×

തീവ്രവാദികള്‍ക്കൊപ്പം മുസ്ലം വിശ്വാസികള്‍ പോകാതിരിക്കാനാണ് സംയുക്ത സമരം നടത്തിയത് – മുല്ലപ്പിള്ളിക്ക് മറുപടിയുമായി സതീശന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വന്‍ പ്രതിഷേധമാണ് രാജ്യത്തുടനീളം നടക്കുന്നത്. അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടത്പക്ഷത്തോട് ചേര്‍ന്ന് സംയുക്ത പ്രതിഷേധം നടത്തിയ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ ഇതിനെ എതിര്‍ക്കുകയാണ് ചെയ്തത്. എന്നാല്‍ വിഡി സതീശനും ഉമ്മന്‍ ചാണ്ടിയും സംയുക്ത പ്രതിഷേധത്തിനെ പിന്തുണച്ചു.

ഇതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ കലഹം രൂക്ഷമായിരിക്കെ മുല്ലപ്പള്ളി അടക്കമുള്ളവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് വിഡി സതീശന്‍. പിണറായിയെയും സിപിഎമ്മിനെയും സഭയില്‍ എതിര്‍ക്കുന്നവരാണ് തങ്ങള്‍. ഒരുമിച്ചിരുന്നു പ്രതിഷേധിച്ചാല്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള അകലം ഇല്ലാതാകുമോയെന്നും വിഡി സതീശന്‍ ഫേസ്ബുക്കിലൂടെ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

പൗരത്വ നിയമ പ്രശ്‌നത്തില്‍ എല്‍ ഡി എഫും ആയി ചേര്‍ന്നുള്ള സമരത്തെ ഞാന്‍ എന്തു കൊണ്ട് പിന്‍തുണച്ചു?

1. പൗരത്വ നിയമവും എന്‍ആര്‍സിയും ന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച്‌ മുസ്ലീം സമുദായത്തിനിടയില്‍ വലിയ ഉത്ക്കണ്ഠയും അരക്ഷിതത്വബോധവും ഉണ്ടാക്കിയിരുന്നു. അത് മാറ്റി അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു കൊടുക്കേണ്ട ചുമതല മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടായിരുന്നു. നമ്മള്‍ ആ സമയത്ത് ചേരികളിലായി നിന്ന് പോരടിച്ചാല്‍ അത് അവര്‍ക്കിടയില്‍ രാഷ്ട്രീയത്തോടു തന്നെ അവമതിപ്പുണ്ടാക്കും.

2. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനുമടക്കമുള്ള നേതാക്കള്‍ ആലോചിച്ചെടുത്ത തീരുമാനമായിരുന്നു അത്.

3. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിന്ന് ഈ വിഷയം ഉയര്‍ത്തിയാല്‍ അത് ദേശീയ ശ്രദ്ധ ആകര്‍ഷിക്കും
4 .അതോടെ തീവ്രവാദം പ്രചരിപ്പിക്കാനാഗ്രഹിക്കുന്ന ,കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ ഒറ്റപ്പെടും. തങ്ങളെ സംരക്ഷിക്കാന്‍ ആരുമില്ലെന്ന തോന്നലുണ്ടായാല്‍ പലരും ഇവരുടെ പുറകെ പോകും. ഒരു ദിവസം ഉച്ചവരെ ഒരുമിച്ചിരുന്ന് സമരം ചെയ്താല്‍ ഇല്ലാതാകുന്നതാണോ സി പി എമ്മും കോണ്‍ഗ്രസും തമ്മിലുള്ള അകലം? അതിനര്‍ത്ഥം എല്ലാ ദിവസവും അവരുടെ കൂടെ സമരം ചെയ്യണമെന്നാണോ?

ഞങ്ങളൊക്കെ പിണറായിയെയും സി പി എമ്മിനെയും നിയമസഭക്കകത്തും പുറത്തും നേരിട്ടെതിര്‍ക്കുന്നവരാണ്.( പ്രസ്താവനയിലും പത്രസമ്മേളനത്തിലും മാത്രമല്ലാ) അങ്ങിനെ എതിര്‍ക്കുന്നവര്‍ എത്ര പേര്‍ നമുക്കിടയില്‍ ഉണ്ടെന്നു കൂടി മനസ്സിലാക്കിയാല്‍ നന്നായിരിക്കും.

ഒരു ഗൗരവമായ ദേശീയ പ്രശ്‌നത്തില്‍ കോണ്‍ഗ്രസുകാര്‍ എന്ത് നിലപാടെടുക്കണമെന്നതിന്റെ ഉത്തമമായ ഉദാഹരണമാണ് കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധി എടുക്കുന്ന നടപടികള്‍.ഉമ്മന്‍ ചാണ്ടി സാറിനെ ഞാന്‍ അഭിനന്ദിക്കുന്നു. കാരണം അദ്ദേഹം എടുത്ത നിലപാടില്‍ ഉറച്ചു നിന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top