×

വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളി പകരം തൃശൂരില്‍ സുരേഷ് ഗോപി

കോഴിക്കോട് : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ വയനാട്ടിലെ പോരാട്ടം ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയാണ്. അതിനിടെ നേരത്തെ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിക്ക് പകരം ഒരു കരുത്തനെ രാഹുലിനെതിരെ അണിനിരത്താനാണ് എന്‍ഡിഎ ക്യാംപ് ആലോചിക്കുന്നത്. ബിഡിജെഎസിന് നല്‍കിയ സീറ്റില്‍, പാര്‍ട്ടി നേതാവ് തുഷാര്‍ വെള്ളാപ്പള്ളി തന്നെ സ്ഥാനാര്‍ത്ഥിയാകട്ടെ എന്ന ആലോചനയാണ് ബിജെപി ക്യാംപുകളില്‍ സജീവമായിട്ടുള്ളത്.

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെ, തുഷാര്‍ ബിജെപി കേന്ദ്ര നേതാക്കളുമായി ഫോണില്‍ ആശയവിനിമയം നടത്തി. നിലവിലെ സൂചനകള്‍ അനുസരിച്ച്‌ തൃശൂരില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച തുഷാര്‍ വയനാട്ടിലേക്ക് മാറിയേക്കും. കോണ്‍ഗ്രസ് അധ്യക്ഷനെതിരെ മല്‍സരിക്കുന്നത് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടും എന്നതിന് പുറമെ, ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ഇഷ്ടത്തിന് കൂടുതല്‍ ഉപകരിക്കുമെന്നും കണക്കുകൂട്ടലുണ്ട്.

തുഷാര്‍ മല്‍സരത്തിന് തയ്യാറായില്ലെങ്കില്‍ സീറ്റ് പിടിച്ചെടുത്ത് ഏതെങ്കിലും ബിജെപി നേതാവിനെ കളത്തിലിറക്കുന്നതും ആലോചനയിലുണ്ട്. ബിജെപി കേന്ദ്രനേതാക്കളോ, സൂപ്പര്‍ താരം സുരേഷ് ഗോപിയെയോ രാഹുലിനെതിരെ അണിനിരത്തുന്നതും എന്‍ഡിഎ നേതൃത്വം പരിഗണിക്കുന്നുണ്ട്. അമേഠിയിലെ ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയെ തന്നെ വയനാട്ടിലും മല്‍സരിപ്പിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസിനാണ് വയനാട് സീറ്റ് നല്‍കിയിരുന്നത്. എന്നാല്‍ രാഹുല്‍ വരുമെന്ന സൂചന വന്നതോടെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ ബിഡിജെഎസ് തീരുമാനം നീട്ടിയിരുന്നു. ഒടുവില്‍ ബിജെപി ശക്തമായ പ്രതിഷേധം അറിയിച്ചതോടെയാണ് വയനാട്ടില്‍ പൈലി വാത്യാട്ടിനെ ബിഡിജെഎസ് നേതൃത്വം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

തുഷാറിന് വയനാട് നില്‍ക്കുമ്പോള്‍ തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപിയെ തന്നെ കളത്തിലിറക്കാനാണ് ബിജെപി ശ്രമം ആരംഭിച്ചിരിക്കുന്നത്. അല്ലെങ്കില്‍ ശ്രീധരന്‍പിള്ള തന്നെ രംഗത്തിറങ്ങാനുള്ള ചരട് വലികളും ആരംഭിച്ചിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top