×

കാര്‍ഷിക വായ്പാ തട്ടിപ്പ്: ഫാ.തോമസ് പീലിയാനിക്കല്‍ ജൂലൈ നാല്‌ വരെ ജയിലില്‍

ആലപ്പുഴ: കുട്ടനാട്ടില്‍ വ്യാജ രേഖ ചമച്ച്‌ കോടികളുടെ കാര്‍ഷിക വായ്പ തട്ടിയെടുത്ത കേസില്‍ കുട്ടനാട് വികസന സമിതി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ജൂലായ് നാല് വരെ റിമാന്‍ഡ് ചെയ്തുകൊണ്ട് രാമങ്കരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.

ഈ തട്ടിപ്പ് കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗവും എന്‍സിപി നേതാവുമായ അഡ്വ.റോജോ ജോസഫ് ഒളിവിലാണ്. രാമങ്കരി കോടതിയിലാണ് ഇദ്ദേഹവും പ്രാക്ടീസ് ചെയ്യുന്നത്. റോജോ ജോസഫിന്റെ ഭാര്യയും കേസില്‍ പ്രതിയാണ്. കുട്ടനാട് വികസന സമിതി ഓഫീസ് ജീവനക്കാരിയായ ത്രേസ്യാമ്മ, ജോസഫ് എന്നിവരും കേസില്‍ പ്രതികളാണ്.

ചൊവ്വാഴ്ച വൈകുന്നേരമാണ് ഫാ. തോമസ് പീലിയാനിക്കലിനെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. രാമങ്കരിയിലെ കുട്ടനാട് വികസന സമിതിയുടെ ഓഫീസില്‍ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

ഹൈക്കോടതിയെ സമീപിച്ച്‌ ഫാ.തോമസ് പീലിയാനിക്കല്‍ ഇതില്‍ ചില കേസുകളില്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ആകെ 12 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ന് കേസ് പരിഗണിച്ചപ്പോഴും തനിക്ക് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം കിട്ടിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ എല്ലാ കേസിലും ജാമ്യം കിട്ടിയിട്ടില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. തന്റെ കക്ഷി നേരിട്ട് തട്ടിപ്പ് നടത്തിയിട്ടില്ല. സ്വാശ്രയ സംഘങ്ങള്‍ കൊണ്ടുവരുന്ന അപേക്ഷകളില്‍ വായ്പയ്ക്കായി കുട്ടനാട് വികസന സമിതിയുടെ എക്‌സിക്യൂട്ടീവ് ഡയറക് ടര്‍ എന്ന നിലയില്‍ ബാങ്കുകളോട് ശുപാര്‍ശ ചെയ്യുക മാത്രമാണ് ചെയ്തതെന്ന് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല

കുട്ടനാട്ടിലെ പലരുടെയും പേരില്‍ വിവിധ സ്വാശ്രയ സംഘങ്ങളുണ്ടാക്കി വ്യാജ രേഖ ചമച്ച്‌ ആലപ്പുഴയിലെ വിവിധ ബാങ്കുകളില്‍ നിന്ന് കാര്‍ഷിക വായ്പ തട്ടിയെടുത്തെന്നാണ് കേസിന് ആധാരം. 1500 ലധികം ഗ്രൂപ്പുകളുണ്ടാക്കിയാണ് വായ്പ നേടിയെടുത്തത്. ഇതിനായി പലരുടെയും പേര് വച്ച്‌ വ്യാജരേഖ ചമച്ചും ഒപ്പിട്ടുമാണ് വായ്പ എടുത്തത്. കുറേക്കഴിഞ്ഞ് ഒന്നുമറിയാതെ വീട്ടിലിരുന്ന പലരും ജപ്തി നോട്ടീസ് കിട്ടിയപ്പോഴാണ് തങ്ങളുടെ പേരില്‍ ഇങ്ങനെ വായ്പ എടുത്ത വിവരം തന്നെ അറിയുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top