×

യൂണിഫോമിനൊപ്പം സൗജന്യമായി നാപ്കിനുകളും നല്‍കണം : റിയ യുടെ ചോദ്യം ഏറ്റെടുത്ത് പെണ്‍കുട്ടികള്‍

സ്‌കൂളുകളില്‍ കൗമാരക്കാര്‍ക്ക് സൗജന്യമായി സാനിറ്ററി നാപ്കിനുകള്‍ നല്‍കണമെന്ന് അഭ്യര്‍ഥിച്ച പെണ്‍കുട്ടിയോട് മോശമായി പ്രതികരിച്ച ഐ.എ.എസ് ഉദ്യോഗസ്ഥ വിവാദത്തില്‍.

ഇന്ന് പാഡ് ചോദിക്കും, നാളെ കോണ്ടം വേണമെന്ന് പറയും എന്നാണ് സ്കൂള്‍ വിദ്യാര്‍ഥിനിയോട് ഉദ്യോഗസ്ഥ പറഞ്ഞത്. എന്നാല്‍ താന്‍ ചോദിച്ചത് ശരിയായ ചോദ്യമാണെന്ന് പെണ്‍കുട്ടി പ്രതികരിച്ചു.

“(സാനിറ്ററി പാഡുകളെപ്പറ്റി) എന്റെ ചോദ്യം തെറ്റായിരുന്നില്ല. അതൊരു വലിയ കാര്യമല്ല. എനിക്ക് വാങ്ങാന്‍ കഴിയും. പക്ഷേ ചേരികളില്‍ താമസിക്കുന്ന പലര്‍ക്കും വാങ്ങാന്‍ പണമില്ല. ഞാന്‍ ചോദിച്ചത് എനിക്ക് വേണ്ടി മാത്രമല്ല. എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടിയാണ്. ഞങ്ങളുടെ ആശങ്ക അറിയിക്കാനാണ് പോയത്. അല്ലാതെ വഴക്കുണ്ടാക്കാനല്ല”- റിയ കുമാരി എന്ന വിദ്യാര്‍ഥിനി വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.

ബിഹാറിലാണ് സംഭവം. യൂനിസെഫുമായി സഹകരിച്ച്‌ സംഘടിപ്പിച്ച സംസ്ഥാനതല ശില്‍പശാലയിലാണ് ഉദ്യോഗസ്ഥ വിദ്യാര്‍ഥിനിയോട് ക്രൂരമായി പെരുമാറിയത്. സൗജന്യ സൈക്കിളും യൂണിഫോമും നല്‍കുന്ന സര്‍ക്കാര്‍ സൗജന്യ സാനിറ്ററി നാപ്കിന്‍ നല്‍കുന്ന കാര്യവും പരിഗണിക്കണമെന്നാണ് റിയ എന്ന വിദ്യാര്‍ഥിനി അഭ്യര്‍ഥിച്ചത്.

“ഇത്തരം സൗജന്യങ്ങള്‍ക്ക് പരിധിയില്ല. സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ ധാരാളം നല്‍കുന്നു. ഇന്ന് നിങ്ങള്‍ക്ക് സൗജന്യമായി ഒരു പാക്കറ്റ് നാപ്കിന്‍ വേണം. നാളെ നിങ്ങള്‍ക്ക് ജീന്‍സും ഷൂസും വേണം. പിന്നീട് കുടുംബാസൂത്രണത്തിന്റെ ഘട്ടം വരുമ്ബോള്‍ നിങ്ങള്‍ സൗജന്യമായി ഗര്‍ഭനിരോധന ഉറകളും വേണമെന്ന് ആവശ്യപ്പെടും”- എന്നാണ് ഉദ്യോഗസ്ഥ നല്‍കിയ മറുപടി.

ജനങ്ങളുടെ വോട്ടുകളാണ് സര്‍ക്കാറിനെ ഉണ്ടാക്കുന്നത് എന്നായിരുന്നു മറ്റൊരു വിദ്യാര്‍ഥിയുടെ പ്രതികരണം. ആ ചിന്ത വിഡ്ഢിത്തമാണെന്നായിരുന്നു ഉദ്യോഗസ്ഥയുടെ മറുപടി. അങ്ങനെയെങ്കില്‍ വോട്ട് ചെയ്യരുത്. പാകിസ്താനാവുകയാണോ ഉദ്ദേശ്യം? നിങ്ങള്‍ പണത്തിനും സൗകര്യത്തിനും വേണ്ടി വോട്ട് ചെയ്യുമോ എന്നും അവര്‍ ചോദിച്ചു. എന്നാല്‍ താന്‍ ഇന്ത്യക്കാരിയാണെന്നും എന്തിനാണ് പാകിസ്താനിയാവുന്നതെന്നും പെണ്‍കുട്ടി തിരിച്ചു ചോദിച്ചു.

സ്‌കൂളിലെ ശുചിമുറിയുടെ ശോചനീയാവസ്ഥയെക്കുറിച്ചായിരുന്നു മറ്റൊരു വിദ്യാര്‍ഥിയുടെ ചോദ്യം. എല്ലാം സര്‍ക്കാര്‍ നല്‍കണമെന്ന ചിന്ത തെറ്റാണെന്നായിരുന്നു ഉദ്യോഗസ്ഥയുടെ മറുപടി- “വീട്ടില്‍ നിങ്ങള്‍ക്ക് പ്രത്യേക ശുചിമുറിയുണ്ടോ? എപ്പോഴും നിങ്ങള്‍ പലസ്ഥലങ്ങളിലായി പല കാര്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ അത് എങ്ങനെ നടക്കും? എല്ലാം സര്‍ക്കാര്‍ നല്‍കണമെന്ന ചിന്ത തെറ്റാണ്. ഇതൊക്കെ നിങ്ങള്‍ സ്വയം ചെയ്യണം”. വിദ്യാര്‍ഥിനിയോട് രൂക്ഷമായി പ്രതികരിച്ച ഐ.എ.എസ് ഉദ്യോഗസ്ഥയോട് ദേശീയ വനിതാ കമ്മീഷന്‍ വിശദീകരണം തേടി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top