×

ബസ് സ്റ്റാന്‍ഡുകളുടെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ ബുക്കിങ് ഓഫീസോ പാര്‍ക്കിംഗോ പാടില്ല; : അന്തര്‍സ്സംസ്ഥാന സ്വകാര്യ ബസുകള്‍ക്ക് കൂച്ചുവിലങ്ങി

തിരുവനന്തപുരം: അന്തര്‍സ്സംസ്ഥാന സ്വകാര്യ ബസുകള്‍ക്ക് കൂച്ചുവിലങ്ങിടാനുറച്ച്‌ ഗതാഗത വകുപ്പ്. ബസുകളുടെ സര്‍വീസ് സംബന്ധിച്ച്‌ കര്‍ശന വ്യവസ്ഥകളുമായി ഗതാഗത വകുപ്പ് സര്‍ക്കുലര്‍ ഇറക്കി. ഇനി മുതല്‍ എല്‍.എ.പി.ടി (ലൈസന്‍സ്ഡ് ഏജന്റ് ഫോര്‍ പബ്ലിക്ക് ട്രാന്‍സ്പോര്‍ട്ട്) ലൈസന്‍സ് ലഭിക്കാന്‍ ഒട്ടേറെ കര്‍ശന വ്യവസ്ഥകള്‍ കമ്ബനികള്‍ പാലിക്കണം.

ഓരോ 50 കിലോമീറ്ററിനുള്ളിലും യാത്രക്കാര്‍ക്ക് പ്രാഥമിക സൗകര്യങ്ങളേര്‍പ്പെടുത്തണം. കെ.എസ്.ആര്‍.ടി.സി, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡുകളുടെ 500 മീറ്ററിനുള്ളില്‍ ബുക്കിങ് ഓഫീസുകള്‍ പ്രവര്‍ത്തിക്കാനോ ബസുകള്‍ പാര്‍ക്കു ചെയ്യാനോ പാടില്ല തുടങ്ങിയ കര്‍ശന നിര്‍ദ്ദേശങ്ങളാണ് ഗതാഗത വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. നേരത്തേ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ ഇതുസംബന്ധിച്ച്‌ തീരുമാനങ്ങളെടുത്തിരുന്നു. കര്‍ണാടക സര്‍ക്കാരുമായി ചേര്‍ന്ന് അന്തഃസംസ്ഥാന സര്‍വീസുകള്‍ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച്‌ രണ്ട് സംസ്ഥാനങ്ങളിലേയും ഗതാഗത സെക്രട്ടറിമാര്‍ ചര്‍ച്ച നടത്തും.

എല്‍.എ.പി.ടി ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ക്രിമിനല്‍ പഞ്ചാത്തലം ഉണ്ടാവരുത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ബസ് എപ്പോള്‍ പുറപ്പെടും, ജീവനക്കാരുടെ വിവരങ്ങള്‍, ഹെല്‍പ്പ്ലൈന്‍ നമ്ബറുകള്‍, അധികൃതരെ അടിയന്തിരമായി ബന്ധപ്പെടാനുള്ള നമ്ബറുകള്‍ തുടങ്ങിയവ നല്‍കണം. യാത്രക്കിടയില്‍ വാഹനം കേടായാല്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഗതാഗത സെക്രട്ടറി ജ്യോതിലാല്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

കല്ലട ബസില്‍ യാത്രക്കാരെ ക്രൂരമായി മര്‍ദിച്ച സംഭവം പുറത്തുവന്നതിനേത്തുടര്‍ന്ന് ഗതാഗത വകുപ്പ് ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് എന്ന പേരില്‍ കര്‍ശന പരിശോധന തുടങ്ങിയിരുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ നിബന്ധനകള്‍ ലംഘിച്ച 706 ബസുകളേയാണ് പിടികൂടിയത്. 200 ബസുകള്‍ക്കെതിരെ കേസെടുത്തു.

അതേസമയം സ്വകാര്യ ബസ് സര്‍വീസുകളെ നിയന്ത്രിക്കാന്‍ ഞായറാഴ്ചകളില്‍ ബംഗളൂരുവിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ നാളെ മുതല്‍ ഓടിത്തുടങ്ങും. കൊച്ചുവേളി-കൃഷ്ണരാജപുരം ട്രെയിനാണ് നാളെ മുതല്‍ ഓടിത്തുടങ്ങുക. ബംഗളൂരുവിലേക്കുള്ള സ്വകാര്യ ബസുകളിലെ അക്രമങ്ങളും അമിത ചാര്‍ജും സംബന്ധിച്ച്‌ പ്രശ്നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് നടപടി.

മന്ത്രി എ കെ ശശിന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ റെയില്‍വേ ബോര്‍ഡുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സ്പെഷ്യല്‍ ട്രെയിന്‍ ഓടിക്കാന്‍ തീരുമാനമായത്. ട്രെയിന്‍ നാളെ രാവിലെ അഞ്ചിന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടും. 10.42ന് തൃശൂരിലെത്തും. 12ന് പാലക്കാടെത്തും. സ്പെഷ്യല്‍ ട്രെയിനില്‍ സീറ്റുകള്‍ റിസര്‍വ് ചെയ്യാനുള്ള സൗകര്യം ഇന്ന് രാവിലെ എട്ടിന് ആരംഭിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top