×

മിസ്റ്റര്‍.. മമ്മൂട്ടി നിങ്ങള്‍ വിളിച്ചിട്ടാണ് ഞങ്ങള്‍ വന്നത്; ഫേസ്‌ബുക്ക് കുറിപ്പ് വൈറല്‍ – ബാബുരാജ് കൃഷ്ണന്‍

മാധ്യമം പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററുമായ ബാബുരാജ് കൃഷ്ണന്‍ എഴുതിയ ഫേസ്‌ബുക്ക് കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:-

വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. അമ്മയുടെ ആദ്യത്തെ സ്റ്റേജ് ഷോ കോഴിക്കോട്ട് നടക്കാന്‍ പോകുന്നു പരിപാടിയുടെ തലേന്നു മലബാര്‍ പാലസില്‍ വാര്‍ത്താ സമ്മേളനം. റിഹേഴ്‌സല്‍ നടക്കുന്നതിനാല്‍ ഒട്ടു മിക്ക താരങ്ങളും അവിടെയുണ്ട് . മമ്മൂട്ടി എത്തിയതോടെ വാര്‍ത്താ സമ്മേളനം തുടങ്ങി. ജഗദീഷിന്റെ സ്വാഗതം. മമ്മൂട്ടിയെ സംസാരിക്കാന്‍ ക്ഷണിച്ചെങ്കിലും അദ്ദേഹം ഒന്നും പറഞ്ഞില്ല. തുടര്‍ന്നു പത്രക്കാരുടെ ചോദ്യം. നാളത്തെ പ്രധാന ഇനങ്ങള്‍ എന്തെല്ലാമാണ് ? അതു കാണുമ്ബോള്‍ അറിയാം. മറുപടി മമ്മൂട്ടിയുടേത്. എത്ര താരങ്ങളാണ് പങ്കെടുക്കുന്നത് ? എണ്ണി നോക്കിയിട്ടില്ല . ചോദ്യങ്ങള്‍ക്കെല്ലാം പരിഹാസ രൂപേണ മറുപടി. ഒടുവില്‍ മമ്മൂട്ടിയുടെ വക ഒരു കമന്റും, നിങ്ങള്‍ക്കൊക്കെ പാസ്സല്ലേ വേണ്ടത്. ക്ഷമയുടെ നെല്ലിപ്പടി കണ്ട നിമിഷങ്ങളായിരുന്നു അത്.

മിസ്റ്റര്‍ മമ്മൂട്ടി, നിങ്ങള്‍ ക്ഷണിച്ചിട്ടാണ് ഞങ്ങള്‍ വന്നത്. മാന്യമായി പെരുമാറണം…

എഴുന്നേറ്റു നിന്നു പറഞ്ഞപ്പോള്‍ ഹാളില്‍ പൂര്‍ണ നിശബ്ദത. ദീപിക ലേഖകന്‍ കൃഷ്ണ പണിക്കര്‍ എന്നെ പിന്തുണച്ചു എഴുന്നേറ്റു. നിങ്ങളുടെ അഹന്ത ഇവിടെ വേണ്ട. അതു സിനിമാ സെറ്റില്‍ മതി. ക്ഷോഭം കൊണ്ടു പണിക്കര്‍ കത്തിക്കയറി. മമ്മൂട്ടി അകെ ക്ഷീണിച്ചുപോയി. ജൂനിയറും സീനിയറുമായ നിരവധി താരങ്ങളും സിനിമാ പ്രവര്‍ത്തകരുമാണ് ചുറ്റിലുമുള്ളത്. അവരാരും ഒരക്ഷരം ഉരിയാടിയില്ല. ഈ ഘട്ടത്തില്‍ പി വി ഗംഗാധരന്‍ മൈക് വാങ്ങി രംഗം തണുപ്പിക്കാന്‍ ശ്രമിച്ചു. മമ്മൂട്ടിയുടെ ശൈലിയുടെ പ്രത്യേകതയാണ് അതെന്നു പിവിജി സാന്ത്വനിപ്പിച്ചു. പത്രസമ്മേളനം അവസാനിപ്പിച്ച്‌ ഉടനെ മമ്മൂട്ടി ഹാള്‍ വിട്ടു പോയി.

