×

അതിജീവനത്തിനു വേണ്ടി പോരാട്ടം നടത്തിയ കെഎൻ ബാലഗോപാലിനെ വിജയിപ്പിക്കണം

കൊല്ലം ലോക്സഭാ മണ്ഡലത്തിൽ നിന്നും  സിപിഎം സ്ഥാനാർഥിയായി മത്സരിക്കുന്ന കെ.എന്‍. ബാലഗോപാല്‍  ലോക്സഭയിൽ എത്തണമെന്ന് മനസ്സുനിറഞ്ഞു പ്രാർത്ഥിക്കുന്ന ഒരുകൂട്ടം ജനങ്ങളുണ്ട്, കൊല്ലം ജില്ലയിൽ.   ഒരർത്ഥത്തിൽ ഒറ്റപ്പെട്ട് ജീവിക്കുന്ന മൺറോതുരുത്തുകാരാണ് അവർ. കെ എൻ ബാലഗോപാൽ എന്തുകൊണ്ട് വിജയിക്കണം എന്ന ചോദ്യത്തിന് മണ്‍റോ തുരുത്തുകാർ  അന്നും ഇന്നും പറയുന്നത് ഒരുത്തരമാണ്, ബാലഗോപാലിന്റെ വിജയം ഞങ്ങളുടെ കൂടി നിലനിൽപ്പിൻ്റെ വിജയമാണ്.

മണ്‍റോ തുരുത്ത് എന്ന ഭൂപ്രദേശത്തിന്റെയും ജനങ്ങളുടെയും അതിജീവനത്തിനുവേണ്ടി സമാനതകളില്ലാത്ത പോരാട്ടം നടത്തിയ ഒരു വ്യക്തി കൂടിയാണ് കെ എൻ ബാലഗോപാൽ. കഴിഞ്ഞ പ്രളയകാലം ബാക്കിവെച്ചത് മലയാളിയുടെ അതിജീവനത്തിന്റെയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെയും ധീരമായ പോരാട്ടത്തിൻ്റെ ബാക്കിപത്രങ്ങളായിരുന്നു. ആ പ്രളയത്തിനും മുൻപ്  ഏതു സമയത്തും ഒരു വേലിയേറ്റം ഉണ്ടാകുമെന്നും തങ്ങളുടെ വീടുകള്‍ വെള്ളമെടുക്കുമെന്ന് ഭയന്ന് ജീവിക്കുന്നവരായിരുന്നു മൺട്രോത്തുരുത്തുകാർ. അവരുടെ ഇടയിലേക്ക് ശക്തമായ ഇടപെടലുകളുമായാണ് കെ എൻ ബാലഗോപാൽ എത്തുന്നത് .

കൊല്ലം ജില്ലയില്‍ അഷ്ടമുടി കായലിന്റെയും കല്ലട പുഴയുടെയും സംഗമ കേന്ദ്രമാണ് മണ്‍റോ തുരുത്ത്. ഓരോ വേലിയേറ്റങ്ങളിലും തുരുത്തിന്റെ നല്ലൊരു ശതമാനം വെള്ളത്തിനടിയില്‍ ആകുമെന്ന സ്ഥിതിയിലാണ്. സുനാമിക്ക് ശേഷമാണ് ഈ പ്രതിഭാസം ജനജീവിതത്തിന് ഭീഷണിയാകുന്ന തരത്തിൽ വർദ്ധിച്ചത്. കഴിഞ്ഞ ആഗസ്റ്റില്‍ ഏതാണ്ട് രണ്ടാഴ്ചക്കാലം മാത്രമാണ്  കേരളം ഈ പ്രതിഭാസം അനുഭവിച്ചത്. എന്നാൽ മൺറോതുരുത്തിലെ ജനങ്ങൾ വർഷങ്ങളായി ഇത് അനുഭവിക്കുകയാണ്.

