×

“കിരണ്‍ന് പരമാവധി ശിക്ഷ ലഭിക്കുമെന്ന് യാണ് പ്രതീക്ഷ ” – വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായരും അമ്മ സജിതയും

കൊല്ലം: മകള്‍ക്ക് നീതി കിട്ടിയെന്ന് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായരും അമ്മ സജിതയും പ്രതികരിച്ചു.

കിരണ്‍ കുമാറിന് പരമാവധി ശിക്ഷ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഒപ്പം നിന്നവര്‍ക്ക് നന്ദിയുണ്ടെന്നും വിസ്മയയുടെ അമ്മ പറഞ്ഞു. വിധിയില്‍ സന്തോഷമുണ്ട്. മറ്റാര്‍ക്കും ഈ ഗതി വരരുത്. ഈ വിധി അതിന് ഉപകരിക്കട്ടെ എന്നും കൂട്ടിച്ചേര്‍ത്തു. വിതുമ്ബലോടെയാണ് ശിക്ഷാവിധി വിസ്‍മയയുടെ അമ്മ കേട്ടത്. നിരവധി പേരുടെ പ്രാര്‍ത്ഥനയുടെ ഫലമെന്ന് സഹോദരന്‍ വിജിത്ത് വിധിയോട് പ്രതികരിച്ചു.

ഏഴുവര്‍ഷത്തില്‍ കുറയാത്ത ജയില്‍ശിക്ഷ ഉറപ്പായി. ശിക്ഷ നാളെ വിധിക്കും. പ്രതി കിരണ്‍ കുമാറും വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായരും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു. വിസ്മയ മരിച്ച്‌ ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്ബാണ് കേസില്‍ വിധി വന്നിരിക്കുന്നത്. സമൂഹ മനസാക്ഷിയെ തൊട്ടുണര്‍ത്തിയ കേസില്‍ അതിവേഗത്തിലായിരുന്നു കോടതി നടപടികള്‍. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായിരുന്ന ഭര്‍ത്താവ് കിരണ്‍ സ്ത്രീധനത്തിനു വേണ്ടി നടത്തിയ പീഡനങ്ങള്‍ സഹിക്കാനാവാതെ വിസ്മയ ആത്മഹത്യ ചെയ്തു എന്നാണ് പ്രോസിക്യൂഷന്‍ കേസ്.

നാള്‍വഴികള്‍ ഇങ്ങനെ

കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം നിലമേല്‍ സ്വദേശിനി വിസ്മയയുടെ ആത്മഹത്യ നടന്നിട്ട് അടുത്ത മാസം 21 ന് ഒരു വര്‍ഷം പൂര്‍ത്തിയാക്കാനിരിക്കെയാണ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന വിധി വന്നത്. പ്രതിക്ക് സുപ്രീം കോടതി അനുവദിച്ച ജാമ്യം പിന്‍വലിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ആത്മഹത്യ പ്രേരണയായ 306 ഉം സ്ത്രീധനപീഡനമായ 498 (എ)യുമാണ് സ്ത്രീധനപീഡനമരണമായ 304 (ബി)യും ആണിപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. കൊല്ലം അഡിഷനല്‍ സെഷന്‍സ് കോടതിയാണ് പ്രതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കേസില്‍ ശിക്ഷ നാളെ വിധിക്കും. കേരളമാകെ ചര്‍ച്ച ചെയത് കേസില്‍ ആത്മഹത്യപ്രേരണ കണ്ടെത്തിയതിനാല്‍ പത്തുവര്‍ഷം വരെ തടവും സ്തീധനപീഡന മരണം കണ്ടെത്തിയതിനാല്‍ ജീവപര്യന്തം വരെയും തടവ് ശിക്ഷലഭിച്ചേക്കാം.

വിസ്മയയുടെ ആത്മഹത്യ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ മാത്രമാണ് പ്രതി. ഭര്‍തൃ പീഡനത്തെ തുടര്‍ന്നാണ് വിസ്മയ ഭര്‍തൃ വീട്ടില്‍ തന്നെ തൂങ്ങിമരിച്ചത്. ഭര്‍ത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതല്‍ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു വിസ്മയ.

