×

ഇടതുമുന്നണിയില്‍ തിരിച്ചുവരാനുള്ള ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ച് എം.പി വീരേന്ദ്രകുമാര്‍.

മലപ്പുറത്ത് സി.പി.ഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന സെമിനാറില്‍ സംസാരിക്കവെയാണ് വീരേന്ദ്രകുമാര്‍ തന്റെ നിലപാട് പരസ്യമായി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയില്‍ സന്നിഹിതനായിരുന്നു. വര്‍ഗീയതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇടതുമുന്നണിയുടെ ഭാഗമാകാനാണ് തനിക്ക് താല്‍പര്യമെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു.

കുറച്ചുകാലം മുന്നണിയില്‍ നിന്ന് മാറി നിന്നത് കൊണ്ട് ഇടത് പക്ഷത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ കഴിഞ്ഞുവെന്ന് വീരേന്ദ്രകുമാര്‍ പറഞ്ഞു. മതനിരപേക്ഷതയ്ക്കുവേണ്ടിയും വര്‍ഗീയതയ്‌ക്കെതിരേയും അവസാനനിമിഷം വരെ പോരാടാന്‍ തയാറാണ്. അങ്ങനെയുള്ള പോരാട്ടത്തിന് ഇടത്പക്ഷത്തിന് മാത്രമേ സാധിക്കൂ. ഇന്ത്യയില്‍ ഇടത്പക്ഷത്തിന് മാത്രമേ ഇനി ഭാവിയുള്ളൂവെന്നും ഇതിന്റെ ഭാഗമാകാന്‍ തന്നെ കൂട്ടണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ആരംഭിച്ച സി.പി.ഐ സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയപ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ജനതാദളിനെയും ആര്‍എസ്പിയെയും ഉള്‍പ്പെടെ ഇടത് സ്വഭാവമുള്ള കക്ഷികളെ മുന്നണിയില്‍ തിരികെ കൊണ്ടുവരണമെന്ന്് വ്യക്തമാക്കിയിരുന്നു. ഇരുപാര്‍ട്ടികളും മുന്നണി വിട്ടത് ഇവരുടെ സീറ്റുകള്‍ സി.പി.ഐ.എം പിടിച്ചെടുത്തതിനാലാണെന്നും മുന്നണി മര്യാദകള്‍ എല്ലാകക്ഷികളും പാലിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) കേന്ദ്രനേതൃത്വം എന്‍.ഡി.എയുമായി സഖ്യമുണ്ടാക്കിയതിനെ തുടര്‍ന്ന് വീരേന്ദ്രകുമാര്‍ എം.പി സ്ഥാനമൊഴിഞ്ഞിരുന്നു. പിന്നീട് സംസ്ഥാനത്ത് യു.ഡി.എഫ് മുന്നണിയുമായുള്ള ബന്ധവും വിച്ഛേദിച്ചു. ഇതിന് പിന്നാലെയാണ് ഇടത് മുന്നണിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം വീരേന്ദ്രകുമാര്‍ പരസ്യമായി പ്രകടിപ്പിച്ചത്. അതേ സമയം, വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ച ഒഴിവില്‍ കേരളത്തില്‍ നിന്നുള രാജ്യസഭാ സീറ്റിലേക്ക് ഈ മാസം 23 ന് തെരഞ്ഞെടുപ്പ് നടക്കും. ഒഴിവ് വരുന്ന രാജ്യസഭ സീറ്റിലേക്ക് വീരേന്ദ്രകുമാറിനെ തന്നെ മത്സരിപ്പിക്കാന്‍ ഇടത് മുന്നണി നീക്കം നടക്കുന്നുണ്ടെന്നാണ് വിവരം. വീരേന്ദ്രകുമാര്‍ തന്റെ മുന്‍ പാര്‍ട്ടിയായ സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക് പുനഃസംഘടിപ്പിക്കുമെന്നും വാര്‍ത്തകളുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top