×

മാപ്പ്‌ പറയാതെ ധാര്‍ഷ്യം കാണിക്കുന്നു; ഇനി മാതൃഭൂമി വേണ്ടെന്ന്‌ സുകുമാരന്‍ നായര്‍

എന്‍എസ്‌എസ്‌ പറയുന്നത്

സഹിഷ്ണുതയുള്ള ഒരു സമൂഹത്തിന്റെ ഭാഗമായതുകൊണ്ടു ഹിന്ദുസ്ത്രീകള്‍ക്കെതിരെ എന്തും പറയാമെന്നു ധരിക്കരുത്. അധികാര സ്ഥാനത്തിരിക്കുന്നവരുടെയും നേതാക്കളുടെയും പ്രതികരണം രാഷ്ട്രീയ ലക്ഷത്തോടെയാണെന്നും ഇത് സാംസ്‌കാരികകേരളത്തിന് അപമാനകരമാണെന്നും സുകുമാരന്‍ നായര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

അടുത്തിടെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്ന ഒരു നോവലില്‍ ക്ഷേത്രദര്‍ശനം നടത്തുന്ന ഹിന്ദുസ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം വന്നത് അത്യന്തം വേദനാജനകവും പ്രതിഷേധാര്‍ഹവുമാണ്. സാഹിത്യകാരനായാലും കലാകാരനായാലും സര്‍ഗ്ഗാത്മകവൈഭവം പ്രകടിപ്പിക്കുമ്ബോള്‍ ചില സാമൂഹികമര്യാദകള്‍ പാലിക്കേണ്ടതുണ്ട്. ആസ്വാദകസമൂഹമാണ് അവരുടെ സൃഷ്ടികളെ പ്രസക്തി നല്‍കി നിലനിര്‍ത്തുന്നത്. സാഹിത്യകാരന്മാര്‍ എക്കാലവും സമൂഹത്തില്‍ തിരുത്തല്‍ശക്തികളായി നിലകൊള്ളുകയും ഉച്ചനീചത്വങ്ങള്‍ക്കെതിരായി ശബ്ദമുയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍, വായനക്കാരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവം ഒഴിവാക്കപ്പെടേണ്ടതുതന്നെയാണ്. സമൂഹമനസുകളെ നേര്‍ദിശയിലേക്കg നയിക്കേണ്ടത് അവരുടെ കടമയാണ്. അതല്ലാതെ, സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുകയല്ല ചെയ്യേണ്ടത്. ക്ഷേത്രദര്‍ശനം നടത്തുന്ന ഹിന്ദുസ്ത്രീകളുടെ ഉദ്ദേശശുദ്ധിയെയാണു നോവലിസ്റ്റ് അവഹേളിച്ചിരിക്കുന്നത് എന്നുള്ളതു കൂടുതല്‍ ഗൗരവം അര്‍ഹിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഏതെങ്കിലും വിഭാഗത്തെ വംശീയമായി അധിക്ഷേപിക്കുന്നത് ആശാസ്യമല്ല. ആവിഷ്‌കാരസ്വാതന്ത്ര്യം ആസ്വാദകസമൂഹം അനുവദിച്ചു നല്‍കിയിരിക്കുന്നതു സമൂഹത്തെ കരുതലോടും ഉത്തരവാദിത്വബോധത്തോടും ഉള്‍ക്കൊള്ളുമെന്ന വിശ്വാസത്തിലാണ്.

സഹിഷ്ണുതയുള്ള ഒരു സമൂഹത്തിന്റെ ഭാഗമായതുകൊണ്ടു ഹിന്ദുസ്ത്രീകള്‍ക്കെതിരെ എന്തും പറയാമെന്നു ധരിക്കരുത്. മറ്റേതെങ്കിലും മതവിഭാഗത്തിലെ സ്ത്രീകളെ ഇത്തരത്തില്‍ അവഹേളിക്കുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി എന്ന കാര്യം ഓര്‍ക്കണം. ഇതിനുമുമ്ബ് ഉണ്ടായിട്ടുള്ള ചെറുതും വലുതുമായ പല സംഭവങ്ങളും അതിനുദാഹരണങ്ങളാണ്. വായനക്കാരില്‍ നിക്ഷിപ്തമായിരിക്കുന്ന വികാരാവേശങ്ങളാണ് ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന നിലയില്‍ സാഹിത്യകാരന്‍ അനുഭവിക്കുന്നതെന്ന് ഓര്‍മ വേണം.

