×

കര്‍ണാടകയില്‍ ബി.എസ്.യെദിയൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഇന്ന് രാവിലെ ഒമ്പതു മണിക്കാണ് രാജ്ഭവനില്‍ നടന്ന ചടങ്ങിലാണ് യെദിയൂരപ്പ കര്‍ണാടകയുടെ 24 ാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണര്‍ വാജുഭായ് വാല ചൊല്ലികൊടുത്ത സത്യവാചകം ഏറ്റുചൊല്ലിയാണ് യെദിയൂരപ്പയ്ക്ക് മുഖ്യമന്ത്രിയായി അധികാരമേറ്റത്.വന്‍ സുരക്ഷാ സന്നാഹത്തോടെയായിരുന്നു ചടങ്ങുകള്‍. മുമ്പ് കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഉണ്ടായ ആഘോഷപ്രകടനങ്ങള്‍ ഇത്തവണ ഉണ്ടായിരുന്നില്ല.

രാവിലെ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ച ശേഷമാണ് യെദിയൂരപ്പ രാജ്ഭവനിലെത്തിയത്. യെദിയൂരപ്പ മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം കര്‍ണാടകയില്‍ ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വലിയ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. രാജ്ഭവനു മുന്നിലായിരുന്നു കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും പ്രതിഷേധം. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍.

നാളെ ഭൂരിപക്ഷമുണ്ടെന്ന് കാണിച്ച് ഗവര്‍ണര്‍ക്ക് മുമ്പില്‍ യെദിയൂരപ്പ സമര്‍പ്പിച്ച കത്ത് കോടതിയില്‍ ഹാജാരാക്കാനുള്ള നിര്‍ദേശം ബിജെപി ക്യാമ്പില്‍ ആശങ്ക സമ്മാനിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ ബിജെപി പ്രവര്‍ത്തകര്‍ വലിയ ആഹ്‌ളാദ പ്രകടനമൊന്നും നടത്തിയില്ല.

നിലവില്‍ ബിജെപിക്ക് 105 എംഎല്‍എമാരുടെ പിന്തുണയുണ്ട്. ഇതില്‍ ഒരാള്‍ സ്വതന്ത്രനാണ്. കേവല ഭൂരിപക്ഷത്തിന് ഇനിയും എട്ടു പേരുടെ പിന്തുണ കൂടി ആവശ്യമാണ്. അതേസമയം കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് 117 എംഎല്‍എമാരുടെ പിന്തുണയുണ്ട്. തനിക്ക് 117 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും അതു കൊണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി ഗവര്‍ണര്‍ക്കു കത്ത് നല്‍കിയിരുന്നു. ഇതു തള്ളിയാണ് ഗവര്‍ണര്‍ യെദിയൂരപ്പയെ ക്ഷണിച്ചത്. ഇതിനു പുറമെ 15 ദിവസത്തിനകം സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചാല്‍ മതിയെന്നും ഗവര്‍ണര്‍ യെദിയൂരപ്പയെ അറിയിച്ചിട്ടുണ്ട്.

ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ നല്‍കിയ അനുമതി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജിയുടെ പ്രധാന്യം പരിഗണിച്ച് കോടതി കേസ് പുലര്‍ച്ചെ 2.10ന് കേള്‍ക്കാന്‍ ആരംഭിച്ചത്. വിധി പറഞ്ഞത് പുലര്‍ച്ചെ 4.15നാണ്.

നാളെ രാവിലെ 10.30 നാണ് കോടതി കേസ് വീണ്ടും പരിഗണിക്കുക. കേസ് കോടതി പരിഗണിക്കുമ്പോള്‍ കത്ത് ഹാജരാക്കാനാണ് നിര്‍ദേശം. കോണ്‍ഗ്രസിന് വേണ്ടി വാദിച്ച മനു അഭിഷേക് സിങ്വിയുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇത്. ഈ ആവശ്യം കോടതി അംഗീകരിച്ചത് യെദിയൂരപ്പയെ പ്രതികൂലമായി ബാധിക്കൂമോയെന്ന ആശങ്ക ബിജെപി ക്യാമ്പിനുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top