×

“വസ്ത്രത്തിന് പുറത്തുകൂടി മാറിടത്ത് തൊട്ടാല്‍ പീഡനമല്ല” ; വിവാദ ജഡ്ജിക്ക് . സ്ഥിരം ജഡ്ജാക്കാനുള്ള ശുപാര്‍ശ സുപ്രീംകോടതി പിന്‍വലിച്ചു.

നാഗ്പൂര്‍: വസ്ത്രത്തിന് പുറത്തുകൂടി സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കണക്കാക്കാന്‍ കഴിയില്ലെന്ന വിവാദ നിരീക്ഷണം നടത്തിയ ജസ്റ്റീസിനെതിരേ നടപടി. സ്ഥിരം ജഡ്ജാക്കാനുള്ള ശുപാര്‍ശ സുപ്രീംകോടതി കൊളീജിയം പിന്‍വലിച്ചു.

ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ സിംഗിള്‍ ബഞ്ചിലെ അഡീഷണല്‍ ജഡ്ജിയായ ജസ്റ്റീസ് പുഷ്പ ഗനേഡിവാലയ്ക്ക് എതിരേയാണ് നടപടി. വിധിക്കെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാനിരിക്കുകയാണ്.

കഴിഞ്ഞ ദിവസം തുടര്‍ച്ചയായി വിവാദ വിധിന്യായം ജസ്റ്റീസ് പുഷ്പ ഗനേഡിവാല നടത്തിയിരുന്നു. പെണ്‍കുട്ടിയെ കയറിപ്പിടിച്ചാലും വസ്ത്രമഴിച്ചില്ലെങ്കില്‍ പോക്‌സോ ചുമത്താന്‍ കഴിയില്ലെന്നായിരുന്നു ജസ്റ്റീസിന്റെ ഒരു നിരീക്ഷണം.

എതിര്‍ക്കുന്ന ഇരയുടെ വായ പൊത്തിപ്പിടിക്കാനും വസ്ത്രം അഴിച്ച്‌ ബലാത്സംഗം ചെയ്യാനും ഒരേ സമയത്ത് ഒരാള്‍ക്ക് ഒറ്റയ്ക്ക് അസാധ്യമാണ് എന്ന മറ്റൊരു വിധിന്യായം നടത്തി കേസില്‍ പ്രതിയായ 26 കാരനെ കുറ്റവിമുക്തനാക്കുകയും ചെയ്തു.

12 വയസ്സുകാരിയെ 39 കാരന്‍ പീഡിപ്പിച്ച കേസിലായിരുന്നു പുഷ്പ ഗനേഡിവാലയുടെ വിവാദ നിരീക്ഷണം. ശരീരത്ത് നേരിട്ട് തൊടാതെ വസ്ത്രത്തിന് മുകളിലൂടെ മാറിടത്തില്‍ പിടിച്ചാല്‍ പീഡനമല്ലെന്നായിരുന്നു പോക്‌സോ കേസില്‍ പറഞ്ഞത്.

സെഷന്‍സ് കോടതി മൂന്ന വര്‍ഷം തടവിന് ശിക്ഷിച്ച പ്രതിയുടെ ശിക്ഷ ഒരു വര്‍ഷമാക്കി കുറയ്ക്കുകയും ചെയ്തു. വിവാദ വിധി സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകുകയും ഇതിനെതിരേ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു.

പിന്നാലെ തന്നെ അഞ്ചു വയസ്സുള്ള കുട്ടിയെ അമ്ബതു വയസ്സുള്ളയാള്‍ പീഡിപ്പിച്ച മറ്റൊരു കേസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കയ്യില്‍ പിടിക്കുന്നതും പുരുഷന്‍ പാന്റിന്റെ സിബ്ബ് തുറക്കുന്നതും പോക്‌സോ കേസിന്റെ പരിധിയില്‍ വരുന്നതല്ലെന്നും നിരീക്ഷിച്ചു.

ലൈംഗിക പീഡന ലക്ഷ്യത്തോടെയാണ് പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയത് എന്ന കാര്യത്തിന് തെളിവില്ലെന്നും ശാരീരിക ബന്ധം ലൈംഗിക ഉദ്ദേശത്തോടെയാണ് എന്ന് തെളിയിക്കാനായില്ലെന്നും വിലയിരുത്തി.

2013 ല്‍ നടന്ന ബലാത്സംഗ കേസിലാണ് ഒരാള്‍ക്ക് തനിയെ ഇരയുടെ വായപൊത്തിപ്പിടിക്കാനും വസ്ത്രം അഴിച്ചുമാറ്റി ബലാത്സംഗം ചെയ്യാനും ആകില്ലെന്ന് വിലയിരുത്തല്‍ ജസ്റ്റീസ് പുഷ്പ ഗനേഡിവാല നടത്തിയത്. ബലാത്സംഗത്തിന് ഇരയാകുമ്ബോള്‍ 15 വയസ്സായിരുന്നു എന്ന് കാട്ടി മാതാവാണ് കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ പ്രായം 18 ന് താഴെയായിരുന്നെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.

അയല്‍വാസിയായിരുന്ന പ്രതി സംഭവദിവസം രാത്രിയില്‍ മദ്യപിച്ച്‌ വീട്ടില്‍ അതിക്രമിച്ച കടന്നു ബലാത്സംഗം ചെയ്‌തെന്നും അമ്മയടക്കമുള്ളവര്‍ സംഭവം നടക്കുമ്ബോള്‍ സ്ഥലത്ത് ഇല്ലായിരുന്നു എന്നും നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ വായ പൊത്തിപ്പിടിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുമാറ്റി പീഡിപ്പിച്ചെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നു എന്നും ഉഭയസമ്മത പ്രകാരം നടന്ന ലൈംഗികതയായിരുന്നു എന്നും പ്രതിഭാഗം വാദിച്ചു. തുടര്‍ന്നാണ് വിവാദ നിരീക്ഷണം നടത്തിയത്. വിചാരണക്കോടതി പ്രതിക്ക് വിധിച്ച പത്തുവര്‍ഷത്തെ തടവുശിക്ഷ ജസ്റ്റീസ് പുഷ്പ ഗനേഡിവാല റദ്ദാക്കുകയും ചെയ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top