മലബാര്‍ പാലസില്‍ നിന്നും പുറത്തു കടക്കുമ്ബോള്‍ അറിയപ്പെടുന്ന രണ്ടു താരങ്ങള്‍ എന്റെ അടുത്തേക്ക് വന്നു. അനിയാ, അസ്സലായി. ഇങ്ങനെ തന്നെ വേണം. എന്റെ തോളില്‍ തട്ടി അതു പറഞ്ഞ ഒരാളുടെ പേര് വെളിപ്പെടുത്താം. ജഗതി ശ്രീകുമാര്‍. രണ്ടാമന്‍ ഇപ്പോഴും സിനിമയില്‍ സജീവമായതിനാല്‍ പേരു പറഞ്ഞു അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്നില്ല. തിരികെ മാധ്യമം ബ്യൂറോയില്‍ എത്തിയപ്പോള്‍ കൈരളി ടിവിയുടെ ക്യാമറാമാന്‍ വിളിക്കുന്നു. ചേട്ടന്റെ പേരും സ്ഥാപനവും എന്നോടു ചോദിച്ചു. ഞാന്‍ പറഞ്ഞു പോയി, ചേട്ടന്‍ ക്ഷമിക്കണം.

പിറ്റേന്നു കാലത്തു ആദ്യ ഫോണ്‍കോള്‍ മാധ്യമം ചെയര്‍മാന്‍ കെ എ സിദ്ദിഖ് ഹസന്‍ സാഹിബിന്റേത്. നിങ്ങള്‍ മമ്മൂട്ടിയെ പരസ്യമായി അപമാനിച്ചെന്ന് പരാതി. എന്താണ് സംഭവിച്ചത് ?കാര്യങ്ങള്‍ ഞാന്‍ വിശദീകരിച്ചു. മമ്മുട്ടിയെ കണ്ടു ക്ഷമാപണം നടത്തണമെന്ന് പറയാനാണ് ഞാന്‍ നിങ്ങളെ വിളിച്ചത്. നിങ്ങള്‍ പോകേണ്ടതില്ല . മമ്മൂട്ടിയെ പോലെ ഒരു മഹാനടനെ അത്രയും ആളുകളുടെ നടുവില്‍ ചോദ്യം ചെയ്തതു ശരിയായിരുന്നോ എന്നു പിന്നീട് പലപ്പോഴും ഞാന്‍ എന്നോടു തന്നെ ചോദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമയും അഭിനയവും അന്നും ഇന്നും ഏറെ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍.

ഇതിപ്പോള്‍ ഇത്ര വിശദമായി പറഞ്ഞതു നിങ്ങള്‍ക്ക് നാണമില്ലേ ഇതു ചോദിക്കാന്‍ എന്നു പറഞ്ഞ മോഹന്‍ലാലിന്റെ മുന്‍പില്‍ നിശബ്ദരായി നിന്ന ചാനല്‍ ലേഖകന്മാരെ യൂട്യൂബ് വിഡിയോയില്‍ കണ്ടപ്പോഴാണ്. കന്യാസ്ത്രീകളുടെ സമരത്തെ കുറിച്ച്‌ ചോദിച്ചപ്പോഴാണ് നാണമില്ലേ എന്നു ലാല്‍ തിരിച്ചു ചോദിച്ചത്. ഇതില്‍ നാണിക്കാന്‍ എന്തിരിക്കുന്നു എന്നൊരു മറുചോദ്യം ഒരാളും ചോദിക്കാതിരുന്നതിലാണ് ഖേദം. പറഞ്ഞതു അബദ്ധമായെന്ന് ബോധ്യപ്പെട്ടിട്ടാകാം മോഹന്‍ലാല്‍ പിന്നീട് ഖേദപ്രകടനം നടത്തിയത്. അതു അദ്ദേഹത്തിന്റെ മഹത്വം. എന്തായാലും ചോദിക്കേണ്ടത് അപ്പോള്‍ തന്നെ ചോദിക്കണം. പിന്നീടതു ചോദിക്കാന്‍ കഴിയില്ല .

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top