×

ത്രിപുരയില്‍ സംഘര്‍ഷ മേഖലകളില്‍ നിരോധനാജ്ഞ; സിപിഐഎം പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരായ അക്രമം

ത്രിപുരയില്‍ സംഘര്‍ഷ മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് ബിജെപി വ്യാപകമായി അക്രമം അഴിച്ചുവിട്ട സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അക്രമം നിയന്ത്രിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഗവര്‍ണറോടും ഡിജിപിയോടും ആവശ്യപ്പെട്ടിരുന്നു.

ത്രിപുരയിലെ ബിജെപി മുന്നേറ്റത്തിന് പിന്നാലെ സിപിഐഎം പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരായ അക്രമം വ്യാപിക്കുകയും പ്രതിഷേധം ശക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രം ഇടപെട്ടത്. അക്രമങ്ങള്‍ നിയന്ത്രിക്കാനും ക്രമസമാധാനം പാലിക്കാനും ആഭ്യന്തമന്ത്രി രാജ്‌നാഥ് സിങ് നിര്‍ദേശം നല്‍കി. ത്രിപുര ഗവര്‍ണറെയും ഡിജിപിയെയും വിളിച്ച് ആഭ്യന്തമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി.

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് സിപിഎം പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും ഓഫീസുകള്‍ക്കും നേരെ ബിജെപി ആക്രമണം ആരംഭിച്ചത്. ബലോണിയയിലെ അഞ്ചടി ഉയരമുള്ള ലെനിന്‍ പ്രതിമയും ബിജെപി പ്രവര്‍ത്തകര്‍ ജെസിബി ഉപയോഗിച്ച് തകര്‍ത്തു. ഭാരത് മാതാ കി ജയ് വിളികളോടെ പ്രതിമയുടെ തല വെട്ടിയെടുത്ത് ഫുട്‌ബോളെന്ന പോലെ തട്ടിക്കളിച്ചെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി സിപിഎം നേതാവ് തപസ് ദത്ത പറഞ്ഞു.

514 പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. 196 വീടുകളും 64 പാര്‍ട്ടി ഓഫീസുകളും തകര്‍ത്തു എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ബിജെപിയുടെ കമ്മ്യൂണലിസം ഫോബിയയാണ് അക്രമം വ്യക്തമാക്കുന്നതെന്ന് സിപിഐഎം പ്രതികരിച്ചു. ഇടതുപക്ഷ അടിച്ചമര്‍ത്തലിന് വിധേയരായവരുടെ പ്രതികരണമാണ് പ്രതിമ തകര്‍ക്കലെന്നാണ് ബിജെപിയുടെ ന്യായീകരണം.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top