മോസ്‌കോ: ഷോപ്പിങ് സെന്ററിനകത്തെ കുട്ടികളുടെ പാര്‍ക്കിലാണ് തീപിടിത്തമുണ്ടായത്. കുട്ടികളടക്കം ഒട്ടേറെപ്പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. തീയില്‍നിന്ന് രക്ഷപ്പടുന്നതിനായി മാളില്‍നിന്ന് താഴേക്ക് ചാടിയവരും മരിച്ചവരില്‍പ്പെടുന്നു. റഷ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് ഇത്.

സൈബീരിയയിലെ കെമെറോവോയിലുള്ള ഷോപ്പിങ് സെന്ററിലാണ് തീപ്പിടിത്തമുണ്ടായത്. അഞ്ചുമണിക്കൂറോളം നേരം ഷോപ്പിങ് സെന്റര്‍ നിന്നുകത്തി. രക്ഷാപ്രവര്‍ത്തകര്‍ക്കുപോലും ആദ്യം ഉള്ളിലേക്ക് കടക്കാനാകാതിരുന്നത് മരണസംഖ്യ കൂട്ടാനിടയാക്കി. കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണ്.ഇനിയും കണ്ടുകിട്ടാനുള്ള 69 പേരില്‍ 40ഓളം കുട്ടികളുണ്ടെന്നാണ് സൂചന. മാളിലെ സിനിമാഹാളില്‍നിന്ന് മാത്രം 13 മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു.

സ്‌പോഞ്ചുപോലുള്ള വസ്തു ഏറെയുള്ള ഭാഗത്ത് ഒരു കുട്ടി സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് കളിച്ചതാണ് തീപ്പിടിത്തത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നത്. ട്രാംപൊലീന്‍ മുറിയില്‍നിന്നാണ് തീ പിടിച്ചതെന്ന് ഡപ്യൂട്ടി ഗവര്‍ണര്‍ വഌദിമിര്‍ ചെര്‍നോവ് പറഞ്ഞു. അധികൃതര്‍ക്ക് ദുരന്തത്തിന്റെ വ്യാപ്തി ആദ്യം മനസ്സിലായില്ലെന്ന ആരോപണവുമുണ്ട്. രക്ഷാപ്രവര്‍ത്തനം വൈകിയതും സ്ഥിതി വഷളാക്കുകയായിരുന്നു.

ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളെ പ്രസിഡന്റ് വഌദിമിര്‍ പുട്ടിന്‍ അനുശോചനം അറിയിച്ചു.

വൈകിട്ട് നാലുമണിയോടെയാണ് ദുരന്തമുണ്ടായതെന്നാണ് കരുതുന്നത്. ദുരന്തത്തില്‍പ്പെട്ട വൈക എന്ന 12കാരി വീട്ടിലേക്ക് വിളിച്ച് തനിക്കുചുറ്റും പുകനിറഞ്ഞിരിക്കുകയാണെന്ന് അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. വാതിലടിച്ചിരിക്കുകയാണെന്നും തനിക്ക് പുറത്തിറങ്ങാന്‍ പറ്റുന്നില്ലെന്നുമാണ് കുട്ടി വിളിച്ചുപറഞ്ഞതെന്ന് ബന്ധു എവ്‌ഗെനിയ പറഞ്ഞു. പിന്നീട് കുട്ടിക്ക് എന്തുസംഭവിച്ചുവെന്നും വ്യക്തമല്ല.