×

കര്‍ണാടക 5.21 കോടി വോട്ടര്‍മാര്‍; 224 സീറ്റിലേക്ക് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് ; മേയ് 13ന് വോട്ടെണ്ണല്‍

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മേയ് പത്തിനാണ് പോളിംഗ് നടക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടത്തുന്നത്. മേയ് 13ന് വോട്ടെണ്ണല്‍ നടക്കും. അതേസമയം, വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചില്ല. അപകീര്‍ത്തിക്കേസില്‍ വയനാട് എം പിയായിരുന്ന രാഹുല്‍ ഗാന്ധി അയോഗ്യനായെങ്കിലും തിടുക്കത്തില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നാണ് മുഖ്യ ഇലക്ഷന്‍ കമ്മിഷണര്‍ രാജീവ് കുമാര്‍ വ്യക്തമാക്കിയത്.

വയനാട് ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന് കമ്മിഷന്‍ പറഞ്ഞു. വിചാരണ കോടതി രാഹുല്‍ ഗാന്ധിയ്ക്ക് അപ്പീലിന് ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ തീരുമാനം അതിനുശേഷമായിരിക്കുമെന്നും കമ്മിഷന്‍ വ്യക്തമാക്കി. 2023 ഫെബ്രുവരി വരെയുള്ള ഒഴിവുകളാണ് കമ്മിഷന്‍ പരിഗണിച്ചത്.

കര്‍ണാടകയില്‍ 224 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 36 സീറ്റുകള്‍ എസ് സി വിഭാഗത്തിനും 15 സീറ്റുകള്‍ എസ് ടി വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കും 80 വയസിന് മുകളിലുള്ളവര്‍ക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. 12.15 ലക്ഷം പേരാണ് 80 വയസിന് മുകളിലുള്ളത്. ഇതില്‍ 16,976 പേര്‍ നൂറ് വയസിന് മുകളിലുള്ളവരാണ്. 5.55 ലക്ഷം പേര്‍ ഭിന്നശേഷിക്കാരാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ 9.17 ലക്ഷം പുതിയ വോട്ടര്‍മാരാണ് ഇത്തവണ കര്‍ണാടകയിലുള്ളത്. മൊത്തത്തില്‍ 5.21 കോടി വോട്ടര്‍മാര്‍. ഇതില്‍ 2,62,42,561 പുരുഷന്‍മാരും 2,59,26,319 സ്‌ത്രീകളും 4699 ട്രാസ്‌ജന്‍ഡര്‍മാരും ഉണ്ട്. ഏപ്രില്‍ ഒന്നിന് പതിനെട്ട് വയസ് തികയുന്നവര്‍ക്കും വോട്ട് ചെയ്യാമെന്ന് കമ്മിഷന്‍ വ്യക്തമാക്കി. സംസ്ഥാനത്തുടനീളം 58,282 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

നിലവില്‍ കര്‍ണാടകയില്‍ ഭരണകക്ഷിയായ ബി ജെ പിയ്ക്ക് 119 എം എല്‍ എമാരും കോണ്‍ഗ്രസിന് 75 എം എല്‍ എമാരും ജെ ഡി എസിന് 28 എം എല്‍ എമാരുമാണുള്ളത്. അധികാരം നിലനിര്‍ത്താനുള്ള നീക്കത്തിലാണ് ബി ജെ പി. വലിയ ഭൂരിപക്ഷം നേടി ബി ജെ പി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top