ഈ നോവലിനു സാംസ്‌കാരിക കേരളത്തിലെ അധികാര സ്ഥാനങ്ങളിലിരിക്കുന്നവരുടെയും രാഷ്ട്രീയ നേതാക്കളുടെയും ചില എഴുത്തുകാരുടെയും പിന്തുണ മാധ്യമങ്ങളിലൂടെ വായിക്കാനിടയായി. അവയുടെയൊക്കെ പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളും തങ്ങള്‍ പുരോഗമനവാദികളാണെന്ന് ജനമധ്യത്തില്‍ തെളിയിക്കാനുള്ള ശ്രമങ്ങളും മാത്രമാണെന്നു പറയേണ്ടിയിരിക്കുന്നു. അതേസമയം, ഇത്തരം സാഹചര്യങ്ങളെ യുക്തിസഹവും ബുദ്ധിപരവുമായി നേരിടേണ്ടതിനു പകരം ചിലര്‍ ഇതിനെ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി മാത്രം ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയില്ല. അത് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാനേ ഇടനല്‍കുകയുള്ളു.

ഈ വിഷയത്തില്‍ നായര്‍ സര്‍വീസ് സൊസൈറ്റിക്ക് വ്യക്തമായ നിലപാടുണ്ട്. നോവലില്‍ ഒരു കഥാപാത്രത്തിന്റെ ചിന്താഗതി എന്ന രീതിയിലായാല്‍പോലും അത്തരം പ്രസ്താവങ്ങള്‍ ഹിന്ദുമത വിശ്വാസത്തിനെതന്നെ മുറിവേല്‍പിച്ചു എന്ന കാര്യത്തില്‍ സംശയമില്ല. നോവലിസ്റ്റ് അങ്ങനെ ചെയ്തുകൂടായിരുന്നു. ഇതു പ്രസിദ്ധീകരിക്കാന്‍ ഇടയായതുതന്നെ സാംസ്‌കാരികകേരളത്തിന് അപമാനകരമാണ്. പ്രസിദ്ധീകരിക്കുന്നതിനു മുമ്ബ് അവര്‍ ചിന്തിക്കേണ്ടതായിരുന്നു. പ്രസിദ്ധീകരിച്ചെങ്കില്‍തന്നെയും ജനവികാരം മനസിലാക്കി, അങ്ങനെ ഒരു സാഹചര്യം ഉണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുകയെങ്കിലും വേണ്ടതായിരുന്നു. അതിനു പകരം സംവാദങ്ങളിലൂടെയും പ്രതികരണങ്ങളിലൂടെയും പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കാന്‍ ശ്രമിക്കുന്നതിനോട് ഒരുതരത്തിലും യോജിക്കാനാവില്ല.

കരയോഗം അംഗങ്ങളുടെ കുടുംബത്തില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ പത്രം ഇടുന്നത് നിര്‍ത്തണമെന്നാണ് നിര്‍ദ്ദേശം. ഹിന്ദു വിരുദ്ധമായ സമീപനം സ്വീകരിക്കുന്ന മാതൃഭൂമി പത്രത്തിന്റെ നിലപാടിനെതിരെ സമുദായം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും, പത്രം ഉള്‍പ്പടെ മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ ബഹിഷ്‌ക്കരിക്കാനും എന്‍എസ്‌എസിന്റെ നിര്‍ദ്ദേശം ലഭിച്ചുവെന്ന് ഭാരവാഹിയായ എസ്‌പി. നായര്‍ ഫേസ്‌ബുക്ക് ലൈവില്‍ പ്രതികരിച്ചു. ഇത് നായര്‍ സ്പിരിറ്റ് മാത്രമല്ല, മറിച്ച്‌ എല്ലാ ഹൈന്ദവരുടെയും വികാരമാണെന്ന് അദ്ദേഹം പറയുന്നു.

മാതൃഭൂമി കാട്ടിയ വിവരക്കേടിന് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഞങ്ങള്‍ ഇതുതുടരും എന്ന തരത്തില്‍ ധാര്‍ഷ്ട്യത്തോടെ എഡിറ്റോറിയല്‍ വച്ചുകാച്ചി. ഉണ്ടായപ്പോള്‍ മുതല്‍ വായിക്കുന്നതാണെങ്കിലും നമുക്കിട്ട് ഉണ്ടാക്കിയാല്‍ നിര്‍ത്തിയേ പറ്റൂവെന്ന് അദ്ദേഹം ഫേസ്‌ബുക്ക് ലൈവില്‍ പറയുന്നു. മുമ്ബൊരിക്കല്‍ മാതൃഭൂമി എന്‍എസ്‌എസ് വിരുദ്ധ സമീപനം സ്വീകരിച്ചപ്പോഴും പത്രം ബഹിഷ്‌കരിച്ചിരുന്നു. അച്ചടിക്കുന്ന പത്രത്തിന്റെ എണ്ണം കുറഞ്ഞാന്‍ ഗുണമാകുമെന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍, അതില്‍ കഴിമ്ബില്ല.

പരസ്യം നല്‍കുന്ന സ്ഥാപനങ്ങളിലും സമ്മര്‍ദ്ദം ചെലുത്തും. മാത്യഭൂമിയിലാണ് പരസ്യം നല്‍കുന്നതെങ്കില്‍ ആ ഉല്‍പ്പന്നം വാങ്ങരുതെന്നും ആഹ്വാനമുള്ളതായി എസ്‌പി.നായര്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top