×

” അനാവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നത് ചിന്തിക്കുക പോലും ചെയ്യരുതെന്ന് “;ദിലീപിനോട് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പ്രതികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഹൈക്കോടതി.

അനാവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നത് ചിന്തിക്കുക പോലും ചെയ്യരുതെന്ന് പ്രതികളോട് പറയണമെന്ന് പ്രതിഭാഗത്തിന്റെ അഭിഭാഷകനോട് ഹൈക്കോടതി പറഞ്ഞു. ദിലീപ് ഉള്‍പ്പെടെ ആറ് പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

 

അന്വേഷണത്തെ സ്വാധീനിച്ചാല്‍ അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം റദ്ദാക്കുമെന്നും ലംഘനമുണ്ടായാല്‍ ഗൗരവമായി കൈകാര്യം ചെയ്യുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

അതേസമയം, പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കാനോ തള്ളാനോ കോടതി തയ്യാറായില്ല. എന്നാല്‍ ഹര്‍ജിക്കാരെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കി. ദിലീപ് അടക്കമുള്ള പ്രതികളെ നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് ചോദ്യം ചെയ്യാനാണ് ഹൈക്കോടതി ക്രൈംബ്രാഞ്ചിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഈ മൂന്ന് ദിവസവും രാവിലെ ഒമ്ബതുമണി മുതല്‍ രാത്രി എട്ടുമണിവരെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി.

ഹര്‍ജിക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവാട്ടെയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നാളെ മുതല്‍ ബുധനാഴ്ച വരെ, വിഷയം കോടതി പരിഗണിക്കില്ല. ഈ ദിവസങ്ങളില്‍ എല്ലാ ഹരജിക്കാരെയും രാവിലെ മുതല്‍ രാത്രി 8 മണി വരെ അല്ലെങ്കില്‍ സമയ നിബന്ധനയില്ലാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജറാവട്ടെ.

 

വ്യാഴാഴ്ച പ്രോസിക്യൂഷന്‍ കോടതിയില്‍ കേസിന്റെ കൂടുതല്‍ കാര്യങ്ങള്‍ പറയട്ടെ എന്നും കോടതി ചൂണ്ടിക്കാട്ടുന്നു. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ ചോദ്യം ചെയ്യലിന് ഹാജറാവാമെന്നും കോടതി വ്യക്തമാക്കി. അന്വേഷണ പുരോഗതി ചൊവ്വാഴ്ച അറിയിക്കണം.

വ്യാഴാഴ്ച നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഹര്‍ജിയിലെ അന്തിമ തീരുമാനം. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് അറിയിച്ച ദിലീപിന്റെ അഭിഭാഷകന്‍ പക്ഷേ കസ്റ്റഡിയില്‍ വിടരുത് എന്നും ആവശ്യപ്പെട്ടു. കസ്റ്റഡിയില്‍ കിട്ടിയാല്‍ പ്രതികളെ പീഡിപ്പിക്കില്ലെന്ന് ഉറപ്പു നല്‍കാമെന്നായിന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഇതിന് മറുപടിയായി കോടതിയെ അറിയിച്ചത്.

‘ഈ കേസുകളിലെ ഹരജിക്കാര്‍ ക്രൈംബ്രാഞ്ച് എറണാകുളത്ത് ക്രൈം നമ്ബര്‍ 6/2022ല്‍ നമ്ബര്‍ 1-5-ല്‍ പ്രതികളാണ്. ഇപ്പോള്‍ അഡീഷണല്‍ സ്‌പെഷ്യല്‍ സെഷന്‍സ് ജഡ്ജി മുമ്ബാകെയുള്ള വിചാരണയാണ്. ഇതുമായി ബന്ധപ്പെട്ട് ലൈംഗിക പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട് ഉണ്ടായ വൈരാഗ്യം കാരണം, അന്വേഷണ ഉദ്യോഗസ്ഥനെയും മറ്റ് ഉദ്യോഗസ്ഥരെയും ഇല്ലാതാക്കാന്‍ ഹരജിക്കാര്‍ ഗൂഢാലോചന നടത്തിയെന്ന് ബാലചന്ദ്രകുമാര്‍ നല്‍കിയ ചില വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ പരാതി. ബാലചന്ദ്രകുമാര്‍ നല്‍കിയ വിവരങ്ങള്‍ വോയ്‌സ് ക്ലിപ്പുകളും വീഡിയോഗ്രാഫുകളും പോലെയുള്ള വസ്തുക്കള്‍ ആരോപണങ്ങള്‍ക്ക് ശക്തി പകരുന്നു. പ്രതികള്‍ക്കെതിരായ ആരോപണങ്ങള്‍ ശരിയാണെന്ന് സൂചിപ്പിക്കുന്നു. എന്നും ഇടക്കാല ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടുന്നു.

മണിക്കൂറുകള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് ഹൈക്കോടതി ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. രാവിലെ 10 30 ന് തുടങ്ങിയ വാദം ഉച്ചയ്ക്ക് ഭക്ഷണത്തിന് നിര്‍ത്തിയ സമയം ഉള്‍പ്പെടെ ആറ് മണിക്കൂറോളമാണ് നീണ്ടത്. ദിലീപിന് പുറമെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി എന്‍. സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവ സ്വദേശിയായ ഹോട്ടലുടമ ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യം ഹര്‍ജികള്‍ ഉള്‍പ്പെടെയാണ് കോടതി പരിഗണിച്ചത്. പ്രത്യേക സിറ്റിങ് നടത്തിയാണ് ജസ്റ്റിസ് പി. ഗോപിനാഥ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ചത്. ഓണ്‍ലൈന്‍ സിറ്റിങ് ഒഴിവാക്കി കോടതിമുറിയില്‍ നേരിട്ടാണ് വാദം നടന്നത്.

അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ബിജു കെ പൗലോസ്, ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ എസ് സുദര്‍ശന്‍ ഉള്‍പ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും പള്‍സര്‍ സുനിയെയും അപായപ്പെടുത്താന്‍ ദിലീപ് പദ്ധതിയിട്ടു എന്നതായിരുന്നു നിലവിലെ കേസ്. ബൈജു കെ പൗലോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

എന്നാല്‍, പോലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ ഗുഢാലോചന കേസ് കെട്ടിചമച്ചതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപ് മുന്‍കൂര്‍ ജാമ്യം തേടിയത്. പുതിയ കേസ് കെട്ടിച്ചമച്ച വിസ്താരം നീട്ടിവെക്കാന്‍ ആണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത് എന്നും ദിലീപ് ചൂണ്ടിക്കാട്ടുന്നു.

 

എന്നാല്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെ പ്രതി ചേര്‍ത്തതെന്നാണ് പ്രോസിക്യൂഷന്‍ വാദം. ദിലീപിന് മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ വ്യക്തമാക്കി.

നടിയെ ആക്രമിച്ച സംഭവത്തില്‍ മുഖ്യ സൂത്രധാരനാണ് ദിലീപ് എന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. ഒരോ ഘട്ടത്തിലും കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നു, ഇതിന് പുറമെ അസാധാരണ നീക്കങ്ങളും ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു എന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്നത് അസാധാരണമായ സാഹചര്യമാണ്. ലൈംഗിക പീഡനങ്ങള്‍ക്ക് പ്രതി ക്രിമിനലുകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കാനായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ശ്രമിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top