×

ഡി കെ ഇനി ഉപ മുഖ്യമന്ത്രി; കര്‍ണാടകയില്‍ വിജയം കണ്ടത് ഡികെ ശിവകുമാറിന്റെ തന്ത്രങ്ങള്‍

ബാംഗളുരു: മൂന്നുദിവസം മാത്രം ആയുസുണ്ടായിരുന്ന ബിഎസ് യെദ്യൂരപ്പ സര്‍ക്കാര്‍ രാജിവച്ചപ്പോള്‍ വിജയം കണ്ടത് കോണ്‍ഗ്രസിന്റെ കര്‍ണാടകയിലെ ചാണക്യന്‍ ഡികെ ശിവകുമാറിന്റെ തന്ത്രങ്ങള്‍. കര്‍ണാടകയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിരക്ഷമില്ലാതെ വന്നതിനെ തുടര്‍ന്ന് ജെഡിഎസിന് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചപ്പോള്‍ തന്നെ പാര്‍ട്ടി ദേശീയ നേതൃത്വം തന്ത്രങ്ങള്‍ക്ക് ഏല്‍പ്പിച്ചത് ശിവകുമാറിനെയാണ്. സോണിയ ഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുക്കാരന്‍ അഹമ്മദ് പട്ടേലിന്റെ ഏറ്റവും അടുത്തയാളാണ് ശിവകുമാര്‍.

ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രതിനിധിയായി സഖ്യസര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയാകുക ഡികെ വിജയകുമാറായിരിക്കുമെന്ന് കേന്ദ്രനേതൃത്വം ഇതിനകം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനൊപ്പം സ്വന്തം പാളയത്തിലെ എംഎല്‍എമാരെ മറുകണ്ടം ചാടാതെ നോക്കാനുള്ള ഉത്തരവാദിത്വവും ശിവകുമാറിനെതന്നെ പാര്‍ട്ടി ഏല്‍പിച്ചു. ശിവകുമാറും അനുജനന്‍ ഡികെ സുരേഷും ചേര്‍ന്ന് ഉത്തരവാദിത്വം ഏറ്റെടുത്ത് കൃത്യമായി തന്നെ നടപ്പാക്കി. ഒടുവില്‍ രണ്ടര ദിവസത്തെ ഭരണത്തില്‍ നിന്ന് രാാജിവച്ച്‌ യെദ്യൂരപ്പയ്ക്ക് ഒഴിയേണ്ടിവന്നു.

ഗവര്‍ണര്‍ വാജുഭായി വാലക്ക് മുന്നില്‍ തങ്ങളുടെ എംഎല്‍എമാരെ കോണ്‍ഗ്രസ് -ദള്‍ സഖ്യം കൊണ്ടുവന്നെങ്കിലും ഗവര്‍ണര്‍ എല്ലാം എംഎല്‍എമാരെ കാണാന്‍ കൂട്ടാക്കിയില്ല. പിന്നാലെ ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിക്കുകയും ചെയ്തു. യെദ്യൂരപ്പ മുഖ്യമന്ത്രിയായതോടെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിനുള്ള പൊലീസ് സംരക്ഷണം പിന്‍വലിച്ചതിന്റെ അപകടം മണത്ത ശിവകുമാര്‍ ഇവിടെ നിന്ന് വ്യാഴാഴ്ച രാത്രിയില്‍ തന്നെ ദള്‍ -കോണ്‍ഗ്രസ് എംഎല്‍എമാരെ തെലുങ്കാനയിലെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള എല്ലാ എംഎല്‍എമാരെയുമായി പോയ ബസില്‍ മുന്നല്‍ തന്നെ ഇരുന്ന് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്ന ശിവകുമാരിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

ശനിയാഴ്ച നിയമസഭയില്‍ യെദ്യൂരപ്പ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രിംകോടതി ഉത്തരവ് വന്നതിനെ തുടര്‍ന്ന് ഹൈദരാബാദില്‍ നിന്ന് ഇന്നലെ ആര്‍ദ്ധരാത്രിയോടെ ദള്‍ -കോണ്‍ഗ്രസ് എംഎല്‍എമാരെ തിരിച്ച്‌ കൊണ്ടുവരുകയായിരുന്നു. ഇതിനിടെ സ്വന്തം പാളയത്തില്‍ നിന്ന് ചാടിപ്പോയ എംഎല്‍എമാരായ ആനന്ദ് സിംഗിനെയും പ്രതാപ് ഗൗഡ പാട്ടീലിനെയും തിരികെ കോണ്‍ഗ്രസ് ക്യാമ്ബിലെത്തിക്കാനും ശിവകുമാറിനായി.

ശതകോടീശ്വരനായ ശിവകുമാര്‍ കര്‍ണാടകയിലെ കോണ്‍ഗ്രസില്‍ സ്വന്തമായി അണികളുള്ള നേതാവാണ്. ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി ചാക്കിട്ടുപിടിക്കുന്നത് ഒഴിവാക്കാനായി പാര്‍ട്ടി കൊണ്ടുവന്ന് ഒളിവില്‍ പാര്‍പ്പിച്ചത് അന്നും എംഎല്‍മാരെ സംരക്ഷിക്കേണ്ട ചുമതല കോണ്‍ഗ്രസ് നേതൃത്വമേല്‍പ്പിച്ചത് ശിവകുമാറിനെയായിരുന്നു. ഗുജറാത്ത് എംഎല്‍എമാരെ സംരക്ഷിച്ചതിന് ശിവകുമാറിന്റെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയായിരുന്നു ബിജെപി ശിവകുമാറിനോട് പ്രതികാരം ചെയ്തത്.അദ്ദേഹത്തെ കസ്റ്റഡിയിലെക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ശിവകുമാറിനെ പരിഗണിച്ചെങ്കിലും അദ്ദേഹത്തിനെതിരേയുള്ള ആദായനികുതി കേസുകളടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ജി പരമേശ്വരയെയാണ് രാഹുല്‍ ഗാന്ധി നിയോഗിച്ചത്. എന്നാല്‍ ഇത്തവണ കര്‍ണാടക കോണ്‍ഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണ ഘട്ടത്തില്‍ നിര്‍ണായ നേതൃത്വം വഹിക്കേണ്ട ചുമതല വന്ന് ചേര്‍ന്നത് ശിവകുമാറിലാണ്. തന്നെ ഏല്‍പ്പിച്ച ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി പാര്‍ട്ടി കേന്ദ്രനേതൃത്വന് മുന്നില്‍ ഒരിക്കല്‍ കൂടി തന്റെ കുരുത്ത് തെളിയിച്ചിരിക്കുകയാണ് ശിവകുമാര്‍.

അതേസമയം, വൊക്കലിംഗ സമുദായക്കാരനാണെന്നത് ശിവകുമാറിന് ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് നിയോഗിക്കപ്പെടാന്‍ വിലങ്ങുതടിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസ് – ജനതാദള്‍ എസ് സഖ്യസര്‍ക്കാരില്‍ മുഖ്യമന്ത്രിയാകുന്ന ദള്‍ നേതാവ് എച്ച്‌ഡി കുമാരസ്വാമി വൊക്കലിംഗ സമുദായക്കാരനാണ്. ജാതിസമവാക്യങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള കര്‍ണാടകയില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഒരേ സമുദായക്കാരനാവുക പ്രായോഗികമാകില്ല. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ പിസിസി അധ്യക്ഷന്‍ പരമേശ്വരയെ മന്ത്രിസഭയിലുള്‍പ്പെടുത്തി ശിവകുമാറിനെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാക്കിയേക്കുമെന്നാണ് വാര്‍ത്തകള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top