×

ഒറ്റ മുന്നണിയായി മല്‍സരിച്ചു ; മുഖ്യമന്ത്രിസ്ഥാനത്തിനായി ഉദ്ദവ് താക്കറെ ഇടഞ്ഞു; ഒടുവില്‍ ദേവന്ദ്രന്‍ തന്നെ രാജാ

മുംബൈ: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലായിരുന്നു ശിവേസന- ബിജെപി സഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്.

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം സഖ്യം നേടുകയും ചെയ്തു. എന്നാല്‍, അവിടെ നിന്നും ഫഡ്‌നാവിസിന് തിരിച്ചടിയേറ്റു. മുഖ്യമന്ത്രി പദവി വേണമെന്ന സേനയുടെ ആവശ്യം അംഗീകരിക്കാന്‍ ബിജെപി തയ്യാറായില്ല. ഇതോടെ സേന മറുകണ്ടം ചാടുകയും ഉദ്ധവ് താക്കറെ മുഖ്യമന്ത്രി ആകുകയും ചെയ്തു. ഇതിനിടെ എന്‍സിപിയെ പിളര്‍ത്താനുള്ള ശ്രമങ്ങള്‍ അജിത് പവാറിനെ മുന്നില്‍ നിര്‍ത്തി നടത്തിയെങ്കിലും അതും വിജയിച്ചില്ല. ഇതോടെ രണ്ടര വര്‍ഷം ഉദ്ധവ് താക്കറെ മുഖ്യമന്ത്രി കസേരയിലായി.

ഒരിക്കല്‍ കൈവിട്ട കസേര തിരിച്ചു പിടിക്കാന്‍ ഒരുങ്ങുയാണ് ദേവേന്ദ്ര ഫഡ്‌നാവിസ്. ഓപ്പറേഷന്‍ താമരയെ ഇക്കുറി നേരിട്ടു നയിച്ചത് ഫഡ്‌നാവിസായിരുന്നു. ഉദ്ധവ് താക്കറെ രാജിവച്ച സാഹചര്യത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ജുലൈ 1ന് സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. ബിജെപിയും ശിവസേന വിമതരും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തുടങ്ങി. ഉദ്ധവിന്റെ രാജി ജനങ്ങളുടെ വിജയമെന്ന് ബിജെപി പ്രതികരിച്ചു.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധിയെ ഉദ്ധവ് താക്കറെ അപമാനിച്ചുവെന്നും അതുകൊണ്ടാണു രാജിവയ്‌ക്കേണ്ടി വന്നതെന്നും ബിജെപി നേതാവ് സയ്ദ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു. ജനവിധിയെ ബഹുമാനിച്ചില്ലെങ്കില്‍ എന്താണു സംഭവിക്കുകയെന്ന് അവര്‍ പഠിച്ചതില്‍ സന്തോഷമുണ്ടെന്നും സയ്ദ് പറഞ്ഞു.

ഉദ്ധവ് താക്കറെ രാജിപ്രഖ്യാപിച്ചതിനു പിന്നാലെ മുംബൈയിലെ ഹോട്ടലില്‍ മഹാരാഷ്ട്ര മുന്മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്, മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടില്‍ തുടങ്ങിയവര്‍ മധുരം നല്‍കി സന്തോഷം പങ്കിട്ടു. വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച നടത്തണമെന്നു സുപ്രീംകോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് ഉദ്ധവ് താക്കറെ ഫേസ്‌ബുക്കിലൂടെ രാജി പ്രഖ്യാപിച്ചത്.

