×

‘ അമ്മയുടെ മരണം ‘ – എം വി നികേഷ് കുമാറിന്റെ കുറിപ്പ് വൈറലാകുന്നു

മുന്മന്ത്രിയും സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന അന്തരിച്ച എം വി രാഘവന്റെ ഭാര്യ സി വി ജാനകി(80) മരിച്ചത് വോട്ടെണ്ണല്‍ ദിനത്തിലായിരുന്നു. മൂത്ത മകള്‍ ഗിരിജയുടെ തളിപ്പറമ്ബ് കൂവോട്ടെ വീട്ടില്‍ ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അന്ത്യം. അമ്മയുടെ വിയോഗത്തിനിടയിലും എല്‍ ഡി എഫ് സര്‍ക്കാര്‍ തുടര്‍ഭരണത്തിലേക്ക് കുതിക്കുന്ന വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ തിരക്കിലായിരുന്നു അന്ന് മാധ്യമപ്രവര്‍ത്തകനായ എം വി നികേഷ് കുമാര്‍. 2006 ല്‍ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ പുനലൂര്‍ മണ്ഡലത്തില്‍ സിപിഐ യുടെ കെ.രാജുവിനോട് യു.ഡി.എഫ് സീറ്റില്‍ മത്സരിക്കാനെത്തിയ എം.വി രാഘവന്‍ തോറ്റ വാര്‍ത്ത അറിയിച്ചതും നികേഷ് കുമാര്‍ ആയിരുന്നു.

അന്ന് രാഷ്?ട്രീയ നേതാവായ അച്ഛന്റെ പരാജയ വാര്‍ത്തയായിരുന്നു നികേഷ് പങ്കുവെച്ചതെങ്കില്‍ ഇത്തവണ ഇലക്ഷനില്‍ പുലര്‍ച്ചെ വിടപറഞ്ഞ അമ്മയുടെ മരണവാര്‍ത്തയുടെ വേദനകള്‍ക്കിടയിലായിരുന്നു നികേഷ് വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിച്ചത്.

എംവി നികേഷ് കുമാറിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

അമ്മ, അലക്കുസോപ്പിന്റെ മണമുള്ള വോയില്‍സാരി, അച്ഛന്റെ പിറകിലെ സ്ഥിരത

എന്റെ ടെലിവിഷന്‍ ജീവിതം ഇരുപത്തിയഞ്ചുവര്‍ഷം പൂര്‍ത്തിയാകുകയാണ്. 1996-ല്‍ തിരഞ്ഞെടുപ്പ് കാലത്താണ് ശശികുമാറിന്റെ നേതൃത്വത്തിലുള്ള ഏഷ്യാനെറ്റില്‍ ചേര്‍ന്നത്. ഒരുപാട് പരീക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ മേഖലയില്‍ ഇത് മറ്റൊരു തിരഞ്ഞെടുപ്പ്, മറ്റൊരു അനുഭവം.

റിസല്‍ട്ട് പൂര്‍ത്തിയാകാന്‍ വൈകീട്ട് നാലഞ്ച് മണിയാകും എന്ന് തലേദിവസം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടീക്കാറാം മീണ പറഞ്ഞിരുന്നു. രാവിലെ മുതല്‍ ഒന്‍പത് മണിക്കൂര്‍ നിര്‍ത്താതെ സ്‌ക്രീനില്‍വന്ന് സംസാരിക്കണം. ഏഴേ മുക്കാലിന് ഞാന്‍ മൈക്ക് കുത്തി. ആദ്യ ഫലസൂചനകള്‍ വന്നുതുടങ്ങി. പതുക്കെ ആവേശം കയറി. ചൂട് കൂടിത്തുടങ്ങിയപ്പോള്‍ എനിക്ക് ഒരു സന്ദേശം വന്നു. ഏട്ടന്‍ എം വി രാജേഷ് പുറത്തുവന്നു നില്‍ക്കുന്നുണ്ട്. കാണണം എന്നുപറയുന്നു. ‘ ബോധമില്ലേ കാര്യങ്ങളെക്കുറിച്ച്‌’ എന്ന മട്ടില്‍ ഞാന്‍ സന്ദേശം കൊണ്ടുവന്നയാളെ നോക്കി.

