×

ഡിസിസി പ്രസിഡന്റ് പട്ടിക – ശക്തമായ എതിര്‍പ്പുമായി എ ഐ ഗ്രൂപ്പുകള്‍ രംഗത്തെത്തി

പട്ടികയ്ക്ക് സോണിയ ഉടന്‍ അംഗീകാരം നല്‍കിയേക്കും. മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടെ നിലപാടുകള്‍ക്കും ഇനി പ്രാമുഖ്യമുണ്ട്.

ഏതായാലും അവസാന പട്ടികയിലും എ, ഐ ഗ്രൂപ്പുകള്‍ അമര്‍ഷത്തിലാണ്. ആവശ്യമായ കൂടിയാലോചകള്‍ നടത്താതെ രൂപം നല്‍കിയ പട്ടികയില്‍ അര്‍ഹരായവര്‍ക്ക് പ്രാതിനിധ്യം ലഭിച്ചില്ലെന്നും ഗ്രൂപ്പുകള്‍ പരാതി ഉന്നയിക്കുന്നു. സുധാകരന്‍ ഇന്നലെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഇതിനു ശേഷം ആദ്യ പട്ടികയിലെ ഒന്‍പതു പേരെയാണ് മാറ്റിയത്. കെസി വേണുഗോപാലും വിഡി സതീശനും മുമ്ബോട്ട് വച്ച പല പേരുകളും വെട്ടി. എന്നാല്‍ പാലക്കാട് എവി ഗോപിനാഥിനെ ഡിസിസി അധ്യക്ഷനാക്കണമെന്ന സുധാകരന്റെ മോഹം നടന്നതുമില്ല.

മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കൂടിയാലോചകള്‍ നടത്തിയും സാമുദായിക സന്തുലനം ഉറപ്പാക്കിയുമാണു പട്ടികയ്ക്കു രൂപം നല്‍കിയതെന്നാണു ഔദ്യോഗിക നേതൃത്വം പറയുന്നു. സാമുദായിക സന്തുലനം ഉറപ്പാക്കാന്‍ വ്യാഴാഴ്ച രാത്രി നടന്ന അവസാനവട്ട ചര്‍ച്ചകളില്‍ മുന്‍പ് നിശ്ചയിച്ചിരുന്ന പേരുകളില്‍ മാറ്റം വന്നു. സുധാകരന്റെ ഇടപെടലായിരുന്നു ഇതിന് കാരണം. ഇപ്പോഴും വനിതകളും ദളിതരും പട്ടികയില്‍ ഇല്ല.

തിരുവനന്തപുരത്ത് പാലോട് രവി ഇടം പിടിച്ചു. ആലപ്പുഴയില്‍ രമേശ് ചെന്നിത്തല നിര്‍ദ്ദേശിച്ച ബാബുപ്രസാദ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സജീവമായി പ്രവര്‍ത്തിച്ചില്ലെന്ന പരാതിയുയര്‍ന്നതോടെ കെ.പി.ശ്രീകുമാറിനു നറുക്കുവീണു. ഫില്‍സണ്‍ മാത്യൂസിലൂടെ കോട്ടയത്ത് യാക്കോബായ പ്രാതിനിധ്യം ഉറപ്പാക്കി. ഇടുക്കിയില്‍ എസ്.അശോകനും പാലക്കാട്ട് എ.തങ്കപ്പനും വയനാട്ടില്‍ എന്‍.ഡി.അപ്പച്ചനും കാസര്‍കോട്ട് പി.കെ.ഫൈസലും കൊല്ലത്ത് പി.രാജേന്ദ്ര പ്രസാദും മലപ്പുറത്ത് വി എസ്. ജോയിയും പട്ടികയിലെത്തി.

