×

യുവതിയെ ‘സിനിമാ സ്റ്റൈലില്‍’ വിളിച്ചിറക്കി കൊണ്ടുപോകാനുള്ള കാമുകന്റെ ശ്രമം കൂട്ടയടിയില്‍ കലാശിച്ചു; സംഭവം തൊടുപുഴയില്‍

തൊടുപുഴ: വിവാഹവസ്ത്രം എടുക്കാനെത്തിയ യുവതിയെ ‘സിനിമാ സ്റ്റൈലില്‍’ വിളിച്ചിറക്കി കൊണ്ടുപോകാനുള്ള കാമുകന്റെ ശ്രമം ഒടുവില്‍ കലാശിച്ചത് കൂട്ടയടിയില്‍. പെണ്‍കുട്ടിയെ തടയാന്‍ ശ്രമിച്ച സഹോദരനെയവും പ്രതിശ്രുത വരനെയും കാമുകനും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു. കിട്ടിയ അടി തിരിച്ചടിച്ചതോടെ പ്രശ്‌നം ഗുരുതരമായി. ഇരുകൂട്ടരും തമ്മിലുള്ള സംഘര്‍ഷം മിനിറ്റുകളോളം നീണ്ടു. റോഡ് ഗതാഗതം തടസ്സപ്പെടുത്തികൊണ്ടായിരുന്നു കൂട്ടയടി.

ഒടുവില്‍ തൊടുപുഴ പോലീസെത്തി യുവതിയെയും ഗുജറാത്തില്‍ എന്‍ജിനീയറായ കാമുകനെയും പ്രതിശ്രുതവരനെയും ബന്ധുക്കളെയും സ്റ്റേഷനില്‍ എത്തിച്ചു. സംഭവത്തില്‍ ആറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. യുവതിയെ പോലീസ് തൊടുപുഴ മൈലക്കൊമ്ബിലെ ഷെല്‍ട്ടര്‍ ഹോമിലാക്കി. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുകയോ വീട്ടുകാരുമായി സംസാരിച്ച്‌ പ്രശ്‌നം പരിഹരിക്കുകയോ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഉടുമ്ബന്നൂര്‍ സ്വദേശിയായ യുവതിയും പാലക്കുഴ സ്വദേശിയായ പ്രതിശ്രുതവരനും എട്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. നാലുവര്‍ഷം മുമ്ബ് പാലക്കുഴ സ്വദേശി ഗള്‍ഫില്‍ പോയി. ഈ സമയം ബംഗളൂരുവില്‍ ജോലിക്കെത്തിയ പെണ്‍കുട്ടി ഈരാറ്റുപേട്ട സ്വദേശിയായ യുവാവുമായി പ്രണയത്തിലായി. ഇതിനിടെ പാലക്കുഴ സ്വദേശി ഗള്‍ഫില്‍നിന്ന് ബംഗളൂരുവിലേക്ക് തിരികെവന്നു. ഇതോടെ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹനിശ്ചയവും നടന്നു.

വിവരം യുവതിയില്‍നിന്ന് അറിഞ്ഞ കാമുകന്‍ ബുധനാഴ്ച രാവിലെ ഗുജറാത്തില്‍നിന്ന് വിമാനമാര്‍ഗം നെടുമ്ബാശ്ശേരിയിലെത്തി. അവിടെനിന്ന് ടാക്സിയില്‍ തൊടുപുഴയിലെത്തി. വിവാഹവസ്ത്രം എടുത്തുകൊണ്ടിരുന്ന യുവതിയെ വിളിച്ചിറക്കി കൊണ്ടുപോകാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിലേയ്ക്ക് വഴിവെച്ചത്. ഒടുവില്‍ പോലീസെത്തി കാര്യം അന്വേഷിച്ചതോടെ വിവാഹം നിശ്ചയിച്ചത് പെണ്‍കുട്ടിയുടെ അറിവോടെയാണെന്ന് മനസ്സിലായി. ഇതോടെ പ്രശ്‌നങ്ങള്‍ക്ക് അയവ് വരുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top