അതേസമയം ഒരു പ്രതിപക്ഷ ശബ്ദത്തെ കൂടിയാണ് ഇപ്പോഴത്തെ രാഷ്ട്രീയ നാടകങ്ങളിലൂടെ ഇല്ലാതായിരിക്കുന്നത്. ഇനി രാജസ്ഥാനിലേക്കും ഓപ്പറേഷന്‍ താമര നീളുമോ എന്നേ കണ്ടറിയേണ്ടതുള്ളൂ. രാഷ്ട്രപതി തിരഞ്ഞെടുപ്പിനായി ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്കായി ഡല്‍ഹിയില്‍ യോഗങ്ങള്‍ ചേരുന്നതിനിടെയായിരുന്നു കാലിനിടയില്‍ നിന്ന് അഘാഡി സര്‍ക്കാരിന്റെ മണ്ണൊഴുകി പോവാന്‍ തുടങ്ങിയത്. പക്ഷെ തിരിച്ചറിയാന്‍ വൈകിപ്പോയി.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തായിട്ട് പോലും മൂന്ന് സീറ്റുകള്‍ ബിജെപി. സ്വന്തമാക്കിയതില്‍ തുടങ്ങിയ മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ ഞെട്ടലില്‍ നിന്ന് തുടങ്ങുന്നു മഹാരാഷ്ട്രയിലെ പുതിയ നാടത്തിന്റെ ആരംഭം. പിന്നെ കണ്ടത് ഉദ്ധവിന്റെ വിശ്വസ്തന്‍ കൂടിയായിരുന്ന ശിവസേനാ നേതാവും മന്ത്രിയുമായ ഏക്നാഥ് ഷിന്ദേയുടെ കളിയാണ്. വിമതരെ കൂടെ നിര്‍ത്തി ഉദ്ധവിനെ വെല്ലുവിളിച്ച്‌ റിസോര്‍ട്ട് രാഷ്ട്രീയത്തിന് തുടക്കമായി. ആദ്യം ഗുജറാത്തിലെ റിസോര്‍ട്ടില്‍, പിന്നെ ഗുവാഹാട്ടിയിലെ റിസോര്‍ട്ടില്‍, അവിടെ നിന്നും ഗോവയിലേക്ക്.

റിസോര്‍ട്ട് രാഷ്ട്രീയത്തില്‍ മഹാരാഷ്ട്ര രാഷ്ട്രീയം കലങ്ങിമറിഞ്ഞതും ഒടുവില്‍ മഹാവികാസ് അഘാഡി സഖ്യത്തിന് ഭരണം നഷ്ടപ്പെടുന്നതിലേക്ക് കാര്യങ്ങളെത്തിച്ചതും കേവലം കുറച്ചു ദിവസത്തെ ചരടുവലി കൊണ്ടല്ല. ആകെയുള്ള 288 അംഗനിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് ഭീഷണിയുണ്ടാവില്ലെന്ന് വിശ്വസിച്ചിരുന്ന ശിവസേനാ നേതാക്കളുടെ പോലും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടായിരുന്നു ഏക്‌നാഥ് ഷിന്ദേയുടെ ചരടുവലികള്‍. ഒടുവില്‍ ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് തന്നെ ട്വിറ്ററിലൂടെ മന്ത്രിസഭയുടെ രാജിക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടും പലത തവണ ഉദ്ധവ് രാജിക്കൊരുങ്ങിയിട്ടും പിടിച്ച്‌ നില്‍ക്കുമെന്ന് തോന്നിയിടത്ത് നിന്നാണ് പതനത്തിലേക്ക് അഘാഡി സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.

