×

8000 രൂപ കളക്ഷന്‍ ഉള്ള ടിയാ ബസില്‍ ഇന്നലെ അഭിമന്യുവിന്‌ വേണ്ടി ലഭിച്ചത്‌ 15400 രൂപ

തൊടുപുഴ: ഇനി ഇത് ആവര്‍ത്തിക്കരുത്. അതാണ് എല്ലാവവരുടെയും പ്രതീക്ഷ. ആഗ്രഹം. ഇതുപോലെയുള്ള അരുംകൊലകള്‍ക്ക് അറുതി വരുത്തണം. അതിനായിരുന്നു ഈ യാത്ര. വര്‍ഗീയത തുലയട്ടെ എന്ന ആഹ്വാനവുമായി. അവരില്‍ ആരും അഭിമന്യുവിനെ കണ്ടിട്ടുണ്ടായിരുന്നില്ല. . നെടുങ്കണ്ടം-തൊടുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ടിയാമോള്‍ ബസിലെ യാത്രക്കാരായിരുന്നു അവര്‍.

‘വര്‍ഗീയത തുലയട്ടെ’ എന്ന് എഴുതിവെച്ച്‌ ചൊവ്വാഴ്ച ടിയാമോള്‍ ബസ് ഓടിയത് അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായാണ്. മഹാരാജാസ് കോളേജില്‍ കൊലക്കത്തിക്ക് ഇരയായ അഭിമന്യുവിന് വേണ്ടി. ചൊവ്വാഴ്ച കിട്ടിയ കളക്ഷനായ 15,400 രൂപയും ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്ബളമായ 1800 രൂപയും ചേര്‍ത്ത് അഭിമന്യുവിന്റെ കുടുംബത്തിന് നല്‍കും. ഈ തുക എസ്.എഫ്‌.െഎ. ജില്ലാ കമ്മിറ്റിയെ ഏല്‍പ്പിക്കും.

കഴിഞ്ഞ ദിവസങ്ങളില്‍ ജോലിയുടെ ഭാഗമായി വട്ടവടയിലും മറ്റും സന്ദര്‍ശനം നടത്തിയിരുന്നു ടിയാമോള്‍ ബസ് ഉടമയും കെ.എസ്.ഇ.ബി. അടിമാലി സെക്ഷനിലെ ഡ്രൈവറുമായ മൂലമറ്റം അശോകക്കവല ചൊള്ളംകാട്ടില്‍ റോബിന്‍ മാത്യു. അഭിമന്യുവിനെക്കുറിച്ച്‌ വായിച്ചതും അറിഞ്ഞതും എല്ലാം ആ നിമിഷം ഓര്‍മയില്‍ വന്നു. ഒറ്റമുറി വീട്ടില്‍ അവന്റെ കുടുംബത്തിനായി എന്തെങ്കിലും ചെയ്യണമെന്നാഗ്രഹിച്ചു. ടിയാമോള്‍ ബസ് ഒരു ദിവസം ഓടിയാലോ എന്ന് കട്ടപ്പന സ്വദേശികളായ ഡ്രൈവര്‍ ചെമ്ബന്‍കുഴിയില്‍ സി.എസ്.അനീഷിനോടും കണ്ടക്ടര്‍ കുളങ്ങരശ്ശേരില്‍ കെ.ആര്‍.അനില്‍കുമാറിനോടും ആരാഞ്ഞു. ഒരു ദിവസത്തെ ശമ്ബളം അഭിമന്യുവിനായി നീക്കിവെക്കാന്‍ തയ്യാറാണെന്ന് അവരും അറിയിച്ചതോടെ ടിയാമോള്‍ യാത്ര തുടങ്ങിയത്.

ടിക്കറ്റ് മെഷീന്‍ മാറ്റിവെച്ച്‌ ബക്കറ്റുമായാണ് കണ്ടക്ടര്‍ യാത്രക്കാരെ സമീപിച്ചത്. ഭൂരിഭാഗവും കളക്ടറേറ്റിലേക്കും മറ്റും പോകുന്ന സ്ഥിരം യാത്രക്കാര്‍. കാര്യം അറിഞ്ഞപ്പോള്‍ കൈയിലുണ്ടായിരുന്ന പണം അവര്‍ അഭിമന്യുവിന്റെ കുടുംബത്തിനായി നല്‍കി. ആദ്യ സര്‍വീസ് തൊടുപുഴയില്‍ എത്തിയപ്പോഴേക്കും ആറായിരം രൂപ കിട്ടിക്കഴിഞ്ഞിരുന്നു. എസ്.എഫ്.ഐ. ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ തൊടുപുഴ, കട്ടപ്പന, മൂലമറ്റം, പാമ്ബാടുംപാറ, നെടുങ്കണ്ടം എന്നിവിടങ്ങളില്‍ ബസിനും ജീവനക്കാര്‍ക്കും സ്വീകരണം നല്‍കി. കനത്ത മഴയുള്ള ദിവസങ്ങളില്‍ സാധാരണ എണ്ണായിരം രൂപ മാത്രമേ കളക്ഷന്‍ ലഭിക്കാറുള്ളൂ. എന്നാല്‍ ചൊവ്വാഴ്ച 15,400 രൂപ കിട്ടിയത് യാത്രക്കാര്‍ക്ക് അഭിമന്യുവിന്റെ കുടുംബത്തോടുള്ള സ്‌നേഹമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് കണ്ടക്ടര്‍ അനില്‍കുമാര്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top