×

“പത്രം ഉടമ കേസിലുള്‍പ്പെട്ടു എന്നതുകൊണ്ട് മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നത് നിര്‍ത്തണം “- കോം ഇന്ത്യ ; ഗവര്‍ണ്ണര്‍ക്കും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും കത്ത്

പത്രാധിപർ കേസിലുൾപ്പെട്ടു എന്നതിന്റെ പേരിൽ സ്ഥാപനത്തിലെ ജീവനക്കാരെയും മാധ്യമ പ്രവർത്തകരെയും വേട്ടയാടുന്നത് അംഗീകരിക്കാനാവില്ലെന്ന് കോം ഇൻഡ്യ

കണ്ണൂര്‍: ഓൺലൈൻ പോർടലായ മറുനാടൻ മലയാളിയുടെ ഓഫീസ് റെയ്‌ഡെന്ന പേരിൽ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ പൊലീസ് നടത്തിയത് മാധ്യമ വേട്ടയാടലെന്ന് ഓൺലൈൻ മാധ്യമ സംഘടനയായ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ (ഇൻഡ്യ) പ്രസ്താവനയിൽ ആരോപിച്ചു.

 

സർകാരും പൊലീസും തീക്കൊള്ളികൊണ്ട് തലചൊറിയുകയാണ്. പത്രാധിപർ കേസിലുൾപ്പെട്ടു എന്നതിന്റെ പേരിൽ സ്ഥാപനത്തിലെ ജീവനക്കാരെയും മാധ്യമ പ്രവർത്തകരെയും വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല.

മറുനാടൻ മലയാളി ജീവനക്കാരുടെ വീട്ടിൽ അർധരാത്രി പോലും പോലീസ് പരിശോധന നടത്തുകയാണ്. അദ്ദേഹത്തിത്തിന്റെ സുഹൃത്തുക്കളെയും മാധ്യമ പ്രവർത്തകരെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും ഫോൺ പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് നല്ല പ്രവണതയല്ല.

മാധ്യമ സ്വാതന്ത്ര്യം നിലനിൽക്കുന്ന ജനാധിപത്യ വ്യവസ്ഥിതിയിൽ ഒരു മാധ്യമ സ്ഥാപനത്തിന്റെ പ്രവർത്തനത്തെ തന്നെ സ്തംഭിപ്പിക്കുന്ന വിധം പോലീസ് പെരുമാറുന്നത് അംഗീകരിക്കാനാവില്ല.

 

നിയമപരമായ നടപടികൾക്ക് പിന്തുണ നൽകുന്നതിനൊപ്പം പോലീസിന്റെ നിയമ വിരുദ്ധ സമീപനത്തെ അംഗീകരിക്കാൻ ജനാധിപത്യ സമൂഹം തയ്യാറാകില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും ഡിജിപിയും അടിയന്തരമായി ഇടപെടണം.

നിയമപരമായ രീതിയിലുള്ള പോലീസ് നടപടികളെ കോം ഇൻഡ്യ എതിർക്കില്ല. രാജ്യത്തിന്റെ നീതിന്യായ സംവിധാനത്തോട് പരിപൂർണ വിശ്വാസമുള്ളവരാണ് മാധ്യമ പ്രവർത്തകർ. എന്നാൽ നിയമവിരുദ്ധമായ പരിശോധനകൾ ശക്തമായി തന്നെ എതിർക്കും. കണ്ണൂരില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇ എം രഞ്ജിത് ബാബുവിന്റെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കടന്നായിരുന്നു പരിശോധന നടത്തിയത്.

 

തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ തീവ്രവാദികളെ പിടികൂടാനെന്ന പോലെ രണ്ടുവാഹനങ്ങളിലായെത്തിയ പൊലീസ് സംഘം രഞ്ജിത് ബാബുവിന്റെ വീടുവളയുകയും കുടുംബാംഗങ്ങളെ ഉള്‍പെടെ ഭീതിയിലാഴ്ത്തിക്കൊണ്ട് മണിക്കൂറുകളോളം പരിശോധന നടത്തി മാനസികമായി പീഡിപ്പിക്കുകയുമാണ് ചെയ്തത്.

തറവാട് വീട് കുത്തിതുറന്നും പൊലീസ് പരിശോധന നടത്തിയെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. വീട്ടില്‍ പരിശോധന നടത്തുന്നതിന്റെ വീഡിയോ അനുമതിയില്ലാതെ പൊലീസ് ചിത്രീകരിച്ചത് എന്തിനാണെന്ന ചോദ്യവും ബാക്കിയാണ്. രഞ്ജിത് ഉപയോഗിച്ചുവരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും തിരിച്ചറിയല്‍ കാര്‍ഡുകള്‍ എടുത്തുകൊണ്ടു പോവുകയും ചെയ്തു. സമാനമായിരുന്നു മറുനാടന്‍ മലയാളിയുടെ മറ്റ് ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും റെയ്ഡിൻ്റെ പേരിൽ പൊലീസ് കാട്ടിക്കൂട്ടിയത്. പത്തനംതിട്ടയിൽ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗവും മംഗളം ദിനപത്രം ലേഖകനുമായ ജി വിശാഖന്റെ വീട്ടില്‍ പൊലീസ് റെയിഡ് നടത്തുകയും മൊബൈല്‍ ഫോണ്‍ അടക്കം പിടിച്ചെടുക്കുകയും ചെയ്തു.

