×

കണ്ണില്ലാത്ത ക്രൂരത: 570 രൂപ ഫീസടയ്‌ക്കാത്തതിന്റെ പേരില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ പൊരിവെയിലത്തു നിറുത്തി അധികൃതര്‍

കരുമാലൂര്‍: ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ രണ്ടാം ക്ളാസ് വിദ്യാര്‍ത്ഥികളെ സ്വകാര്യ സ്കൂള്‍ മാനേജ്മെന്റ് പരീക്ഷ എഴുതിക്കാതെ ഹാളിന് പുറത്തു നിറുത്തിയതായി പരാതി. ഇതിനിടയില്‍ ഒരു കുട്ടി തലകറങ്ങി വീണു. ഇതേതുടര്‍ന്ന് സ്കൂളിന് മുമ്ബില്‍ നാട്ടുകാരുടെ പ്രതിഷേധം. ആലുവ സെറ്റില്‍മെന്റ് സ്കൂളിലാണ് മനുഷ്യത്വമില്ലാത്ത നടപടികള്‍ നടന്നത്. ഇന്നലെ നടന്ന കണക്ക് പരീക്ഷയാണ് സെമിനാരിപ്പടി സ്വദേശികളായ ദമ്ബതികളുടെ മകനെയും മറ്റൊരു കുട്ടിയെയും എഴുതാന്‍ അനുവദിക്കാതെ രണ്ട് മണിക്കൂറോളം പരീക്ഷഹാളിന് പുറത്ത് നിറുത്തിയത്.

രണ്ടാം ക്ളാസുകാരന് പ്രതിമാസം 570 രൂപ സ്കൂള്‍ ട്യൂഷന്‍ ഫീസും 400 രൂപ ബസ് ഫീസുമാണ്. ഒരു മാസത്തെ തുക മാത്രമാണ് കുടിശികയുണ്ടായിരുന്നത്. ഇന്ന് പരീക്ഷ അവസാനിക്കുന്നതിന് മുമ്ബായി നല്‍കാമെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ സ്കൂള്‍ അധികൃതരെ അറിയിച്ചിരുന്നതാണ്. ഇത് ഗൗനിക്കാതെയാണ് പരീക്ഷഹാളിന് പുറത്തുനിര്‍ത്തിയത്. ഹാളിന് പുറത്ത് നില്‍ക്കുന്നതിനിടെ ഒരു കുട്ടി തലകറങ്ങി വീണു. തലവേദയെ തുടര്‍ന്ന് പതിവായി കണ്ണട ധരിക്കുന്ന കുട്ടിയാണ് തലകറങ്ങി വീണത്. പരീക്ഷ കഴിഞ്ഞ് സ്കൂള്‍ ബസില്‍ തന്നെ കുട്ടികള്‍ വീട്ടിലെത്തിയപ്പോഴാണ് രക്ഷിതാക്കള്‍ വിവരമറിഞ്ഞത്.

തുടര്‍ന്ന് തലകറങ്ങി വീണ കുട്ടിയെ രക്ഷിതാക്കള്‍ ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാരും എല്‍.ഡി.എഫ് പ്രവര്‍ത്തകരും സ്കൂള്‍ ഉപരോധിച്ചു. അതേസമയം, കുട്ടികളെ വരാന്തയില്‍ നിര്‍ത്തിയെന്നും ഒരു കുട്ടി തലകറങ്ങി വീണെന്നുമുള്ള ആക്ഷേപം ശരിയല്ലെന്ന് സ്കൂള്‍ ഹെഡ്മിസ്ട്രസ് കവിത മനോജ് പറഞ്ഞു. ഫീസ് അടക്കാത്ത കുട്ടികളെ പരീക്ഷ എഴുതിപ്പിക്കേണ്ടതില്ലെന്ന് മാനേജ്മെന്റ് നിര്‍ദ്ദേശിച്ചിരുന്നു.

രണ്ട് കുട്ടികളെയും തനിക്കൊപ്പം എല്‍.കെ.ജി ക്ളാസില്‍ ഇരുത്തുകയായിരുന്നുവെന്നും ഹെഡ്മിസ്ട്രസ് പറഞ്ഞു. കുട്ടികളെ ഇന്ന് പരീക്ഷ എഴുതിപ്പിക്കും ഫീസ് അടക്കാത്തതിന്റെ പേരില്‍ മാറ്റി നിര്‍ത്തിയ കുട്ടികളെ ഇന്ന് പരീക്ഷാന്‍ അനുവദിക്കുമെന്നും ഇന്നലെ പരീക്ഷ എഴുതാന്‍ അനുവദിക്കാത്ത അദ്ധ്യാപകരെ പരീക്ഷ ചുമതലയില്‍ നിന്നും മാറ്റിനിര്‍ത്താന്‍നിര്‍ദ്ദേശിച്ചതായും സ്കൂള്‍ സന്ദര്‍ശിച്ച ശേഷം ഡി.ഇ.ഒ പറഞ്ഞു.

ഫീസ് അടച്ചില്ലെങ്കില്‍ പരീക്ഷയെഴുതിക്കില്ലെന്ന മുന്നറിപ്പ് സ്‌കൂള്‍ അധികൃതര്‍ നല്‍കിയിട്ടില്ലെന്ന് കുട്ടികളുടെ മാതാപിതാക്കള്‍. എല്ലാ മാസത്തേയും ഫീസ് അടച്ചതാണെന്നും മാര്‍ച്ച്‌ മാസത്തെ മാത്രമാണ് അടയ്ക്കാനുണ്ടായിരുന്നതെന്നും ആലുവ ഗവ. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top