×

സി.ബി.ഐ റിപ്പോര്‍ട്ടിനെപ്പറി അറിയില്ലെന്ന് മുഖ്യമന്ത്രി; ഉച്ചക്ക് ഒന്നിന് സഭയില്‍ സോളാര്‍ ചര്‍ച്ച

തിരുവനന്തപുരം: സോളാര്‍ ഗൂ‍ഢാലോചനയില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി.

ഉച്ചക്ക് ഒന്നിന് സഭ നിര്‍ത്തിവെച്ച്‌ അടിയന്തര പ്രമേയ നോട്ടീസില്‍ ചര്‍ച്ച നടത്തും. ഗൂഢാലോചന നടന്നെന്ന സി.ബി.ഐ റിപ്പോര്‍ട്ടിനെപ്പറി അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഷാഫി പറമ്ബില്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. ഗൂഢാലോചന നടന്നു എന്ന രേഖ സര്‍ക്കാറിന്റെ പക്കലില്ലെന്നും മാധ്യമങ്ങളില്‍നിന്നുള്ള അറിവു മാത്രമാണുള്ളതെന്നും വിഷയത്തില്‍ ചര്‍ച്ചയാകാമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേസില്‍ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ആസൂത്രിത ഗൂഢാലോചന നടന്നെന്ന സി.ബി.ഐ റിപ്പോര്‍ട്ടിനു പിന്നാലെയാണ് സി.പി.എമ്മിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും പ്രതിപക്ഷം രംഗത്തെത്തിയത്. യു.ഡി.എഫ് സര്‍ക്കാറിനെ അട്ടിമറിക്കുന്നതിനായി സി.പി.എം ആശീര്‍വാദത്തോടെ നടന്നതാണ് ഗൂഢാലോചനയെന്നും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തിയിരുന്നു.

ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെയാണ് സോളര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നെന്ന വിഷയം സഭ നിര്‍ത്തിവച്ച്‌ ചര്‍ച്ച നടത്തുന്നത്.

ഗൂഢാലോചനക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയിലും പുറത്തും പ്രതിഷേധം കടുപ്പിക്കാനാണ് കോണ്‍ഗ്രസിന്‍റെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും തീരുമാനം. ഉമ്മൻ ചാണ്ടിയെ കുടുക്കാൻ പ്രവര്‍ത്തിച്ചെന്ന് ആരോപണമുയര്‍ന്ന ഗണേഷ് കുമാര്‍ എം.എല്‍.എക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സമരം ആരംഭിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്ബിലും അറിയിച്ചിരുന്നു.

സോളര്‍ പീഡനക്കേസില്‍ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കേസിലെ ഇരയുമായി ദല്ലാള്‍ നന്ദകുമാര്‍ ഗൂഢാലോചന നടത്തിയതായാണ് സി.ബി.ഐ കണ്ടെത്തല്‍. ഉമ്മൻ ചാണ്ടിയെ കുറ്റമുക്തനാക്കി ഈ മാസം മൂന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top