×

വിശദീകരണം ചോദിച്ച് ബില്ലുകള്‍ ഗവര്‍ണര്‍ തിരിച്ച് വിട്ടാല്‍ രണ്ടാമത് നിയമസഭപാസാക്കി അയച്ചാല്‍ ഗവര്‍ണ്ണര്‍ ഒപ്പിടണം –

കെ. ഇന്ദ്രജിത്ത് തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തില്‍ തുടര്‍നീക്കങ്ങളും സജീവമാക്കി രാജ്ഭവൻ.

നിയമസഭ പാസാക്കി അയയ്ക്കുന്ന ബില്ലുകളില്‍ ഒപ്പുവയ്ക്കാൻ ഭരണഘടനയില്‍ കാലപരിധി നിശ്ചയിക്കാത്ത സാഹചര്യത്തില്‍ ബില്ലുകള്‍ തടഞ്ഞു വയ്ക്കുന്നതില്‍ നിയമ പ്രശ്നങ്ങളില്ലെന്ന നിയമോപദേശമാണു രാജ്ഭവനു ലഭിച്ചിട്ടുള്ളത്. ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കും.

ഭരണഘടനാ പദവിയിലുള്ള ഗവര്‍ണര്‍ക്കു ഭരണഘടനാ പരിരക്ഷയുള്ളതിനാല്‍ കോടതിക്കു നോട്ടീസ് അയയ്ക്കാനും കഴിയില്ലെന്നാണു നിയമ വിദഗ്ധര്‍ പറയുന്നത്. മറ്റു സംസ്ഥാനങ്ങളിലെ നിലവിലുള്ള കേസുകളിലും ഗവര്‍ണര്‍ക്കു നേരിട്ടു നോട്ടീസ് നല്‍കിയിട്ടില്ല. ഇപ്പോള്‍ ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നിയമ വിദഗ്ധരുമായി പ്രാഥമിക ചര്‍ച്ച നടത്തി.

നാളെ കേരളത്തില്‍ മടങ്ങിയെത്തിയ ശേഷമാകും ബില്ലിലെ ഗവര്‍ണറുടെ തുടര്‍ നടപടികള്‍. ചില വിവാദ ബില്ലുകള്‍ രാ‌‌ഷ‌്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാനും ഗവര്‍ണര്‍ക്കു കഴിയും. ഏതൊക്കെ ബില്ലുകള്‍ അയയ്ക്കണമെന്ന കാര്യത്തില്‍ മടങ്ങിയെത്തിയ ശേഷമാകും തീരുമാനമെടുക്കുക.

സര്‍വകലാശാലാ ചാൻസലറുടെ പദവിയില്‍നിന്നു ഗവര്‍ണറെ ഒഴിവാക്കുന്നതിനുള്ള ബില്ലുകള്‍ അടക്കം രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടാനാണു സാധ്യത. ഗവര്‍ണറെ ബാധിക്കുന്ന വിഷയത്തില്‍ ഗവര്‍ണര്‍ തന്നെ തീരുമാനമെടുക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയാകും രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വരിക.

കൂടാതെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തകര്‍ച്ചയ്ക്ക് ഇടയാക്കുംവിധം സര്‍ക്കാര്‍ നടത്തുന്ന രാഷ്‌ട്രീയ ഇടപെടലു കളും ചൂണ്ടിക്കാട്ടിയേക്കും. ലോകായുക്ത ഭേദഗതി ബില്ലിലെ ഗവര്‍ണറുടെ നടപടിയും നിര്‍ണായകമാകും. രാഷ്ട്രപതിക്ക് അയച്ചാല്‍ എന്നു മടങ്ങിയെത്തുമെന്ന കാര്യത്തിലും വ്യക്തതയില്ല. പ്ലാച്ചിമട ഭേദഗതി ബില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മടങ്ങിയെത്താത്ത ചരിത്രവുമുണ്ട്.

ബില്ലില്‍ ഒപ്പിടാൻ ഭരണഘടനയില്‍ ഗവര്‍ണക്കു സമയപരിധി നിഷ്കര്‍ഷിക്കാത്തതിനാല്‍ തടഞ്ഞുവയ്ക്കുന്നതില്‍ നിയമപ്രശ്നങ്ങളില്ലെന്നും സുപ്രീംകോടതിയെ അറിയിക്കാമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം കിട്ടിയിട്ടുണ്ട്. എന്നാല്‍, ഭരണഘടനാപദവിയിലുള്ള ഗവര്‍ണര്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയയ്ക്കാനിടയില്ലെന്നും വിലയിരുത്തുന്നു.

ബില്ലില്‍ എത്രസമയത്തിനകം ഗവര്‍ണര്‍ തീരുമാനമെടുക്കണമെന്നു ഭരണഘടനയില്‍ പറയുന്നില്ല. പരമാവധി വേഗത്തില്‍ തീരുമാനമെടുക്കണമെന്നാണ് ഭരണഘടനാ അനുച്ഛേദത്തില്‍ പറയുന്നത്. ഇതിന്‍റെ കാലദൈര്‍ഘ്യം വ്യക്തമാക്കുന്നില്ല. ഇതൊക്കെ ഗവര്‍ണറുടെ അനുകൂല ഘടകമാണ്.

എന്നാല്‍, ഒരു ബില്ലില്‍ സംശയം ചോദിച്ചു ഗവര്‍ണര്‍ തിരിച്ചയയ്ക്കുകയും നിയമസഭ വീണ്ടും പാസാക്കി ഗവര്‍ണര്‍ക്കു സമര്‍പ്പിക്കുകയും ചെയ്താല്‍ ഇതില്‍ ഒപ്പിടാൻ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. ഇതിനാലാണ് ഇപ്പോള്‍ പരിഗണനയിലുള്ള ഒരു ബില്ലും വ്യക്തത തേടി ഗവര്‍ണര്‍ സര്‍ക്കാരിലേക്ക് അയയ്ക്കാത്തത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top