മൺറോതുരുത്തിൻ്റെ ഈ അവസ്ഥയ്ക്ക് കാരണം ആഗോള താപനം ജലനിരപ്പ് ഉയര്‍ത്തിയാണെന്നാണ് പറയപ്പെടുന്നത്. എന്നാൽകൃത്യമായ നിഗമനങ്ങളില്‍ എത്താന്‍ ഇതുവരെ ഗവേഷകര്‍ക്കും കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്തെ National Centre for Earth Science Studies (NCESS) നടത്തിയ പഠനങ്ങളില്‍ പറയുന്നത് മണ്‍റോ കനാല്‍ പലവിധ അവശിഷ്ട്ടങ്ങളാല്‍ തടസ്സപെടുന്നതിനാല്‍ വേലിയെറ്റം നീണ്ടകര തുറമുഖത്ത് നിന്നും 40 കി മി അകലെയുള്ള അഷ്ട്ടമുടിക്കായലില്‍ എത്തുമ്പോള്‍ മണ്‍റോ ദ്വീപില്‍ തങ്ങി നില്കുന്നു എന്നാണ്.

രാജ്യസഭ എം. പിയായ കെ. എന്‍ ബാലഗോപാല്‍ 2014 ലാണ് കാലവര്‍ഷക്കെടുതി നിരീക്ഷിക്കാന്‍ മണ്‍റോ തുരുത്തില്‍ എത്തുന്നത്. ആ യാത്രയിൽ സാധാരണ മഴക്കെടുതിക്കപ്പുറം അവിടങ്ങളിലെ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഭൂമിശാസ്ത്രപരവും പരിസ്ഥിതികവുമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ബാലഗോപാല്‍ എം.പി മനസ്സിലാക്കി. ഈ പ്രശ്‌നത്തിന് ശാശ്വതമായ ആയ പരിഹാരം വേണമെന്ന് 27.02.2015 ല്‍ എം.പി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടതോടെ മണ്‍റോ തുരുത്ത് ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയായിരുന്നു.

നിരന്തരമായ എം.പി യുടെ  സമ്മർദഫലമായി ഒരു കേന്ദ്ര സംഘം മണ്‍റോ തുരുത്ത് സന്ദര്‍ശിച്ചു. സുനാമി മുന്നറിയിപ്പ് സംവിധാനം എന്നതിനപ്പുറം കേന്ദ്ര സംഘം ഒന്നും നിര്‍ദ്ദേശിച്ചില്ല. അവിടെ വേണമെങ്കില്‍ ഒരു എം. പി ക്ക് കൈ മലര്‍ത്താമായിരുന്നു. പക്ഷേ അങ്ങനെ എളുപ്പത്തില്‍ തോല്‍വി സമ്മതിക്കുന്ന രാഷ്ട്രീയ പാഠശാലയില്‍ നിന്നല്ല കെ.എന്‍ ബാലഗോപാല്‍ രാഷ്ട്രീയ വിദ്യാഭ്യാസം നേടിയതും ശീലിച്ചതുമെന്നു വ്യക്തം.

