×

കിഫ്ബിയിലെ 2700 കോടി കേന്ദ്രം വെട്ടി ; 3000 കോടി പിരിക്കാന്‍ പെട്രോള്‍ വില കൂട്ടി

തിരുവനന്തപുരം:സി.പി.എമ്മിനും ഇടതുമുന്നണിക്കും ന്യായീകരിക്കാന്‍ പ്രയാസമുള്ളതായിട്ടും, പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതം സെസ് ചുമത്താനുളള തീരുമാനം ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ എടുത്തത് വായ്പാ പരിധിയില്‍ 2700 കോടി രൂപ വെട്ടിക്കുറച്ചുള്ള കേന്ദ്രസര്‍ക്കാരിന്റെ കത്ത് കിട്ടിയശേഷമെന്ന് സൂചന.ഇതാവട്ടെ,ബഡ്ജറ്റ് പൂര്‍ത്തീകരണത്തിന്റെ അവസാന മണിക്കൂറിലും.

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം മുടങ്ങുമെന്ന് ഉറപ്പായതോടെയായിരുന്നു അറ്റ കൈ പ്രയോഗം. കിഫ്ബി,സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കമ്ബനി എന്നിവ എടുത്ത വായ്പകളുടെ പേരില്‍ ഈ വര്‍ഷത്തെ അവസാന മൂന്ന് മാസം സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പയുടെ പരിധി അറിയിച്ചുള്ള കത്ത് വന്നത് വ്യാഴാഴ്ചയാണ്. 2,700 കോടി കൂടി കേന്ദ്രം വെട്ടിക്കുറച്ചതോടെ ജനുവരി,ഫെബ്രുവരി,മാര്‍ച്ച്‌ മാസങ്ങളില്‍ എടുക്കാവുന്ന വായ്പ കേവലം 900 കോടിയായി കുറഞ്ഞു.ഇതോടെ, സാമൂഹ്യ ക്ഷേമപെന്‍ഷന്‍ പൂര്‍ണ്ണമായും മുടങ്ങുമെന്ന സ്ഥിതിയായി. ഇത് മറികടക്കാന്‍ പെട്രോള്‍,ഡീസല്‍,മദ്യ സെസിന് മുഖ്യമന്ത്രിയുടെ അനുമതി തേടി.

നടപ്പ് സാമ്ബത്തിക വര്‍ഷം ഡിസംബര്‍ വരെ 17696 കോടി രൂപ വായ്പയെടുക്കാമെന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്. പിന്നീട് വൈദ്യുതി മേഖലയിലെ പരിഷ്ക്കരണത്തിന്റെ പേരില്‍ 4060 കോടിയുടെ വായ്പയും അനുവദിച്ചു. ജനുവരി മുതല്‍ മാര്‍ച്ച്‌ വരെയുള്ള മൂന്ന് മാസത്തേക്ക് 17000 കോടിയോളം എടുക്കാനാകുമെന്നാണ് സംസ്ഥാനം കരുതിയിരുന്നത്.

കിഫ്ബി, ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിനായി രൂപീകരിച്ച കമ്ബനി എന്നിവ എടുത്ത വായ്പ മൂന്നു തവണയായി പിടിക്കുമെന്നാണ് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നതും.

എന്നാല്‍ ,പെന്‍ഷന്‍ കമ്ബനി എടുത്ത വായ്പ ഒറ്റത്തവണയായി സംസ്ഥാനത്തിന്റെ വായ്പാ പരിധിയില്‍ നിന്ന് വെട്ടിക്കുറയ്ക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം അറിയിച്ചത്.7500 കോടിയാണ് ഇങ്ങനെ പിടിക്കുന്നത്.

സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഡിസംബര്‍, ജനുവരി മാസത്തെ തുക കുടിശികയാണ്. ഇങ്ങനെ മുന്നോട്ടു പോയാല്‍ അടുത്ത സാമ്ബത്തിക വര്‍ഷം ക്ഷേമപെന്‍ഷന്‍ മുടങ്ങും.

ക്ഷേമ പെന്‍ഷന്‍ വിതരണം മൂന്നു മാസം മുടങ്ങിയതാണ് കഴിഞ്ഞ തദ്ദേശ ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്നാണ് ഇടതുമുന്നണിയിലെ വിലയിരുത്തല്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top