×

പിണറായി ഇല്ലാതാക്കിയത് കഷ്ടപ്പെട്ടുണ്ടാക്കിയ വനിതാ മതിലിന്റെ കരുത്തിനെ; സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും കടന്നാക്രമിച്ച്‌ പ്രീതി നടേശന്‍

വനിതാ മതിലിന് തൊട്ട് പിന്നാലെ യുവതികളെ പൊലീസ് സംരക്ഷണയില്‍ സന്നിധാനത്ത് എത്തിച്ചതല്ല നവോത്ഥാനമെന്നാണ് പ്രീതി പറുന്നത്. വിശ്വാസികള്‍ക്കൊപ്പമാണ് എസ് എന്‍ ഡി പിയെന്നും അവര്‍ തുറന്നു പറയുന്നു, ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രീതി നടേശന്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

ക്ഷേത്രാചാരങ്ങള്‍ പിന്തുടരുന്ന സമുദായമാണ് ഈഴവരുടേത്. സുപ്രീംകോടതി വിധിക്ക് ശേഷവും ശബരിമലയില്‍ യുവതികള്‍ കയറരുതെന്ന നിലപാട് വ്യക്തമാക്കിയിട്ടുമുണ്ട്. അയ്യപ്പനേയും വിശ്വാസങ്ങളേയും ആചാരങ്ങളേയും വിശ്വസിക്കുന്ന ഒരു യുവതിയും സന്നിധാനത്ത് പോകില്ല. പോകുന്നവരെല്ലാം ആക്ടിവിസ്റ്റുകളാണ്. ആര്‍ത്തവ ശുദ്ധി വരുത്തിയ ശേഷമേ ക്ഷേത്രങ്ങളില്‍ പോകാവൂവെന്ന് ഗുരു സ്മൃതിയും വിശദീകരിക്കുന്നു. ശ്രീനാരായണ ധര്‍മ്മത്തിനൊപ്പമാണ് ഞങ്ങള്‍. പല്ലു തേയ്ക്കാതേയും കുളിക്കാതേയും വിശ്വാസികള്‍ ആരും ക്ഷേത്രത്തില്‍ പോകാറില്ല. ഇതിന് സമാനമാണ് ആര്‍ത്തവവുമായി ബന്ധപ്പെട്ട വിശ്വാസവും.

നവോത്ഥാനത്തിന്റെ പേരില്‍ ചതിക്കപ്പെട്ടെന്ന വികാരമാണ് ഇപ്പോഴുള്ളത്. വനിതാ മതില്‍ ശബരിമലയുമായി ബന്ധപ്പെട്ടല്ലെന്നും മറ്റ് നിരവധി നവോത്ഥാന മൂല്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നുമാണ് വിശദീകരിച്ചിരുന്നത്. അതുകൊണ്ടാണ് എല്ലാ പാര്‍ട്ടിയിലുള്ളവരോടും പങ്കെടുക്കാന്‍ ആവശ്യപ്പെട്ടത്. നവോത്ഥാന മൂല്യങ്ങളുയര്‍ത്തുന്ന മതിലില്‍ പങ്കെടുത്തില്ലായിരുന്നില്ലെങ്കില്‍ വരും തലമുറ ഇപ്പോഴത്തെ നേതൃത്വത്തെ കുറ്റപ്പെടുത്തുമെന്നും കരുതി. അതുകൊണ്ടാണ് വനിതാ മതിലില്‍ പങ്കെടുത്തത്. ഇതില്‍ പങ്കെടുക്കുമ്ബോഴും ശബരിമലയിലെ യുവതി പ്രവേശത്തെ എസ് എന്‍ ഡി പി യോഗം എതിര്‍ത്തിരുന്നു.

വനിതാ മതിലുമായി ബന്ധപ്പെട്ട പ്രതിജ്ഞ ചൊല്ലികൊടുത്തിരുന്നു. അതില്‍ ശബരിമലയുമായി ബന്ധപ്പെട്ട് ഒന്നുമില്ലായിരുന്നു. ഉണ്ടായിരുന്നുവെങ്കില്‍ അവിടെ വച്ച്‌ തന്നെ ഇറങ്ങി പോകുമായിരുന്നു. എന്നാല്‍ അടുത്ത ദിവസം തന്നെ യുവതികള്‍ ശബരിമലയിലെത്തി. ചതിക്കപ്പെട്ടത് ഞങ്ങളാണ്. ചെയ്തതെല്ലാം തെറ്റാണെന്ന തോന്നലുണ്ടായി. ഇരുട്ടിന്റെ മറവില്‍ യുവതികളെ ശബരിമലിയില്‍ കൊണ്ടു പോകുന്നതല്ല നവോത്ഥാനം. ആചാരങ്ങളിലെ മാറ്റം ഒറ്റയടിക്ക് നടപ്പാക്കേണ്ടതല്ല. ഭരണഘടനാ ഭേദഗതികള്‍ പോലും ചര്‍ച്ചകളിലൂടെയാണ് നടപ്പാക്കുന്നത്. നവോത്ഥാനം നടപ്പാക്കേണ്ടത് രക്തചൊരിച്ചിലൂടെയുമല്ല. ഇതിനെല്ലാം നമ്മള്‍ വിലകൊടുക്കേണ്ടി വരും. മുഖ്യമന്ത്രി പിടിവാശി കൈവെടിയണം.

വനിതാ മതിലിന്റെ കരുത്ത് തന്നെ യുവതിയെ കയറ്റിയതിലൂടെ തകര്‍ത്തു. വനിതാ മതിലിലൂടെ ഉണ്ടായ സല്‍പേര് ശബരിമലയിലെ യുവതി പ്രവേശനത്തിലൂടെ മുഖ്യമന്ത്രി നഷ്ടമാക്കിയെന്നും പ്രീതി നടേശന്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top