×

പട്ടാളക്കാരന്റെ ജീവിത വേഷം അഴിച്ച ശേഷം രാജു അഭിനയിച്ചത് മലയാളത്തിലും തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായി 500ഓളം സിനിമകളില്‍;

തിരുവനന്തപുരം: നടനും സംവിധായകനുമായ ക്യാപ്റ്റന്‍ രാജു അന്തരിച്ചു. ഇന്ന് രാവിലെ കൊച്ചിയിലെ സ്വന്തം വീട്ടിലായിരുന്നു അന്ത്യം. അസുഖബാധിതനായി ചികിത്സയിലായിരുന്നു 68 വയസുകാരനായ ക്യാപ്ടന്‍ രാജു. ഈയിടെ വിമാനയാത്രയ്ക്കിടെ ഉണ്ടായ മസ്തിഷ്‌കാഘാതമാണ് രാജുവിനെ ആരോഗ്യപരമായി തളര്‍ത്തിയത്. വിദേശ ചികില്‍സയ്ക്ക് ശേഷം കൊച്ചിയിലെത്തി ചികില്‍സ തുടര്‍ന്നെങ്കിലും അത് ഫലം കണ്ടില്ല. മലയാള സിനിമയില്‍ വില്ലനായി തിളങ്ങിയ ക്യാപ്ടന്‍ രാജു ശ്രദ്ധേയമായ ഹാസ്യകഥാപാത്രങ്ങളേയും മലയാളിക്ക് സമ്മാനിച്ചിട്ടുണ്ട്. ചിരിപ്പിക്കുന്ന വില്ലന്‍ എന്നാണ് ക്യാപ്ടന്‍ രാജുവിന് മലയാള സിനിമ നല്‍കിയ വിശേഷണം.

Image result for captain raju family

കൊച്ചിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള വിമാന യാത്രക്കിടെയാണ് നടന് മസ്തിഷ്‌കാഘാതം സംഭവിച്ചത്. എത്തിഹാദ് വിമാത്തിലായിരുന്നു യാത്ര. ഇതിനിടെ മസ്‌കറ്റില്‍ അടിയന്തര ചികിത്സ തേടുകയായിരുന്നു നടന്‍ ക്യാപ്റ്റന്‍ രാജു. അതിന് ശേഷം കൊച്ചിയില്‍ മടങ്ങിയെത്തി ചികില്‍സ തുടര്‍ന്നു. ഇതിനിടെയാണ് മരണം. ജൂണില്‍ കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ഇത്തിഹാദ് വിമാനത്തില്‍ ക്യാപ്റ്റന്‍ രാജുവിന് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മസ്‌കറ്റില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. വിമാനത്താവളത്തില്‍ നിന്നും പ്രാഥമിക ചികിത്സകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് കിംസ് ഒമാന്‍ ആശുപത്രിയിലേക്ക് മാറ്റിയത്. ഭാര്യയും മകനും കൂടെയുണ്ടായിരുന്നു. മകന്റെ വിവാഹ ആവശ്യങ്ങള്‍ക്കായാണ് ക്യാപ്റ്റന്‍ രാജുവും കുടുംബവും അമേരിക്കിയിലേക്ക് യാത്ര തിരച്ചത്. അബുദാബി വഴി ന്യൂയോര്‍ക്കിലേക്കുള്ള വിമാനമാണ് അബുദാബിയില്‍ എത്തുന്നതിന് മുന്നോടിയായാണ് മസ്‌കറ്റില്‍ അടിയന്തര ലാന്റിങ്ങ് നടത്തിയത്.

ക്യാപ്റ്റന്‍ രാജുവിന് വിമാനത്തില്‍ നെഞ്ചുവേദനയും തളര്‍ച്ചയും അനുഭവപ്പെടുകയായിരുന്നു. അബുദാബിയിലിറങ്ങി ന്യൂയോര്‍ക്കിലേക്ക് മറ്റൊരു വിമാനത്തില്‍ പോകാനിരുന്നതാണ്. അബുദാബിയില്‍ എത്താന്‍ 20 മിനിറ്റു മതിയായിരുന്നെങ്കിലും അതിനു കാത്തുനില്‍ക്കാതെ വിമാനം അടിയന്തരമായി മസ്‌കറ്റില്‍ ഇറക്കി. ശരീരത്തിന്റെ വലതുഭാഗത്താണു നേരിയ തളര്‍ച്ചയും. സംസാരിക്കാന്‍ ചെറിയ ബുദ്ധിമുട്ടം ഉണ്ടായി. ഈ പക്ഷാഘാതമാണ് ക്യാപ്ടന്‍ രാജുവിനെ ആരോഗ്യപരമായി തളര്‍ത്തിയത്.