പേരുറപ്പിച്ചിരുന്ന സതീഷ് കൊച്ചുപറമ്ബില്‍ (പത്തനംതിട്ട), മുഹമ്മദ് ഷിയാസ് (എറണാകുളം), ജോസ് വള്ളൂര്‍ (തൃശൂര്‍), കെ.പ്രവീണ്‍കുമാര്‍ (കോഴിക്കോട്) മാര്‍ട്ടിന്‍ ജോര്‍ജ് (കണ്ണൂര്‍) എന്നിവരെ നിലനിര്‍ത്താനും തീരുമാനിച്ചു. ബാക്കിയുള്ളവര്‍ക്കാണ് നിരശയുണ്ടാകുന്നത്. വിവരങ്ങള്‍ പുറത്തുവന്നതോടെ സോണിയയ്ക്കും രാഹുല്‍ ഗാന്ധിക്കും മുന്നില്‍ പരാതികളുടെ പ്രളയമാണ്.

സ്ത്രീകള്‍ക്കും ദളിതര്‍ക്കും ഓര്‍ത്തഡോക്‌സ്, ലത്തീന്‍ കത്തോലിക്ക, മാര്‍ത്തോമ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ലഭിച്ചില്ലെന്നതടക്കമുള്ള പരാതികളാണ് ഉയരുന്നത്. പ്രാതിനിധ്യം ലഭിക്കാത്തവര്‍ക്കെല്ലാം കെപിസിസി. ഭാരവാഹിപ്പട്ടികയില്‍ ഇടം നല്‍കുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.

കേരള കോണ്‍ഗ്രസ് എം അടക്കം വിട്ടുപോയ സാഹചര്യത്തില്‍ കോട്ടയത്ത് ക്രിസ്ത്യാനി തന്നെ വേണമെന്ന് സമ്മര്‍ദം ഉയര്‍ന്നതോടെ ഉമ്മന്‍ ചാണ്ടിയുടെ പിന്തുണയുള്ള യാക്കോബായ വിഭാഗത്തിപ്പെട്ട ഫില്‍സണ്‍ മാത്യൂസിന് നറുക്ക് വീണു. വയനാട്ടില്‍ രാഹുല്‍ഗാന്ധി എന്‍.ഡി. അപ്പച്ചനെ നിര്‍ദ്ദേശിച്ചതിനാല്‍ കെ.കെ. അബ്രഹാമിനെ മാറ്റി. ഇതു രണ്ടും സുധാകരന്റെ ഇടപെടല്‍ ഫലമായിരുന്നു.

മുന്‍ അധ്യക്ഷന്മാര്‍ക്ക് അവസരം നല്‍കേണ്ട എന്ന പൊതുനയത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട്ട് എ.വി. ഗോപിനാഥിനെ മാറ്റിയെങ്കിലും മുന്‍ അധ്യക്ഷനായ അപ്പച്ചനെ വയനാട്ടില്‍ നിശ്ചയിക്കേണ്ടി വന്നത് രാഹുല്‍ ഗാന്ധിയുടെ പിന്തുണ കാരണമാണ്. നായര്‍-മൂന്ന്, ഈഴവ-നാല്, ക്രിസ്ത്യന്‍-അഞ്ച്, മുസ്ലിം-രണ്ട് എന്നിങ്ങനെയാണ് സമുദായങ്ങള്‍ക്ക് പട്ടികയില്‍ ഇടം നല്‍കിയത്.

ഡി.സി.സി. അധ്യക്ഷപ്പട്ടികയിലുള്ളവര്‍

തിരുവനന്തപുരം:പാലോട് രവി, കൊല്ലം: പി. രാജേന്ദ്ര പ്രസാദ്, പത്തനംതിട്ട: സതീഷ് കൊച്ചുപറമ്ബില്‍, ആലപ്പുഴ :കെ.പി. ശ്രീകുമാര്‍, കോട്ടയം: ഫില്‍സണ്‍ മാത്യൂസ്, ഇടുക്കി: എസ്. അശോകന്‍, എറണാകുളം: മുഹമ്മദ് ഷിയാസ്, തൃശ്ശൂര്‍: ജോസ് വള്ളൂര്‍, പാലക്കാട്: എ.തങ്കപ്പന്‍, മലപ്പുറം: വി എസ്. ജോയ്, കോഴിക്കോട്: കെ. പ്രവീണ്‍കുമാര്‍, വയനാട്; എന്‍.ഡി. അപ്പച്ചന്‍, കണ്ണൂര്‍: മാര്‍ട്ടിന്‍ ജോര്‍ജ്, കാസര്‍കോട്: പി.കെ. ഫൈസല്‍

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top