‘ ‘ അതല്ല നിര്‍ബന്ധിക്കുന്നു.’ ‘ -അയാള്‍ പറഞ്ഞു.
‘ ‘ പൊയ്‌ക്കൊളാന്‍’ ‘ പറയാന്‍ കൈകൊണ്ടാംഗ്യം കാണിച്ചു.

എന്തായിരിക്കും? എന്റെ അടിവയറ്റില്‍ ആശങ്ക കനംകെട്ടി. വാക്കുകള്‍ യോജിപ്പിക്കുമ്ബോള്‍ എവിടെയൊക്കെയോ പാളിപ്പോകുന്നതുപോലെ. നിശ്ശബ്ദതയുടെ ഇടവേളകളില്‍ ഞാന്‍ ഫോണില്‍ പാളിനോക്കി. ആരൊക്കെയോ വിളിച്ചിട്ടുണ്ട്. അപ്പോഴേക്കും ക്‌ളിപ്പ് ചെയ്ത ഒരു കുറിപ്പ് കൈയില്‍ വന്നു. ഉറപ്പാണ് എന്തോ ഉണ്ട്. വായിക്കാന്‍ ധൈര്യമില്ല. ഫോണ്‍ അടുപ്പിച്ചുവച്ചു. തുടര്‍ച്ചയായി വിളിക്കുന്നത് സഹോദരിയുടെ മകന്‍ അവിനാശ് ആണ്. റിസല്‍ട്ട് പറയുന്നതിനിടയില്‍ തന്നെ ഫോണെടുത്തു. എന്താണ് എന്ന അര്‍ഥത്തില്‍ ഒന്ന് മൂളിച്ചോദിച്ചു.

‘ ‘ അമ്മമ്മപോയി, രാജുവേട്ടന്‍ പറഞ്ഞില്ലേ’ ‘ കണ്ണില്‍ ഇരുട്ടുകേറി. ടി.വി. കാണുന്നവര്‍ എന്നെ കാണുന്നുണ്ട്. ഇടയിലൊരു ദൃശ്യത്തിന്റെ മറ കിട്ടിയപ്പോള്‍ സഹപ്രവര്‍ത്തക അപര്‍ണയോട് പതിനഞ്ചു മിനിറ്റ് മാനേജ് ചെയ്യണമെന്നാവശ്യപ്പെട്ട് മുറിയിലേക്കുപോയി. സഹോദരീ ഭര്‍ത്താവ് പ്രൊഫസര്‍ കുഞ്ഞിരാമനെ വിളിച്ചു. അളിയന്‍ ‘ എവിടെ, എപ്പോഴാണ് സംസ്‌കാരം’ തുടങ്ങിയ ചോദ്യങ്ങള്‍കൊണ്ട് കുന്നുകൂടി. പിന്നീട് തീരുമാനിക്കാമെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. ടിക്കറ്റ് അന്വേഷിച്ചു. കൊച്ചിയില്‍നിന്ന് കണ്ണൂരേക്ക് വൈകീട്ട് ഫ്‌ളൈറ്റ് ഉണ്ട്. റോഡ്മാര്‍ഗം തിരിച്ചാലും ഏതാണ്ട് ആ സമയത്തൊക്കെയേ എത്തൂ.