ഇത്തരത്തിൽ ജനാധിപത്യത്തിൻ്റെ നാലാംതൂണായ മാധ്യമങ്ങളെ കള്ളക്കേസിൻ്റെ പേരിൽ വേട്ടയാടുന്നത് ജനാധിപത്യവിരുദ്ധമായ നടപടിയാണ്. കേസിൻ്റെ ഭാഗമായി മറുനാടൻ്റെ പ്രധാന ഓഫീസുകൾ റെയിഡ് ചെയ്തത് മനസിലാക്കാം. എന്നാൽ സംസ്ഥാന വ്യാപകമായി തീവ്രവാദികൾക്കെന്ന പോലെ നടത്തിയ റെയ്ഡും പരിശോധനയും നിയമപരമല്ല, പക വീട്ടലാണെന്ന് സംശയിക്കേണ്ടിവരും.

സർകാരിൻ്റെ ജിഹ്വകളായ മാധ്യമങ്ങൾക്കെതിരെ ഇതിനെക്കാൾ വലിയ പരാതികളും കേസുകളും ഉണ്ടായപ്പോൾ കേരളം മുഴുവനുമുള്ള അവരുടെ ഓഫീസുകളിൽ ഈ രീതിയിൽ ഒരു റെയ്ഡും പരിശോധനയും നടന്നതായി കേട്ടറിവില്ല. കൊലക്കേസിലടക്കം ഭരണ – പ്രതിപക്ഷ രാഷ്ട്രീയ നേതാക്കൾ പ്രതികളായപ്പോൾ കേരളം മുഴുവനുമുള്ള പാർടി ഓഫീസുകളിൽ റെയ്ഡ് നടത്തുകയും ചെയ്തിട്ടില്ല.

 

മാധ്യമ പ്രവത്തകർക്കെതിരെ കേസുണ്ടാകുമ്പോൾ മാത്രം ഇത്തരം റെയ്ഡുകൾ എങ്ങനെയുണ്ടാകുന്നുവെന്ന കാര്യം പ്രബുദ്ധ കേരളം ചർച ചെയ്യണം.

മാധ്യമ സ്ഥാപനങ്ങളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും മുഖ്യമന്ത്രിക്കും ഡിജിപിക്കും പ്രതിപക്ഷ നേതാവിനും കോം ഇൻഡ്യ കത്ത് നൽകും. സ്വതന്ത്രമായ മാധ്യമ പ്രവർത്തനം നടത്താൻ സാഹചര്യം ഉണ്ടായില്ലെങ്കിൽ അത്‌ ജനാധിപത്യ വ്യവസ്ഥിതിക്ക് തന്നെ വെല്ലുവിളി ഉയർത്തും.

പൊലീസിന്റെയും സർകാരിന്റെയും ഇത്തരം നടപടികൾ തുടർന്നാൽ പൊതുജനങ്ങളുടെ പിന്തുണയോടെ നേരിടുമെന്ന് കോം ഇൻഡ്യ വ്യക്തമാക്കി. നൂറുകണക്കിന് മാധ്യമ പ്രവർത്തകർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളാണ് ഓൺലൈൻ മാധ്യമങ്ങൾ. നിരവധി കുടുംബങ്ങളാണ് മാധ്യമ പ്രവർത്തകരെ ആശ്രയിച്ച് കഴിയുന്നത്. കാടടച്ച് വെടിവെക്കുന്നത് പോലെയാണ് മാന്യമായി തൊഴിലെടുക്കുന്ന മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള ഇത്തരം നീക്കങ്ങൾ.

മാധ്യമ പ്രവർത്തകർക്ക് തെറ്റുപറ്റിയെങ്കിൽ തിരുത്തണമെന്ന നിലപാട് തന്നെയാണ് കോം ഇൻഡ്യയ്ക്ക് ഉള്ളത്. ഇത്തരം ഇടപെടൽ നടത്താൻ രാജ്യത്ത് നിയമ സംവിധാനങ്ങളും നിലവിലുണ്ട്. എന്നാൽ പൊലീസ് സംവിധാനങ്ങൾ ഉപയോഗിച്ച് വേട്ടയാടി മൗലിക അവകാശങ്ങളെ അടിച്ചോടിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഭയപ്പെടുത്തി ഇല്ലാതാക്കാമെന്ന് ആരും കരുതരുത് – കോം ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top