×

പന്നിയും വേട്ടയ്‌ക്കെത്തിയ യുവാവും കിണറ്റില്‍ വീണു; സാഹസികമായി രക്ഷപെടുത്തി വേട്ടസംഘാംഗങ്ങള്‍

കാളികാവ് (മലപ്പുറം): പന്നി കിണറ്റിലേക്ക് ഇടിച്ചു വീഴ്ത്തിയ വേട്ടസംഘാംഗത്തിന് പുതുജീവൻ. ഗ്രാമപ്പഞ്ചായത്ത് അനുമതിയോടെ നാട്ടിലിറങ്ങിയ പന്നികളെ വെടിവെയ്ക്കുന്ന ദൗത്യത്തിനിടയിലാണ് സംഭവം.

വ്യാഴാഴ്ച ചോക്കാട് പഞ്ചായത്തിലെ പന്നി വേട്ടയ്ക്കിടയിലാണ് സാഹസിക രംഗങ്ങള്‍ അരങ്ങേറിയത്. പെരിന്തല്‍മണ്ണ സ്വദേശി താമരത്ത് അയ്യപ്പനാണ് പന്നിയുടെ ആക്രമണത്തില്‍ കിണറ്റില്‍ വീണത്. ഇയാള്‍ക്കൊപ്പം പന്നിയും വീണതോടെ കാര്യം ഗൗരവമായി. ഒടുവില്‍ വേട്ടസംഘാംഗങ്ങളുടെ മനോധൈര്യത്തില്‍ അതിസാഹസികമായാണ് അയ്യപ്പനെ കിണറ്റില്‍ നിന്നും രക്ഷിച്ചത്.

വേട്ടക്കാരുടെ സംഘത്തിലെ തെളിക്കാരനാണ് അയ്യപ്പൻ. കാട്ടില്‍ ഒളിഞ്ഞിരിക്കുന്ന പന്നികളെ പുറത്ത് ചാടിക്കലാണ് തെളിക്കാരുടെ ചുമതല. ചോക്കാട് പഞ്ചായത്തിലെ മാളിയേക്കല്‍ മോരംപാടത്തെ കാവില്‍വെച്ചാണ് അയ്യപ്പൻ കൂറ്റൻ പന്നിയെ കണ്ടത്. തെളിക്കുന്നതിനിടെ പന്നി അയ്യപ്പനുനേരെ തിരിയുകയായിരുന്നു. ചീറിയടുത്ത പന്നിയുടെ മുന്നില്‍നിന്നു തെന്നിമാറിയ അയ്യപ്പൻ സമീപത്തുള്ള കിണറ്റിലേക്കാണ് വീണത്. അയ്യപ്പന് പിറകെ പന്നിയും കിണറ്റിലേക്ക് ചാടി. വെടിക്കാരും തൊളിക്കാരും ഉള്‍പ്പെടെയുള്ള വേട്ടസംഘം പതറിപ്പോയ നിമിഷം.

ആദ്യം കിണറ്റില്‍ വീണ അയ്യപ്പൻ വെള്ളത്തില്‍ മുങ്ങിക്കിടന്നതിനാല്‍ പിന്നാലെ ചാടിയ പന്നി ഇയാളുടെ ശരീരത്തിലേക്ക് വീണില്ല. ചെറിയ വിസ്താരമുള്ള കിണറിനുള്ളില്‍വെച്ച്‌ പന്നി പലതവണ അയ്യപ്പനെ ആക്രമിക്കാൻ ശ്രമിച്ചു. കരയിലുള്ളവർ പതറിയെങ്കിലും അയ്യപ്പൻ ധൈര്യം കൈവിടാതെ പിടിച്ചുനിന്നു. കിണറിനുള്ളില്‍ പന്നി അയ്യപ്പനെ ആക്രമിക്കാൻ അടുത്തെത്തുമ്ബോഴേക്കും മുങ്ങിയും താണും അയ്യപ്പൻ ഒഴിഞ്ഞുമാറി. കിണറിന്റെ കരയില്‍ തോക്കുമായി വേട്ടക്കാർ നിലയുറപ്പിച്ചെങ്കിലും വെടി ഉതിർക്കാൻ ഭയപ്പെട്ടു.

പന്നിയുള്ള കിണറില്‍ കൂടുതല്‍ നേരം അയ്യപ്പനെ നിർത്തിയാല്‍ സ്ഥിതി വഷളാകും എന്നാല്‍, പുറത്തെടുക്കാനും കഴിയാത്ത അവസ്ഥ. അയ്യപ്പന്റെ ജീവൻ തന്നെ അപകടത്തിലാകുമെന്ന സാഹചര്യം പുറത്തുള്ളവരെ ഭീതിയിലാക്കി. ഇനിയും താമസിച്ചാല്‍ ശരിയാകില്ല എന്നുറപ്പിച്ച വേട്ടസംഘത്തിലെ ഷൂട്ടറായ ദിലീപ് മേനോൻ രണ്ടും കല്‍പിച്ച്‌ പന്നിക്ക് നേരെ ഉന്നം പിടിച്ചു. വെടി ഉതിർക്കുന്നതിന് തൊട്ടുമുമ്ബ് അയ്യപ്പനോട് വെള്ളത്തിന്റെ താഴ്ചയിലേക്ക് മുങ്ങാൻ നിർദേശിച്ചു. പന്നിക്ക് വെടി തട്ടിയില്ലെങ്കില്‍ സ്ഥിതി കൂടുതല്‍ വഷളാവും എന്ന വസ്തുതയും എല്ലാവരേയും ആശങ്കയിലാക്കി.

എന്തായാലും സാഹചര്യം നേരിടാൻ അയ്യപ്പൻ തയ്യാറായി. അയ്യപ്പൻ സമ്മതിച്ചതോടെ ദിലീപ് വെടി ഉതിർത്തു, നിമിഷനേരത്തില്‍ എല്ലാം കഴിഞ്ഞു. ഉന്നം പിഴക്കാത്ത വെടിയില്‍ പന്നി വീണു. ആദ്യം അയ്യപ്പനേയും ശേഷം വെടിയേറ്റ പന്നിയേയും കരയ്ക്കെത്തിച്ചു.

പന്നിയും വേട്ടയ്‌ക്കെത്തിയ യുവാവും  കിണറ്റില്‍ വീണു; സാഹസികമായി രക്ഷപെടുത്തി വേട്ടസംഘാംഗങ്ങള്‍

 

കാലിന് നിസാര പരിക്ക് മാത്രമാണ് അയ്യപ്പന് പറ്റിയത്. ചോക്കാടുനിന്നും ആറ് പന്നികളേയും കാളികാവില്‍നിന്ന് അഞ്ച് പന്നികളേയും ഉള്‍പ്പെടെ 11 പന്നികളെയാണ് വേട്ടസംഘം വെടിവെച്ചിട്ടത്. 100 കിലോയിലേറെ തൂക്കമുള്ള കിണറ്റില്‍ ചാടിയ പന്നിയാണ് കൂട്ടത്തില്‍ വലുത്. സക്കീർ ഹുസൈൻ, നവീൻ, ദിലീപ് മേനോൻ തുടങ്ങിയ ഷൂട്ടർമാരാണ് ദൗത്യത്തിന് നേതൃത്വം നല്‍കിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top