×

തെച്ചിക്കോടന് ആഴ്ചയില്‍ മൂന്നു ദിനം ഡ്യൂട്ടി – മന്ത്രിമാര്‍ സമ്മതിച്ചു, പക്ഷേ കളക്ടര്‍ അനുപമ ഇടഞ്ഞ് തന്നെ

തൃശൂര്‍ : തെച്ചിക്കോട്ട് രാമചന്ദ്രന്‍ ആനപ്രേമികള്‍ക്ക് രാമരാജനാണ് കാരണം മറ്റൊന്നുമല്ല കേരളത്തിലെ നാട്ടാനകളില്‍ രാജാവാണ് അമ്ബത്കാരനായ ലക്ഷങ്ങള്‍ ആരാധകരായിട്ടുള്ള ഈ ഗജവീരന്‍. ബീഹാറിലാണ് ജനനമെങ്കിലും കര്‍മ്മംകൊണ്ട് ആനപ്രേമികളായ മലയാളികളുടെ മനസില്‍ ചേക്കേറിയവനാണ് രാമചന്ദ്രന്‍. അതിനാല്‍ തന്നെ ഏകഛത്രാധിപതിയെന്ന വിശേഷണം ഇവനുമാത്രം അവകാശപ്പെട്ടതുമായി. എന്നാല്‍ ഇതൊക്കെയാണെങ്കിലും രാമചന്ദ്രന്‍ മറ്റൊരു ലിസ്റ്റിലും മുമ്ബിലുണ്ട്. പതിമൂന്ന് പേരുടെ ജീവനെടുത്ത കൊലകൊമ്ബനാണ് സര്‍ക്കാര്‍ രേഖകളില്‍ രാമചന്ദ്രന്‍. ഈ വര്‍ഷമാദ്യമാണ് ഇതില്‍ ഒടുവിലെ സംഭവമുണ്ടായത്. പടക്കം പൊട്ടുന്ന ശബ്ദം കേട്ട് ഇടഞ്ഞ കൊമ്ബന്‍ ഭയന്ന് ഓടുകയും രണ്ട് പേരെ ചവിട്ടിയരക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് പതിനഞ്ച് ദിവസത്തേയ്ക്ക് എഴുന്നള്ളിപ്പിന് കൊണ്ട് പോകുന്നതില്‍ നിന്നും കൊമ്ബനെ വനം വകുപ്പ് വിലക്കിയിരുന്നു.

ഒരു കണ്ണിന് പൂര്‍ണമായും മറ്റൊരു കണ്ണിന് ഭാഗീകമായും കാഴ്ചശേഷി ഇല്ലാത്ത ആനയാണ് രാമചന്ദ്രന്‍. ഇതാണ് പടക്കം പൊട്ടുന്ന ശബ്ദം കേട്ട് വിരളുന്നതിന് കാരണമാവുന്നതെന്ന് പരിശോധിച്ച ഉദ്യോഗസ്ഥര്‍ വിലയിരുത്തിയത്. ആദ്യം പതിനഞ്ച് ദിവസത്തേയ്ക്കാണ് വിലക്കുണ്ടായിരുന്നതെങ്കിലും പിന്നീടത് പതിനഞ്ച് ദിവസം വീതം നീട്ടിക്കൊണ്ട് പോവുകയായിരുന്നു. തൃശൂര്‍ പൂരത്തിന്റെ പടിവാതില്‍ക്കലെത്തിയെങ്കിലും വിലക്കിന് ശമനമുണ്ടാവാത്തത് പൂരപ്രേമികളുടെ രോഷത്തിന് കാരണമായിരിക്കുകയാണ്.

സമ്മര്‍ദ്ദം സര്‍ക്കാരിലും

ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ഏറെ പഴികേട്ട സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. അതിനാല്‍ തന്നെ പൂരപ്രേമികളുടെ മനസിനെ വിഷമിപ്പിക്കുവാന്‍ രണ്ടാമതൊന്ന് ആലോചിച്ചതിന് ശേഷമേ ഇനി ഒരു നടപടിയിലേക്ക് സര്‍ക്കാര്‍ തിരിയൂ എന്നത് ഉറപ്പാണ്. പൂര പ്രേമികളുടെ സമ്മര്‍ദ്ദഫലമായി ഏപ്രില്‍ പത്തിന് തിരുവനന്തപുരത്ത് വനം, കൃഷി മന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തില്‍ കൊമ്ബന് തൃശൂരില്‍ ആഴ്ചയില്‍ മൂന്നു ദിവസം എഴുന്നള്ളിപ്പിനു അനുമതി നല്‍കാമെന്നു തീരുമാനിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പു മൂലം ഉത്തരവ് ഇറങ്ങുന്നതു വൈകിയതാണ് തൃശൂര്‍ പൂരത്തിന് രാമചന്ദ്രന്റെ വരവ് അനിശ്ചിതത്വത്തിലാക്കിയത്.

 

തൃശൂര്‍ ജില്ലയില്‍ രാമചന്ദ്രനെ ആഴ്ചയില്‍ മൂന്ന് ദിവസം എഴുന്നള്ളിപ്പിന് അനുവദിക്കാമെന്ന് തത്വത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പടെ സംബന്ധിച്ച യോഗത്തില്‍ തീരുമാനമായെങ്കിലും ആ ഉത്തരവ് ഇറക്കാനാവാത്തത് തിരിച്ചടിയായിരിക്കുകയാണ്. കഴിഞ്ഞ ദിവസം തൃശൂര്‍ കളക്ടര്‍ വിളിച്ച ഫെസ്റ്റിവല്‍ ജില്ലാതല മോണിറ്ററിംഗ് സമിതിയോഗത്തില്‍ ഉത്തരവു വരാത്തതു മൂലം ആനയുടെ എഴുന്നള്ളിപ്പിനു അനുമതി നല്‍കാനാകില്ലെന്നു കളക്ടര്‍ നിലപാടെടുക്കുകയായിരുന്നു.

പൂരപ്രേമികള്‍ക്ക് വൈകാരികമായി മനസില്‍ കൊണ്ട് നടക്കുന്ന ഈ കാഴ്ച ഇക്കുറിയുണ്ടാവുമോ എന്ന കാര്യത്തില്‍ ആശങ്ക തുടരുകയാണ്. ഇനി ഏവരുടെയും കണ്ണുകള്‍ സര്‍ക്കാരിലാണ്. മന്ത്രിസഭായോഗത്തില്‍ ഈ വിഷയം ഉന്നയിക്കാമെന്ന് തൃശൂര്‍ എം.എല്‍.എയായ മന്ത്രി സുനില്‍ കുമാര്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ മുന്‍തീരുമാനം നടപ്പാക്കാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും മന്ത്രി വി.എസ്. സുനില്‍കുമാര്‍ വിശദീകരിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top