ടിക്കറ്റ് ബുക്കുചെയ്യാന്‍ ഏല്‍പ്പിച്ച്‌ കസേരയിലൊന്ന് ചാരി. ജീവിതത്തില്‍ ഇനിയൊന്നും ബാക്കിയില്ല. ഒരു ഫുള്‍സ്റ്റോപ് വീണപോലെ. ന്യൂസ്‌റൂം എന്നെ കാത്തിരിക്കുകയാണ്. യാന്ത്രികമായി വാര്‍ത്ത അവതരിപ്പിക്കാനാവില്ല. ചിലത് വരുമ്ബോള്‍ ശബ്ദംകൂട്ടണം. ആരവം മുഴക്കണം, ചിരിക്കണം, പരിഹസിക്കണം. എന്റെ രീതിയാണത്. ഒറ്റയടിക്ക് മാറ്റാനാവില്ല. റിസ്‌ക്കാണ്. അഭിനയിക്കുമ്ബോള്‍ തെറ്റിപ്പോകും. ജീവിക്കുമ്ബോള്‍ അര്‍ഥവത്തായി ജീവിക്കണമെന്ന് ഞങ്ങളെ പഠിപ്പിച്ചത് അമ്മയാണ്. വെറുതേയുള്ള പൊള്ളത്തരങ്ങള്‍ അമ്മ അംഗീകരിക്കില്ല.

എന്റെയച്ഛന്‍ എം വി രാഘവന്‍ പെങ്ങള്‍ ലക്ഷ്മിയുടെ കൈയും പിടിച്ച്‌ പാപ്പിനിശ്ശേരിയില്‍ വരുമ്ബോള്‍ വയസ്സ് വെറും അഞ്ചാണ്. അച്ഛന്റെ അച്ഛന്‍ ശങ്കരന്‍ കള്ളുകുടിച്ച്‌ മരിച്ചതാണോ, വസൂരി വന്നതാണോ, നിശ്ചയമില്ല. പെട്ടെന്നുള്ള മരണകാരണമറിയാന്‍ ബന്ധുക്കള്‍ ജ്യോത്സ്യനെക്കണ്ടു. ശവം ഭണ്ഡാരം (വസൂരി വന്നവരെ ആഴത്തിലുള്ള കുഴികുഴിച്ച്‌ താഴ്‌ത്തുന്നതിന്) കെട്ടിക്കാഴ്‌ത്താന്‍ ജ്യോത്സ്യന്‍ പറഞ്ഞു. പാപ്പിനിശ്ശേരിയിലെത്തിയ രാഘവന്‍, കുടുംബം പോറ്റാന്‍ അഞ്ചില്‍ പഠിത്തം നിര്‍ത്തി. നെയ്ത്ത് തൊഴിലാളിയായി. നെയ്ത്ത് ജോലിയും നീണ്ടില്ല. അടികൊള്ളുന്ന കമ്യൂണിസ്റ്റുകാരനായി.

സി.വി. ജാനകിയെ കല്യാണം കഴിക്കുമ്ബോള്‍ തൊഴിലുപേക്ഷിച്ച്‌ അടികൊള്ളുന്ന കമ്യൂണിസ്റ്റുകാരന്‍ മാത്രമായിരുന്നു അച്ഛന്‍. ജീവിതം അവിടെനിന്ന് തുന്നി എടുക്കണമായിരുന്നു അമ്മയ്ക്ക്. പെണ്ണായി വീട്ടിലിരുന്നു എന്നൊക്കെ പുറംലോകം പറയും. അമ്മ ഞങ്ങള്‍ക്കുപക്ഷേ, അമ്മയും ചിലപ്പോള്‍ വടിയെടുക്കുന്ന അച്ഛനുമായി. ആദര്‍ശനിഷ്ഠയുള്ള ജീവിതത്തിലൂടെ ചുറ്റും പ്രകാശംപരത്തി. കഠിനമായി അധ്വാനിക്കുന്നതിനൊപ്പം ചിരിക്കാനും പാടാനും അമ്മ പഠിപ്പിച്ചു. അച്ഛന് ആരെയും നേരിടാനുള്ള കരുത്തുപകര്‍ന്നു. ‘ ‘ ആരെടാ’ ‘ എന്നുചോദിച്ചാല്‍ ‘ ‘ ഞാനെടാ’ ‘ എന്ന് മറുപടികൊടുക്കുന്ന മാടായി മാടനാക്കി.