ശിവസേന ഹിന്ദുത്വ അജണ്ടയിലേക്ക് തിരിച്ചുപോവുക, കോണ്‍ഗ്രസ്-എന്‍.സി.പി. സഖ്യം ഉപേക്ഷിക്കുക, ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കുക. ഇത്രയും നിബന്ധനകള്‍ ഏക്നാഥ് ഷിന്ദേയും വിമതരും മുന്നോട്ട് വെച്ചപ്പോള്‍ അതെല്ലാം അംഗീകരിക്കാന്‍ തയ്യാറായിരുന്നു ഉദ്ധവ് താക്കറെ. പക്ഷ ഒറ്റ നിബന്ധന, വിമതരെയും കൂട്ടി മുംബൈയില്‍ തിരിച്ചെത്തണം. പക്ഷെ ഇത് നിരസിച്ച ഷിന്ദേയ്ക്കും കൂട്ടര്‍ക്കുമെതിരെ അയോഗ്യതയെന്ന അവസാന വടിയും ഉദ്ധവ് താക്കറേയും ശിവസേനയുമെടുത്തപ്പോഴും പ്രതീക്ഷയിലായിരുന്നു അഘാഡി സഖ്യം. ജൂലായ് 12 വരെ അയോഗ്യതയില്‍ മറുപടി നല്‍കാന്‍ സുപ്രീംകോടതി വിമതര്‍ക്ക് സമയം അനുവദിച്ചതിനാല്‍ അതുവരെ പ്രത്യേകിച്ചൊന്നും സംഭവിക്കില്ലെന്ന കണക്കുകൂട്ടലിലായിരുന്നു ഉദ്ധവും സംഘവും. പക്ഷെ, വ്യാഴാഴ്ച വിശ്വാസം തെളിയിക്കണമെന്ന ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുടെ നിലപാടാണ് അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. ഇതിനെതിരെ സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും രക്ഷയില്ലാതായി. അവസാനം രാജിയിലുമെത്തി.

ഉദ്ധവ് താക്കറെയുമായി നല്ല ബന്ധമായിരുന്നുവെങ്കിലും ഉദ്ധവിന്റെ മകനും കാബിനറ്റ് മന്ത്രിയുമായ ആദിത്യ താക്കറെയുടെ ഇടപെടലാണ് ഏകനാഥ് ഷിന്ദേയെ ചൊടിപ്പിച്ചത്. മകന്‍ വന്നപ്പോള്‍ തന്നെ തഴയുന്നുവെന്ന ഏക്നാഥ് ഷിന്ദേയുടെ പരാതിക്ക് പരിഹാരം കാണാന്‍ ഉദ്ധവിനായില്ല. ഒപ്പം സഞ്ജയ് റാവുത്തിനോടുള്ള വിരോധവും കടുംകൈയ്ക്ക് പ്രേരിപ്പിച്ചു. ഇതെല്ലാം നിരീക്ഷിച്ച്‌ അവസരം കാത്തിരുന്ന ബിജെപി. ദേവേന്ദ്ര ഫട്‌നാവിസിലൂടെ ഷിന്ദേയെ ഒപ്പം ചേര്‍ക്കുകയും ചെയ്തു.

ശിവസേനാ മന്ത്രിസഭയില്‍ മന്ത്രിയായിട്ടുപോലും ഷിന്ദേ നിരാശനായിരുന്നു. തന്റെ വകുപ്പില്‍ പോലും ശിവസേനാ നേതാവ് സഞ്ജയ് റാവുത്തും ആദിത്യ താക്കറെയും ഇടപെടുന്നുവെന്ന പരാതിയായിരുന്നു ഷിന്ദേയ്ക്കുണ്ടായത്. മാത്രമല്ല, ആദിത്യ താക്കറെയ്ക്ക് കാബിനറ്റ് പദവി കൊടുത്തപ്പോള്‍ പോലും ഷിന്ദേയ്ക്ക് വകുപ്പിന്റെ സ്വതന്ത്ര ചുമതല നല്‍കിയിരുന്നില്ല. ഇതിലെല്ലാം നിരാശനായിരുന്ന ഷിന്ദേയാണ് ഒരു സുപ്രഭാതത്തില്‍ എംഎ‍ല്‍എമാരെ ചാക്കിലാക്കി റിസോര്‍ട്ടിലേക്ക് പറന്നത്.