അന്വേഷണത്തിനൊടുവില്‍ 2021 ജൂണ്‍ 21 ന് ആണ് വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ അറസ്റ്റിലായത്. കേരളം മുഴുവന്‍ , മലയാളികള്‍ മുഴുവന്‍ ഏറ്റെടുത്ത ആ മരണ വാര്‍ത്ത വലിയ കോളിളക്കം സൃഷ്ടിച്ചു. പെണ്‍മക്കള്‍ എല്ലാം എന്റെ സ്വന്തം മക്കളാണെന്ന് പറഞ്ഞ് ​ഗവര്‍ണര്‍ തന്നെ നേരിട്ട് വിസ്മയയുടെ വീട്ടിലെത്തി. പിന്നീട് സ്ത്രീധനത്തിനെതിരെ ഉപവാസ സമരം നടത്തി. തുടര്‍ന്ന് മന്ത്രിമാര്‍ അടക്കം വിസ്മയയുടെ വീട്ടിലെത്തി.

അറസ്റ്റിലായതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥനായിരുന്ന കിരണ്‍ കുമാറിനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പിന്നീട് 2021 ഓഗസ്റ്റ് 6ന് കിരണ്‍കുമാറിനെ സര്‍വീസില്‍ നിന്നു തന്നെ പിരിച്ചു വിട്ടു സര്‍ക്കാര്‍. ഇതിനിടെ വിസ്മയയുടെ മരണം അന്വേഷിക്കാനുള്ള ചുമതല ദക്ഷിണാമേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് കൈമാറി.

2021 ജൂണ്‍ 25ന് വിസ്മയയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നു. ജൂണ്‍ 28ന് പൊലീസ് തെളിവെടുപ്പ് തുടങ്ങി. ജൂണ്‍ 29
കിരണിന്‍റെ വീട്ടില്‍ ഡമ്മി പരീക്ഷണം. ഇതിനിടയില്‍ കിരണ്‍ കുമാര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങി. 2021 ജൂലൈ 6 കിരണിന് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചു

2021 സെപ്റ്റംബര്‍ 10ന് വിസ്മയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രേരണ മൂലമുളള ആത്മഹത്യയെന്ന് വ്യക്തമാക്കിയുള്ള കുറ്റപത്രം ആയിരുന്നു പൊലീസ് സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ 2419 പേജുകള്‍ ഉള്ളതാണ്. വാട്സ് ആപ് സന്ദേശങ്ങളും കിരണും വിസ്മയയുമായുള്ള സംഭാഷണവും വിസ്മയ രക്ഷിതാക്കളോട് കിരണിന്റെ ക്രൂരത പറയുന്നതും അങ്ങനെ ഫോണ്‍ വിളികളും ശബ്ദ റെക്കോര്‍ഡുകളും ഡിജിറ്റല്‍ തെളിവുകളായി .

വിസ്മയയെ വിവാഹത്തിന് ശേഷം അഞ്ച് തവണ മര്‍ദ്ദിച്ചിരുവെന്നാണ് കിരണിന്റെ മൊഴി ലഭിച്ചു. മരിച്ച ദിവസം മര്‍ദ്ദനമുണ്ടായിട്ടില്ലെന്നും കിരണ്‍ മൊഴി നല്‍കി. മദ്യപിച്ചാല്‍ കിരണ്‍ കുമാറിന്റെ സ്വഭാവത്തിനുണ്ടാകുന്ന മാറ്റത്തെ കുറിച്ച്‌ പൊലീസ് മനശാസ്ത്രജ്ഞരുടെ അഭിപ്രായം തേടി. വിസ്മയുടെ സുഹൃത്തുക്കളുടേയും ചില ബന്ധുക്കളുടേയും രഹസ്യമൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി.

100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകള്‍ക്കൊപ്പം സ്ത്രീധനമായി നല്‍കിയാണ് വിസ്മയയെ കിരണ്‍കുമാറിന് വിവാഹം ചെയ്ത് നല്‍കിയത്. എന്നാല്‍ വിവാഹം കഴിഞ്ഞതോടെയാണ് കിരണിന്റെ യഥാര്‍ത്ഥ മുഖം പുറത്തുവന്നതെന്ന് കുടുംബം പറയുന്നു. സ്ത്രീധനമായി നല്‍കിയ കാറിന്റെ പേരിലാണ് പീഡനം തുടങ്ങിയതെന്നും കുടുബാംഗങ്ങള്‍ പറയുന്നു. ഏറ്റവും ഒടുവിലായി പുറത്ത് വന്ന ശബ്ദ രേഖ ഉണ്ട്. തനിക്ക് ഇഷ്ടപ്പെട്ടാത്ത കാറാണ് വിസ്മമയയുടെ വീട്ടുകാര്‍ നല്‍കിയതെന്ന് കുറ്റപ്പെടുത്തിയുളള ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത്. ഹോണ്ട സിറ്റി കാറാണ് തനിക്ക് വേണ്ടിയിരുന്നതെന്ന് കിരണ്‍കുമാര്‍ തന്നെ പറയുന്നുണ്ട്.

