×

ലക്ഷദീപ് എം പിയുടെ അയോഗ്യത മാറ്റി ; പിന്നാലെ സുപ്രീം കോടതിയിലെ ഹര്‍ജി പിന്‍വലിച്ചു

ന്യൂഡല്‍ഹി: ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു. ലോക്‌സഭാ സെക്രട്ടറിയേറ്റാണ് അടിയന്തര തീരുമാനമെടുത്തത്.

ഫൈസലിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് തീരുമാനം. ജസ്റ്റിസ് കെ എം ജോസഫ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കാനിരുന്നത്. കേരള ഹൈക്കോടതി ശിക്ഷാവിധി സ്റ്റേ ചെയ്‌തതിനെ തുടര്‍ന്ന് അയോഗ്യത നീങ്ങിയിട്ടും ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കാത്തത് ചോദ്യം ചെയ്‌ത് മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

മുന്‍കാലം ഇറക്കിയ ഉത്തരവ് താത്കാലികമായി മരവിപ്പിക്കുന്നതായാണ് ലോക്‌സഭാ സെക്രട്ടറിയേറ്റ് വ്യക്തമാക്കിയത്. ഹൈക്കോടതി വിധി വന്ന് രണ്ട് മാസമായിട്ടും അയോഗ്യത പിന്‍വലിച്ചിരുന്നില്ല. ഇതിനിടെ സുപ്രീം കോടതിയില്‍ ലോക്‌സഭാ സെക്രട്ടറിക്കെതിരായി കോടതിയലക്ഷ്യ ഹര്‍ജി ഫൈസല്‍ നല്‍കിയിരുന്നു. ഇന്നലെ കേസ് പരിഗണിച്ചെങ്കിലും വിശദമായി കേള്‍ക്കുന്നതിനായി സുപ്രീം കോടതി ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. ലക്ഷദ്വീപ് ഭരണസമിതി നല്‍കിയ ഹര്‍ജിയും ഇന്ന് പരിഗണിക്കാനിരിക്കുകയായിരുന്നു. ലോക്‌സഭാ സെക്രട്ടറിയേറ്റ് അയോഗ്യത പിന്‍വലിച്ച സാഹചര്യത്തില്‍ സുപ്രീം കോടതിയിലെ ഹര്‍ജി പിന്‍വലിക്കുമെന്ന് ഫൈസലിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

തനിക്കെതിരെയുള്ള കേസ് ജനുവരി 25ന് കേരള ഹൈക്കോടതി സ്റ്റേ ചെയ്‌തിട്ടും ജനുവരി 13ന് ഇറക്കിയ അയോഗ്യതാ വിജ്ഞാപനം ലോക്‌സഭാ സെക്രട്ടേറിയറ്റ് പിന്‍വലിക്കുന്നില്ലെന്ന് ഫൈസല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഫൈസലിന്റെ അയോഗ്യതയെ തുടര്‍ന്ന് ലക്ഷദ്വീപില്‍ പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പ് തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പിന്‍വലിച്ചു. തീരുമാനം വൈകിയതിനാല്‍ ലോക്‌സഭയുടെ രണ്ടു സെഷനുകള്‍ നഷ്‌ടമായെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ മുന്‍ കേന്ദ്രമന്ത്രി പി എം സയീദിന്റെ മരുമകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ മുഹമ്മദ് സാലിഹിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കവരത്തി ജില്ലാ സെഷന്‍സ് കോടതി പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ചതാണ് എന്‍ സി പി നേതാവായ മുഹമ്മദ് ഫൈസലിന്റെ അയോഗ്യതയ്‌ക്കും ലോക്‌സഭാംഗത്വം റദ്ദാക്കലിനും ഇടയാക്കിയത്. 2014 മുതല്‍ ലക്ഷദ്വീപ് എം പിയാണ് മുഹമ്മദ് ഫൈസല്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top