രത്തിലും പൊങ്കാല നടക്കുന്ന വീഥികളിലും താത്കാലിക ആരോഗ്യകേന്ദ്രങ്ങളും ഇന്‍ഫര്‍മേഷന്‍ കൗണ്ടറുകളും തുടങ്ങി. കുടിവെള്ളത്തിനായി നിരവധി ടാങ്കുകളും ടാപ്പുകളും വച്ചു. തകഴി മുതല്‍ തിരുവല്ല വരെയും എം.സി. റോഡില്‍ ചങ്ങനാശ്ശേരി-ചെങ്ങന്നൂര്‍-പന്തളം വരെയും മാന്നാര്‍-മാവേലിക്കര, മുട്ടാര്‍-കിടങ്ങറ, വീയപുരം-ഹരിപ്പാട് പാതകളിലും പൊങ്കാല അര്‍പ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിക്കഴിഞ്ഞു.

പാര്‍ക്കിങ് ക്രമീകരണം

എടത്വ മുതല്‍ പൊടിയാടി വരെ ഗതാഗത നിയന്ത്രണമുണ്ട്. വലിയ വാഹനങ്ങള്‍ പൂര്‍ണമായി നിരോധിച്ചു. കെ.എസ്.ആര്‍.ടി.സി. തലവടിയിലെ താത്കാലിക സ്റ്റാന്‍ഡില്‍നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്നു. അന്‍പതോളം കേന്ദ്രങ്ങളില്‍ വാഹന പാര്‍ക്കിങ്ങിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ചെങ്ങന്നൂര്‍ മുതല്‍ തകഴി വരെ വാഹന പാര്‍ക്കിങ്ങിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി.

തിരുവനന്തപുരം, കൊല്ലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹൈസ്കൂള്‍ മൈതാനം, ജെ.ജെ. ഗ്രൗണ്ട്, വളഞ്ഞവട്ടം ഷുഗര്‍മില്‍ മൈതാനം എന്നിവിടങ്ങളില്‍ ഇടണം. കോട്ടയം, തൃശ്ശൂര്‍, പുനലൂര്‍ ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ തിരുവല്ല മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലിടണം.

ആലപ്പുഴ, എറണാകുളം, കോഴിക്കോട് ഭാഗങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ തിരുവല്ല, എടത്വ, കോയില്‍മുക്ക് കെ.എസ്.ഇ.ബി സബ്സ്റ്റേഷന്‍, പോലീസ് സ്റ്റേഷന്‍, വാട്ടര്‍ അതേറിറ്റി, എടത്വാ സെന്റ് അലോഷ്യസ് കോളേജ്, ഹോളി എയ്ഞ്ചല്‍സ് സ്കൂള്‍ എന്നീ മൈതാനങ്ങളില്‍ പാര്‍ക്ക് ചെയ്യണം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top