തല്ലുകൊള്ളുന്ന കമ്യൂണിസ്റ്റുകാരനെയാണ് ജാനകി കല്യാണം കഴിച്ചതെങ്കില്‍ അച്ഛന്‍ പിന്നീട് തല്ലുകൊടുക്കുന്ന കമ്യൂണിസ്റ്റുകാരനായി. 38-ാം വയസ്സില്‍ ആവിഭക്ത കണ്ണൂര്‍ ജില്ലയുടെ സെക്രട്ടറിയായി. കോഴിക്കോട് കഴിഞ്ഞാല്‍ പിന്നെ കാസര്‍കോട് അതിര്‍ത്തിവരെ അന്ന് കണ്ണൂരാണ്. സിപിഎമ്മിന് അന്ന് സെക്രട്ടറിക്ക് ഡ്രൈവറെക്കൊടുക്കാനുള്ള പണമില്ല. സ്വന്തമായി ജീപ്പോടിച്ചാണ് സെക്രട്ടറി രാഘവന്‍ പാര്‍ട്ടിപ്രവര്‍ത്തനം നടത്തിയത്. കാറും കോളം നിറഞ്ഞ കടലില്‍ കട്ടവഞ്ചിയില്‍ മീന്‍പിടിക്കാന്‍ പോകുന്ന മുക്കുവന് പതിവ്രതയായ ഭാര്യ നല്‍കുന്ന സുരക്ഷിതത്വം അന്ധവിശ്വാസമായിരിക്കാം. അങ്ങനെ കാത്തിരിക്കുന്ന ഭാര്യയ്ക്ക് മനസ്സുകൊണ്ട് ഒരുറപ്പുകിട്ടുന്നുണ്ടല്ലോ; എന്തുസംഭവിച്ചാലും ഭര്‍ത്താവ് തിരിച്ചുവരുമെന്ന്. ജാനകിയും മറ്റൊന്നല്ല ജീവിതത്തില്‍ കുറിച്ചത്.

ഒരു പൊട്ടിത്തെറിയായിരുന്നു അച്ഛനെങ്കില്‍ സ്ഥിരതയായിരുന്നു ഞങ്ങള്‍ക്ക് അമ്മ. ഞങ്ങളുടെ വീടിന്റെ അന്തരീക്ഷം അതികഠിനമായ മാനേജ്‌മെന്റ് വൈദഗ്ധ്യം ആവശ്യപ്പെട്ടിരുന്നു. അച്ഛനുള്ളപ്പോള്‍ പാര്‍ട്ടിയാഫീസും അല്ലാത്തപ്പോള്‍ കുടുംബാന്തരീക്ഷവും വരുന്നവര്‍ക്കെല്ലാം വെച്ചു വിളമ്ബേണ്ടത് നിയമമാണ്. കിഴക്കുനിന്ന് നേരെവരുന്നവരും അടുക്കളഭാഗത്തുവന്ന് കാര്യം പറയുന്നവരുമുണ്ട്. ആവശ്യങ്ങള്‍ നിറവേറ്റാന്‍ സ്ഥാപനങ്ങള്‍ വളര്‍ത്തി വലിയതൊഴില്‍ ദാതാവായേ തീരൂ അച്ഛന്. അമ്മയാകട്ടെ അച്ഛനിലേക്ക് അവരെ എത്തിക്കുന്ന പാലവും.
അലക്കുസോപ്പിന്റെ മണമുള്ള വോയല്‍സാരി. ഇളം നീലയില്‍ പൂക്കളുള്ളത്. കറുത്ത അല്ലെങ്കില്‍ പച്ച ബ്‌ളൗസ്. രാത്രിയില്‍ അത്യാഡംബര പൂര്‍ണമായ കുളിയുണ്ട്. കഴിഞ്ഞാല്‍ അത് ശാന്തമാകും. വസ്ത്രം മാറി, പൊട്ട് തൊടും. ഒടുവിലത്തെ പുത്രനായതു കൊണ്ടായിരിക്കും പുന്നാരിക്കാന്‍ എന്റെടുത്താണ് അമ്മ വരുക. അരുടെയെങ്കിലും വിശേഷം പറഞ്ഞുകൊണ്ടാണ് വരവ്. ബസ്സുടമയായ ശ്രീധരെളേപ്പന്റെ അല്ലെങ്കില്‍ ഡി.എം.ഒ. ആയി വിരമിച്ച അമ്മായിയുടെ. അവരൊക്കെയാണ് അമ്മയുടെ വീരപുരുഷന്മാരും വനിതകളും. വിശേഷം കഴിഞ്ഞാല്‍ മൂളിപ്പാട്ടാണ്.

