×

വിവാദ പോസ്‌റ്റിട്ട എച്ച്‌ പി ജീവനക്കാരന്‍ ദീപകിന് പിന്തുണയുമായി തോമസ്‌ ഐസക്

ദീപക് ശങ്കരനാരായണനെ പിന്തുണച്ച് ട്വിറ്ററിലും ഫേസ്ബുക്കിലും ഹാഷ് ടാഗ് സജീവമായിരിക്കുന്നു. ഫേസ്ബുക്കില്‍ സംഘപരിവാറിനെയും ഹിന്ദുത്വ രാഷ്ട്രീയത്തേയും നിശിതമായി വിമര്‍ശിച്ചുകൊണ്ട് പോസ്റ്റിടുന്ന ദീപക് ശങ്കരനാരായണന് എതിരെ നടക്കുന്നപ്രചാരണത്തിന് എതിരായ പ്രതിരോധമാണ് ഈ ഹാഷ് ടാഗ്. ധനമന്ത്രി തോമസ് ഐസക് അടക്കമുള്ളവര്‍ ദീപക് ശങ്കരനാരായണന് പിന്തുണയുമായി എത്തിയിട്ടുണ്ട്.

കത്വയില്‍ എട്ട് വയസുകാരിയായ ആസിഫയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം 10 പേര്‍ ചേര്‍ന്ന് നടത്തിയ ഒരു ക്രൂരകൃത്യമല്ലെന്നും നീതി നിര്‍വഹണത്തിന് തടസം നില്‍ക്കുന്നപക്ഷം ഹിന്ദു ഭീകരവാദത്തിന് വോട്ട് ചെയ്ത ആ 31 ശതമാനത്തിനെ (2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയത് 31 ശതമാനം വോട്ട്) സെക്കന്‍ഡ് വേള്‍ഡ് വാര്‍ കാഷ്വാലിറ്റിയുടെ ഏഴിരട്ടിയെ വെടി വച്ച് കൊന്നിട്ടായാലും നീതി പുലരണം എന്നാണ് ദീപക് ശങ്കരനാരായണന്‍ ഏപ്രില്‍ 12ന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടത്.

ഈ പോസ്റ്റാണ് വിവാദമായത്. വിവാദമായതിനെ തുടര്‍ന്ന് ദീപക് പോസ്റ്റ്‌ പിന്‍വലിച്ചിരുന്നു. വ്യാപക പ്രചാരണമാണ് ദീപകിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ ഇതേതുടര്‍ന്ന് ഫേസ്ബുക്കില്‍ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. ദീപക് ജോലി ചെയ്യുന്ന എച്ച് പി ഇന്ത്യ കമ്പനിക്ക് ദീപകിനെ പുറത്താക്കാന്‍ ആവശ്യപ്പെട്ട് നിരന്തരം സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരിക്കുകയാണ് സംഘപരിവാര്‍ പ്രവര്‍ത്തകരും അനുഭാവികളും.

തോമസ്‌ ഐസക്കിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌:

ഫാസിസ്റ്റ് സംഘടന എപ്രകാരമെല്ലാം അരികുവൽക്കരിക്കപ്പെട്ട മനഷ്യന് നീതി നിഷേധിക്കാൻ ഇടപെടുന്നത് എന്ന് ദീപക്ക് കൃത്യമായി സമർത്ഥിക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് കേവലം 31 ശതമാനത്തിന്റെ പിന്തുണ കൊണ്ട് ബഹുഭൂരിപക്ഷത്തിന്റെ സാമാന്യ നീതി നിഷേധിക്കുന്നതിനെ കുറിച്ച് ദീപക്ക് പറയുന്നത്. അതിലൊരെണ്ണത്തെ പ്രത്യേകമായി എടുത്ത് ദുർവ്യാഖ്യാനം ചെയ്ത് ദീപക്കിനെതിരെ വ്യക്തിഹത്യയും വ്യാജപ്രചരണവും ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള സോഷ്യൽ മീഡിയ വഴി സംഘികൾ പ്രചരിപ്പിക്കുന്നതായി അറിയുന്നു. ദീപക്കിനെ വ്യക്തിഹത്യ ചെയ്യുക മാത്രമല്ല അയാൾ തൊഴിലെടുക്കുന്ന കമ്പനിയുടെ സോഷ്യൽ മീഡിയ പേജുകളിൽ ചെന്ന് അയാൾക്കെതിരെ ദുഷ്പ്രചരണവും ഇവർ ചെയ്യുന്നു. തികഞ്ഞ ജനാധിപത്യാവകാശലംഘനവും അങ്ങേയറ്റം നീചമായ രാഷ്ട്രീയപകപോക്കലും ആണിതെന്ന് പറയാതെ വയ്യ.

ഇന്ത്യൻ ജനാധിപത്യത്തിന്റെ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ സഹജീവികളോട് ആവശ്യപ്പെടുകയാണ് വിവാദമാക്കപ്പെട്ട പ്രസ്തുത കുറിപ്പിൽ ദീപക് ചെയ്തത്. നിലവിൽ ഇന്ത്യ നേരിടുന്ന വർഗീയതയടക്കമുള്ള രാഷ്ട്രീയപ്രശ്നങ്ങളിൽ എത്തിച്ചേരാൻ കാരണമായ മുപ്പത്തിയൊന്ന് ശതമാനം വോട്ടർമാർ എന്ന അമൂർത്തമായ ഒരു സങ്കല്പത്തെ ആശയപരമായി എതിർത്ത് തോല്പിക്കണം എന്ന സത്തയെ വായിച്ചു മനസിലാക്കാൻ പറ്റാതെ ചിലർ (അതോ മനഃപൂർവം മനസിലായില്ല എന്ന് നടിക്കുന്നതോ?) ദീപക് ഹിംസയ്ക്ക് ആഹ്വാനം ചെയ്തു എന്ന നുണ അയാൾക്കെതിരെ പ്രചരിപ്പിക്കുന്നു. അങ്ങേയറ്റം പ്രതിഷേധാർഹമായ പ്രവർത്തിയാണ് സോഷ്യൽ മീഡിയ വഴി ഒരു വ്യക്തിയെ ഇങ്ങനെ തേജോവധം ചെയ്യുന്നത്. തൊഴിൽ പോലുള്ള അയാളുടെ സ്വകാര്യ ഇടങ്ങളെ കൂടെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് ഇവരരുടെ ക്രിമനൽ ബുദ്ധിയെയാണ് തെളിയിക്കുന്നത്. ഈ വ്യാജപ്രചരണത്തെ നാമെല്ലാം എതിർത്ത് തോൽപ്പിക്കണം. സംഘികളുടെ കൂട്ടായ നുണപ്രചരണത്തിനെതിരെയുള്ള ഈ സമരത്തിൽ ദീപക്കിന് എല്ലാ വിധ പിന്തുണയും പ്രഖ്യാപിക്കുന്നു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top