മൺട്രോത്തുരുത്തിനെ പരിസ്ഥിതി ലോല പ്രദേശമെന്ന് പ്രഖ്യാപിച്ചു ഒരു കുടിയോഴിപ്പിക്കല്‍ അല്ല വേണ്ടത് മറിച്ചു ഈ ഭൂപ്രദേശത്തിന് ഇണങ്ങുന്ന നിര്‍മാണരീതികള്‍ കണ്ടെത്തി അവലംമ്പിക്കലാകാണം സംസ്ഥാനത്തിന്റെ രീതിയെന്ന് കെ. എന്‍ ബാലഗോപാല്‍ എം. പി ഉറപ്പിച്ചു പറഞ്ഞു. പ്രളയകാലത്ത് നമ്മുടെ പറമ്പുകളിലേക്ക് വെള്ളം ഇരച്ചു കയറുമ്പോള്‍ വെള്ളത്തിനനുസരിച്ച് ഉയര്‍ന്ന് പൊങ്ങുന്ന ഒരു വീടിനെക്കുറിച്ച് നാം പലവട്ടം ചിന്തിച്ചിട്ടുണ്ട്.  കെ.എന്‍ ബാലഗോപാല്‍ എം.പി യും അത്തരമൊന്നിന്റെ സാധ്യതയെക്കുറിച്ച് ആലോചിച്ചു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റിനെ ഈ പ്രശ്‌നം പരിഹാരത്തിനായി കെ. എന്‍ ബാലഗോപാല്‍ സമീപിച്ചു. രാജ്യത്തെയും വിദേശങ്ങളിലെയും ആര്‍ക്കിടെക്ട് വിഗ്ദരുമായി സംസാരിച്ചു. അതിന്റെ ഫലമായി അവരുടെ സഹായത്തോടെ ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള disaster-proof amphibious houses എന്ന വീട് നിര്‍മ്മാണ ഡിസൈന്‍ വികസിപ്പിച്ചെടുത്തു. കരയിലും വെള്ളത്തിലും മണ്‍റോക്കാര്‍ക്ക് ജീവിതം നല്കുന്ന വീടുകള്‍. ഭാരം കുറഞ്ഞതും, ജലപ്രതിരോധ ശേഷിയുള്ളതുമായ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് കെമിക്കല്‍ ടോയ്‌ലറ്റ് സംവിധാനവും ഉണ്ടാകുമെന്നുള്ളതാണ് ഇതിൻറെ പ്രത്യേകത.

രാജ്യസഭ എം പി കാലാവധി കഴിഞ്ഞിട്ടും പരിഹാര നിദ്ദേശത്തോടെ കെ എന്‍ ബാലഗോപാല്‍ എന്ന മനുഷ്യന്‍ ഈ ആശയങ്ങള്‍ ഉപേക്ഷിച്ചില്ല. ഏത് പുതിയ ഡിസൈനും അംഗീകാരം ലഭിക്കുന്നത് ഒരു പൈലറ്റ് മോഡല്‍ വിജയകരമാകുമ്പോഴാണ്. തന്റെ പാര്‍ട്ടിയായ സി പി.എമ്മിന്റെ ചിലവില്‍ ഇത്തരത്തില്‍ ഒരു വീടിന്റെ നിര്‍മ്മാണപ്രവര്‍ത്തനം 2018 ഏപ്രിലില്‍ മണ്‍റോ തുരുത്തില്‍ ആരംഭിച്ചു. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാവുകയാണ്.

വിദഗ്ധരുടെ സഹായത്തോടെ വിഷയങ്ങള്‍ ആഴത്തില്‍ പഠിക്കുകയും പ്രശ്‌ന പരിഹാരങ്ങള്‍ക്ക് ശാസ്ത്രീയമായ വഴികള്‍ തേടുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കള്‍ നാടിന് മുതല്‍ കൂട്ടാണ്. അത്തരക്കാര്‍ കുറവായ ഈ രാജ്യത്ത് കെ. എന്‍ ബാലഗോപാലിനെ പോലുള്ള നേതാക്കള്‍ പ്രതീക്ഷയുടെ വെളിച്ചമാണ്.

ഇപ്പോള്‍ ഇങ്ങനെയൊരു വീട് ചിലപ്പോ മണ്‍റോ നിവാസികളുടെ മാത്രം ആവശ്യമല്ല. കാലാവസ്ഥ വ്യതിയാനം ജീവിതത്തെ കീഴ്‌മേല്‍ മറിക്കാവുന്ന ഭാവി തലമുറയുടെ മുഴുവന്‍ സ്വപ്നമാണ് . മണ്‍റോ അതിനൊരു വഴിക്കാട്ടിയാണ്. ആ സ്വപ്നം എളുപ്പത്തില്‍ പൂവണിയണിയുന്നതിന് കൊല്ലം ലോക്‌സഭാമണ്ഡലത്തിലുള്ളവര്‍ അവരുടെ പ്രിയങ്കരനായ കെ. എന്‍ ബാലഗോപാലിനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത്. അത് എളുപ്പത്തിൽ സാധ്യമാകുമെന്ന് ഉറച്ച വിശ്വാസത്തിലാണ് അവർ.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top