Image result for captain raju family

രാജു ഡാനിയല്‍ എന്നായിരുന്നു ക്യാപ്ടന്‍ രാജുവിന്റ യൊഥാര്‍ത്ഥ പേര്. 1950 ജൂണ്‍ 27നായിരുന്നു ജനനം. സുവോളജിയില്‍ പഠനം കഴിഞ്ഞതിനു ശേഷം രാജു തന്റെ 21ആം വയസ്സില്‍ ഇന്ത്യന്‍ പട്ടാളത്തില്‍ ചേര്‍ന്നു. പട്ടാളജീവിതത്തിനു ശേഷമാണ് രാജു ചലച്ചിത്രരംഗത്തേക്കു കടന്നത്. 500 ലധികം സിനിമകളില്‍ ഇതുവരെ രാജു അഭിനയിച്ചു്. ഇതില്‍ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകളും പെടും. സ്വഭാവ നടനായിട്ടൂം വില്ലന്‍ നടനായിട്ടുമാണ് കൂടൂതലും ക്യാപ്റ്റന്‍ രാജു അഭിനയിച്ചിട്ടുള്ളത്. 1997 ല്‍ ‘ഇതാ ഒരു സ്നേഹഗാഥ’ എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകനായും അരങ്ങേറി.

1950 ജൂണ്‍ 27-ന് ഓമല്ലൂരില്‍ കെ.ജി. ഡാനിയേലിന്റെയും അന്നമ്മയുടെയും മകനായി ജനിച്ച രാജു ഓമല്ലൂര്‍ ഗവ: യു.പി. സ്‌കൂളിലും എന്‍.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജില്‍ നിന്നാണ് അദ്ദേഹം കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പട്ടാളത്തില്‍ നിന്ന് വിരമിച്ച ശേഷം കുറച്ചുകാലം മുംബൈയിലെ ‘ലക്ഷ്മി സ്റ്റാര്‍ച്ച്‌’ എന്ന കമ്ബനിയിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

Image result for captain raju family

1981ല്‍ പുറത്തിറങ്ങിയ ‘രക്തം’ ആദ്യ ചിത്രം. രതിലയം, ആവനാഴി, ഓഗസ്റ്റ് ഒന്ന്, നാടോടിക്കാറ്റ്, കാബൂളിവാല, സിഐഡി മൂസ, പഴശ്ശിരാജ, മുംബൈ പൊലീസ് തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയവേഷമിട്ടു. 2017 ല്‍ പുറത്തിറങ്ങിയ ‘മാസ്റ്റര്‍പീസ്’ ആണ് ഒടുവില്‍ അഭിനയിച്ച ചിത്രം. ‘ഇതാ ഒരു സ്‌നേഹ ഗാഥ’, ‘മിസ്റ്റര്‍ പവനായി 99.99’ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ: പ്രമീള. രവിരാജ് ഏക മകന്‍.

ട്വെന്റി -20 (2008), നസ്രാണി(2007), ഗോള്‍ (2007), ദി സ്പീഡ് ട്രാക്ക്(2007), ആന ചന്തം(2006), തുറുപ്പു ഗുലാന്‍(2006), കിലുക്കം കിക്കിലുക്കം(2006), വര്‍ഗം(2006), സത്യം (2004), കൊട്ടാരം വൈദ്യന്‍ (2004), വാര്‍ & ലവ് (2003), പട്ടാളം (2003),താണ്ഡവം (2002), ഷാര്‍ജ ടു ഷാര്‍ജ (2001), ഒരു വടക്കന്‍ വീരഗാഥ (1989) എന്നിവയാണ് അഭിനയിച്ച മറ്റ്‌ പ്രധാന ചിത്രങ്ങള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top