×

ബിജെപി യുഡിഎഫിന് വോട്ട് മറിച്ചു. എന്നിട്ടും ബിജെപി വോട്ട് കൂടി – അവലോകന റിപ്പോര്‍ട്ട് പരസ്യപ്പെടുത്തി സിപിഎം

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശം തിരിച്ചടിക്ക് കാരണമായെന്ന് സിപിഎം തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. വനിതാ മതിലിനു ശേഷം യുവതി പ്രവേശം നടന്നത് അനുഭാവികള്‍ക്ക് ആഘാതമുണ്ടാക്കി. ബിജെപി യുഡിഎഫിന് വോട്ട് മറിച്ചു. എന്നിട്ടും ബിജെപി വോട്ട് കൂടിയത് ഉത്കണ്ഠാജനകമാണ്. ജനങ്ങളുടെ മനോഗതി അറിയുന്നതിലുണ്ടായ പരാജയം ഗൗരവമേറിയതാണെന്നും പാര്‍ട്ടി മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പരാജയം മറികടക്കാനുള്ള പരിഹാര നടപടികളുമായി മുന്നോട്ടു പോകാനുള്ള നിര്‍ദ്ദേശങ്ങളും കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും അംഗീകരിച്ച റിപ്പോര്‍ട്ടിലുണ്ട്.

ജനങ്ങളുടെ മനോഗതി മനസ്സിലാക്കുന്നതിലുണ്ടായ പരാജയം ഗൗരവമേറിയതാണ‌്. സംസ്ഥാന സര്‍ക്കാരിന്റെ പ്രകടനത്തെക്കുറിച്ച‌് ജനങ്ങള്‍ക്കിടയില്‍ നല്ല അംഗീകാരം ഉണ്ടായിരുന്നെങ്കിലും അത‌് തെരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കുന്നതില്‍ എന്തുകൊണ്ട‌് പരാജയപ്പെട്ടു എന്നത‌് പരിശോധിക്കണം. വനിതാ മതിലിന‌ു ശേഷം രണ്ട‌് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചത‌് യുഡി‌എഫും ബിജെപിയും ഉപയോഗപ്പെടുത്തി. ഈ പ്രചാരണം അനുഭാവികള്‍ക്കിടയില്‍ വലിയ ആഘാതം സൃഷ്ടിച്ചു.

ബിജെപി കേന്ദ്രത്തില്‍ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ഭയം മതനിരപേക്ഷ മനസുകളില്‍ യുഡിഎഫിന‌് അനുകൂലമായി ചുവടു മാറ്റത്തിന‌് ഇടയാക്കി. കേന്ദ്രത്തില്‍ മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന‌് ഇടതുപക്ഷ സാന്നിധ്യം ശക്തിപ്പെടുത്തണമെന്ന മുദ്രാവാക്യത്തിന‌് വിശ്വാസം നേടാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേന്ദ്രത്തില്‍ മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കണമെന്നും പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കണമെന്നുമുള്ള പ്രചാരണം ഈ ചുവടുമാറ്റത്തെ അനായാസമാക്കി. ഈ ആകര്‍ഷണം കൂടുതല്‍ പൊലിപ്പിക്കാനാണ് രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നിന്ന് മത്സരിപ്പിച്ചത‌്.

സ്ത്രീകളെ പ്രായഭേദം കൂടാതെ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ച സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്ന നിലപാടാണ് പാര്‍ട്ടിയും എല്‍ഡിഎഫ് സര്‍ക്കാരും കൈക്കൊണ്ടത്. സുപ്രീം കോടതി വിധിയെ പിന്താങ്ങുന്ന ആദ്യ നിലപാട് കോണ്‍ഗ്രസും ബിജെപിയും തിരുത്തി, പാര്‍ട്ടിക്കും എല്‍ഡിഎഫ് സര്‍ക്കാരിനും എതിരായി അതിരൂക്ഷമായ പ്രചാരണം സംഘടിപ്പിച്ചു. പതിവായി ഇടതുപക്ഷത്തിന‌് വോട്ട് ചെയ്യാറുള്ളവരില്‍ ഒരുവിഭാഗത്തെ ആകര്‍ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് അകറ്റപ്പെട്ടവര്‍ വിവിധ മണ്ഡലങ്ങളില്‍ വ്യത്യസ്ത രീതികളില്‍ കോണ്‍ഗ്രസിനും ബിജെപിക്കും വോട്ട് ചെയ്തു. സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും തോല്‍വി ഉറപ്പാക്കാന്‍ തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലൊഴിച്ച്‌ ബിജെപി അതിന്റെ വോട്ടിന്റെ ഒരുഭാഗം യുഡിഎഫിന് അനൂകൂലമായി ചെയ്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

കേരളത്തിലെ രാഷ്ട്രീയ അക്രമത്തില്‍ പാര്‍ട്ടി മാത്രമാണ് ഉത്തരവാദി എന്ന പ്രചാരണം യുഡിഎഫും ബിജെപിയും പ്രമുഖ മാധ്യമങ്ങളും സംഘടിപ്പിച്ചു. സിപിഎം ആണ് രാഷ്ട്രീയാക്രമണത്തിന്റെ ആഘാതം പേറേണ്ടി വന്നതെങ്കിലും പാര്‍ട്ടിയെ കരിതേച്ചു കാണിക്കാന്‍ ചില സംഭവങ്ങളെ ഉപയോഗിക്കുന്നതില്‍ യുഡിഎഫും ബിജെപിയും മാധ്യമങ്ങളും വിജയിച്ചു. എതിരാളികള്‍ക്ക് പാര്‍ട്ടിയെ രാഷ്ട്രീയാക്രമകാരികളായി ചിത്രീകരിക്കുന്നതിന‌് അവസരങ്ങള്‍ ഉണ്ടാകില്ല എന്ന് പാര്‍ട്ടി ഉറപ്പുവരുത്തണമെന്നും തെറ്റുകളും കുറവുകളും തിരുത്തുന്നതിന് ഉചിതമായ നടപടികള്‍ കൈക്കൊള്ളണമെന്ന നിര്‍ദേശവും റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നു.

വോട്ടില്‍ ഒരു ഭാഗം യുഡിഎഫിനു കൈമാറിയ ശേഷവും 15.56 ശതമാനം വോട്ടുകള്‍ നേടുന്നതില്‍ ബിജെപി വിജയിച്ചു. ഇത് അതിയായ ഉല്‍കണ‌്ഠ ഉളവാക്കുന്ന കാര്യമാണ്. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയുന്നതിനുള്ള ക്ഷമാപൂര്‍വവും ഏകോപിതവുമായ രാഷ്ട്രീയ-പ്രത്യയശാസ്ത്ര- സംഘടനാ പ്രവര്‍ത്തനം ആവശ്യമാണ്.

ചില പരമ്ബരാഗത ശക്തി കേന്ദ്രങ്ങളില്‍ പാര്‍ട്ടിയുടെ വോട്ടിങ് ശേഷിയില്‍ ചോര്‍ച്ചയുണ്ടായിട്ടുണ്ട്. പാര്‍ട്ടിയുടെ അശ്രാന്ത പരിശ്രമവും സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനവും ഉണ്ടായിട്ടും അടിത്തറ വികസിക്കാത്തത് എന്തുകൊണ്ടാണെന്ന് ഗൗരവമായി പരിശോധിക്കേണ്ടതാണെന്നും അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top