×

കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന് ഏഴ് വര്‍ഷം തടവ്.

റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. ലാലു 30 ലക്ഷം രൂപ പിഴയും അടയ്ക്കണം.1995- 96 ല്‍ ഡുംക ട്രഷറിയില്‍ വ്യാജബില്ലുകള്‍ ഹാജരാക്കി കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയതിന് 48 പേര്‍ക്കെതിരെയാണ് കുറ്റപത്രം തയാറാക്കിയിരുന്നത്.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസാണ് ഇത്. ഈ മാസം 19ന് കേസില്‍ ലാലുപ്രസാദ് കുറ്റക്കാരനാണെന്ന് ശിക്ഷ വിധിച്ചിരുന്നു. കേസിൽ 19 പേർ കുറ്റക്കാരാണെന്നു കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. 31 പ്രതികളിൽ ബിഹാർ മുൻമുഖ്യമന്ത്രി ജഗന്നാഥ് മിശ്ര അടക്കം 12 പേരെ വിട്ടയച്ചു.

കാലിത്തീറ്റയുമായി ബന്ധപ്പെട്ട് ആകെയുള്ള ആറ് കേസുകളില്‍ മൂന്നെണ്ണത്തിന്റെ വിധി നേരത്തെ വന്നിരുന്നു. ഈ വിധിയോട് കൂടി ലാലുവിന്റെ ശിക്ഷ ഇരുപതര വര്‍ഷമായി. ചൈബാസ ട്രഷറിയില്‍ നിന്ന് ആദ്യത്തെതവണ 37.7 കോടി രൂപയും പിന്നീട് 37.62 കോടി രൂപയും ഡിയോഗഡ് ട്രഷറിയില്‍ നിന്ന് 89.27 കോടിരൂപയും പിന്‍വലിച്ച കേസുകളില്‍ ലാലുപ്രസാദ് ഇപ്പോള്‍ തടവുശിക്ഷ അനുഭവിക്കുകയാണ്. 2013ല്‍ ആദ്യ കേസില്‍ ലാലുവിന് അഞ്ചര വര്‍ഷവും 2017 ല്‍ രണ്ടാം കേസില്‍ മൂന്ന് വര്‍ഷവും 2018ല്‍ മൂന്നാം കേസില്‍ മൂന്നര വര്‍ഷവുമായിരുന്നു ലാലുവിന് ശിക്ഷ ലഭിച്ചത്. റാഞ്ചിയിലെ ഡോറണ്ട ട്രഷറിയില്‍ നിന്ന് 139 കോടി രൂപയുടെ അഴിമതിക്കേസ് കോടതിയുടെ പരിഗണനയിലാണ്.

അതേസമയം റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് സയന്‍സസില്‍ അഡ്മിറ്റായതിനാല്‍ കോടതിയില്‍ വിധി കേള്‍ക്കാന്‍ ലാലു പ്രസാദ് യാദവ് എത്തില്ലെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ട്. റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലില്‍ കഴിയുന്ന ലാലുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദ്രോഗ വിഭാഗത്തിന് കീഴിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഈ മാസം 17നായിരുന്നു ലാലുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ വിധി കേള്‍ക്കാന്‍ ലാലു കോടതിയിലെത്തി.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top