2019-ല്‍ ശിവസേന- എന്‍.സി.പി. സഖ്യം മഹാരാഷ്ട്രയില്‍ അധികാരത്തില്‍ വന്ന സമയത്ത് മുഖ്യമന്ത്രിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നയാളാണ് ഏക്നാഥ് ഷിന്ദേ. പക്ഷെ, പാര്‍ട്ടി നേതാവ് സഞ്ജയ് റാവുത്തും സുഭാഷ് ദേശായി അടക്കമുള്ള നേതാക്കളും ഇടപെട്ട് ഉദ്ധവ് താക്കറെയുടെ പേര് നിര്‍ദേശിക്കുകയായിരുന്നു. അന്ന് ശിവസേന, എന്‍സിപി എംഎ‍ല്‍എമാരെ സംരക്ഷിക്കേണ്ട ചുമതല ഏക്നാഥ് ഷിന്ദേയ്ക്കായിരുന്നു പാര്‍ട്ടി നല്‍കിയത്. അതനുസരിച്ച്‌ എംഎ‍ല്‍എമാരെ മുംബൈയിലെ വിവിധ റിസോര്‍ട്ടുകളില്‍ താമസിപ്പിച്ചതും ഷിന്ദേ ആയിരുന്നു. അതേ ഷിന്ദേയെക്കൊണ്ടു തന്നെ ഇത്തവണ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ മറിച്ചിടാനുള്ള എംഎ‍ല്‍എമാരെ റിസോര്‍ട്ടില്‍ താമസിപ്പിച്ചുവെന്നതും ബിജെപിയുടെ ഓപ്പറേഷന്‍ താമരയുടെ തന്ത്രമാണ്.

അധികാരമുണ്ടെങ്കിലും എല്ലാത്തിന്റേയും അവസാനവാക്ക് സഞ്ജയ് റാവുത്താണെന്ന പരാതിയാണ് ഷിന്ദേയ്ക്കുള്ളത്. സഖ്യസര്‍ക്കാരായിട്ടും എന്‍.സി.പി. എംഎ‍ല്‍എമാരോ ശരദ് പവാറോ സഹകരിക്കുന്നില്ലെന്നും ഷിന്ദേ ചൂണ്ടിക്കാട്ടുന്നു. ബിജെപി. നേതാവും മഹാരാഷ്ട്ര പ്രതിപക്ഷനേതാവുമായ ദേവേന്ദ്ര ഫട്നാവിസുമായി ഷിന്ദേയ്ക്കുള്ള അടുത്ത ബന്ധവും എംഎ‍ല്‍എമാരെ ചാക്കിലാക്കാന്‍ ബിജെപിക്ക് എളുപ്പമായി എന്നാണ് കരുതുന്നത്.

288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ ശിവസേനയ്ക്ക് 56 പേരുണ്ട്. ഒരാള്‍ മരിച്ചതോടെ ഇത് 55 ആയി. എന്‍.സി.പിക്ക് 52 ഉം കോണ്‍ഗ്രസിന് 44 ഉം എംഎ‍ല്‍എമാരുണ്ട്. എന്‍.സി.പിയുടെ രണ്ട് മുതിര്‍ന്ന അംഗങ്ങള്‍ ജയിലില്‍ കഴിയുന്നതിനാല്‍ നിയമസഭയില്‍ നിലവില്‍ 285 അംഗങ്ങളാണുള്ളത്. അങ്ങനെ കേവലഭൂരിപക്ഷത്തിന് 143 അംഗങ്ങളുടെ പിന്തുണയായിരുന്നു വേണ്ടത്. ആദ്യം ഷിന്ദേയോടൊപ്പം 22 പേരാണുള്ളതെന്ന വിവരം വന്നപ്പോള്‍ പോലും മന്ത്രിസഭയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന കണക്കുകൂട്ടലിലായിരുന്നു ശിവസേന. അവര്‍ രാജിവച്ചാല്‍ പോലും 132 അംഗങ്ങളുടെ പിന്തുണ മാത്രമായിരുന്നു കേവലഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top