വാങ്ങി നല്‍കിയ കാറിന് പത്തു ലക്ഷം രൂപ മൂല്യമില്ലെന്നു പറഞ്ഞായിരുന്നു കിരണിന്‍റെ പീഡനം. ഈ വര്‍ഷം ജനുവരിയില്‍ മദ്യപിച്ച്‌ പാതിരാത്രിയില്‍ നിലമേലിലെ വിസ്മയയുടെ വീട്ടില്‍ എത്തിയ കിരണ്‍ ഇക്കാര്യം പറഞ്ഞ് വിസ്മയയെയും സഹോദരന്‍ വിജിത്തിനെയും മര്‍ദിക്കുകയും ചെയ്തു.

വിവാഹം കഴിഞ്ഞ ഘട്ടം മുതല്‍ തുടങ്ങിയ മര്‍ദനത്തെ കുറിച്ചുളള വിവരം ആദ്യമാദ്യം വിസ്മയ വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചിരുന്നു. പിന്നീട് ഗതികെട്ടാണ് വീട്ടില്‍ കാര്യങ്ങള്‍ അറിയിച്ചത്. കിരണിന്റെ വീട്ടില്‍ നിര്‍ത്തിയാല്‍ തന്നെ ഇനി കാണില്ലെന്ന് പൊട്ടി കരഞ്ഞ് പറയുന്ന ശബ്ദരേഖയും കഴിഞ്ഞ ദിവസം പുറത്തുവന്നു. പീഡനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് പോയ വിസ്മയയെ കോളജില്‍ നിന്നുമാണ് വീണ്ടും കിരണ്‍ കൂട്ടിക്കൊണ്ട് പോയത്. ശേഷമാണ് ആത്മഹത്യ നടന്നത്.

2022 ജനുവരി 10ന് കേസിന്റെ വിചാരണ കൊല്ലം കോടതിയില്‍ തുടങ്ങി. 2022 മാര്‍ച്ച്‌ 2ന് കിരണിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു
2022 മേയ് 17 കേസില്‍ വാദം പൂര്‍ത്തിയായി. തുടര്‍ന്നാണ് ഇന്ന് കിരണ്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. നാളെ വിശദമായ വാദം കേട്ടശേഷം ശിക്ഷ വിധിക്കും.

കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം തന്നെ നിരവധി ശബ്ദ രേഖകളാണ് പുറത്തുവന്നത്. സ്ത്രീധനം ചോദിച്ചിട്ടില്ല, ആവശ്യപ്പെട്ടിട്ടില്ല എന്നതായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. എന്നാല്‍ ഈ വാദത്തെ റദ്ദ് ചെയ്യുന്ന ശബ്ദസന്ദേശവും ഫോണ്‍ സംഭാഷണവുമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

കിരണ്‍ : സ്‌കോഡ റാപ്പിഡ് കണ്ടപ്പോള്‍ വിളിച്ചോ ? വെന്റോ കണ്ടപ്പോ വിളിച്ചോ ? എനിക്കിഷ്ടം സിറ്റിയായിരുന്നു. സിറ്റി വിലക്കൂടതലാ, നോക്കണ്ടെന്ന് ഞാന്‍ തന്നെ അങ്ങോട്ട് പറഞ്ഞിട്ടുണ്ട്.

നിങ്ങടെ എച്ചിത്തരം കണ്ടപ്പോള്‍ എനിക്ക് മനസിലായി. അവസാനം കറക്‌ട് വെന്റോ എടുത്ത് തരാന്‍ ഫിക്‌സ് ചെയ്തതല്ലേ ? പിന്നെന്താ രാത്രിക്ക് രാത്രി ഈ സാധനം എടുത്ത് അവിടെ ഇട്ട്, രാത്രി ഞാന്‍ വന്നപ്പോഴാ ഈ സാധനം കാണുന്നത്. അപ്പൊഴേ എന്റെ കിളി പറന്ന്.

വിസ്മയ : പക്ഷേ അന്നും കുഴപ്പം ഇല്ലായിരുന്നല്ലോ ?

കിരണ്‍ : അന്ന് കുഴപ്പമില്ല, അല്ലേങ്കില്‍ പിന്നെ കല്യാണം വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നേനെ. എന്നെ എല്ലാവരും വഴക്ക് പറയില്ലേ ?

ഇതുള്‍പ്പെടെ ഒരു ലക്ഷത്തോളം ശബ്ദസന്ദേശങ്ങളും ഫോണ്‍ സംഭാഷണങ്ങളുമാണ് തെളിവായി പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top