എന്നെ ടി.വി.യിലൊക്കെ കണ്ടുതുടങ്ങിയതുകൊണ്ടാകും ഒരുദിവസം ചോദിച്ചു: ‘ ‘ എടാ കലാഭവന്‍ മണിയെ അറിയോ നിനക്ക്.’ ‘
‘ ‘ പരിചയമുണ്ട്’ ‘
‘ ‘ എനിക്ക് ഒരുദിവസം കാണണായിരുന്നു’ ‘ ഉഗ്രപ്രതാപികള്‍ വരുന്ന വീടാണ്. കലാഭവന്‍ മണിയെയും ഒരു ദിവസം കൊണ്ടുവരാം.
‘ ഓടേണ്ട, ഓടേണ്ട… ഓടിത്തളരേണ്ട, ഓമനഃപൂമുഖം വാടിടേണ്ടാ…’ മണിയുടെ താളം അത്രകണ്ട് സ്വാധീനിച്ചിട്ടുണ്ട്. അമ്മ ഏത് പാട്ട് എത്രമനോഹരമായി പാടിയാലും അവസാനം പറയും: ‘ ‘ വാവ ഇതിനെക്കാള്‍ നന്നായി പാടും…’ ‘

അമ്മയുടെ ഇരട്ടസഹോദരിയായിരുന്നു വാവമ്മ. കണ്ണ് കാണില്ല. നേരത്തേ മരിച്ചു. പിന്നെ വാവമ്മയുടെ കഥയാണ്. ചിലപ്പോഴത് കണ്ണീരിന്റെ ചാല് പണിതുകഴിഞ്ഞിട്ടുണ്ടാകും. പത്രം അതിസൂക്ഷ്മമായി വായിക്കുമെങ്കിലും രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള താത്പര്യം അമ്മയ്ക്കില്ല. അച്ഛന്‍ അമ്മയോടോ തിരിച്ചങ്ങോട്ടോ രാഷ്ട്രീയം സംസാരിക്കുന്നത് കേട്ടിട്ടില്ല. ഒരു തര്‍ക്കം അവര്‍ക്കിടയിലില്ല. ഭക്ഷണത്തിനിരിക്കുമ്ബോള്‍ ചില വിമര്‍ശനം പറയാനൊക്കെ അച്ഛന്‍ ശ്രമിക്കാറുണ്ട്. മറുപടിവന്നാല്‍ ഒരു ചെറിയ ചിരിയില്‍ അതും അവസാനിക്കും.

‘ 91-ല്‍ മന്ത്രിയായപ്പോള്‍ കവടിയാര്‍ കൊട്ടാരത്തിന്റെ എക്സ്സ്റ്റഷന്‍പോലെ വിശാലമായ മന്മോഹന്‍ ബംഗ്‌ളാവാണ് അനുവദിച്ചത്. മന്ത്രിമന്ദിരം പരിപാലിക്കാന്‍ ടൂറിസം വകുപ്പിലെ ഒരു പട തന്നെയുണ്ടായിരുന്നു. നിര്‍മലമായ മുഖഭാവത്തോടെ പുതിയ സൗകര്യങ്ങള്‍ അവിടെയിരുന്നുതന്നെ അമ്മ നിരാകരിച്ചുകണ്ടത് വലിയപാഠമാണ്.

ആ വോയില്‍ സാരിയുടെ മറപറ്റി, മണമുള്ള വരികളിനിയില്ല. എളേപ്പന്മാരുടെയും വാവമ്മയുടെയും കഥയും പാട്ടുമിനിയില്ല. ഉറച്ച പിന്തുണയും സ്ഥിരതയുള്ള ആ നോട്ടവും ഇനിയില്ല.
(Mathrubhumi)

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top