×

ജയം ഉറപ്പില്ലാത്ത സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി പരീക്ഷണം; അതൃപ്തരായ കോണ്‍ഗ്രസുകാര്‍ സ്ഥാനാര്‍ത്ഥികള്‍;

ന്യൂഡല്‍ഹി: ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിനെ തോല്‍പ്പിക്കാനിറങ്ങി ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് തിരിച്ചടി നേരിട്ടിരുന്നു. പക്ഷേ തന്റെ തന്ത്രത്തില്‍ നിന്നും മാറാന്‍ അമിത് ഷാ തയ്യാറല്ല. രാജ്യസഭയിലേക്കു ഗുജറാത്തിലും ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും ഉറപ്പില്ലാത്ത സീറ്റുകളിലേക്കും ബിജെപിക്കു സ്ഥാനാര്‍ത്ഥികളുണ്ട്.

കഴിഞ്ഞ ഓഗസ്റ്റില്‍ ഗുജറാത്തില്‍ മൂന്നു രാജ്യസഭാ സീറ്റുകളിലേക്കു മല്‍സരം നടന്നപ്പോള്‍ ബിജെപി നിര്‍ത്തിയ മൂന്നാം സ്ഥാനാര്‍ത്ഥി ബല്‍വന്ദ്സിങ് രാജ്പുട്ടിനെ വാശിയേറിയ പോരാട്ടത്തിലാണു കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പരാജയപ്പെടുത്തിയത്. പടലപിണക്കമുണ്ടെന്ന വിലയിരുത്തലില്‍, കോണ്‍ഗ്രസിന്റെ വോട്ടുകള്‍ പിളര്‍ത്താനാണ് വീണ്ടും ബിജെപി ശ്രമം. ഗുജറാത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റ് ലഭിക്കാതിരുന്ന പിസിസി ജനറല്‍ സെക്രട്ടറി പി.കെ.വലേറ സ്വതന്ത്രനായി നാമനിര്‍ദ്ദേശ പത്രിക നല്‍കി. ടിക്കറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച ഗുജറാത്ത് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സൊനാല്‍ ബെന്‍ പട്ടേല്‍ രാജിവച്ചു.

നിലവിലെ കക്ഷിനിലവച്ചു ഗുജറാത്തിലെ നാലു സീറ്റില്‍ രണ്ടെണ്ണത്തില്‍ വീതം ബിജെപിക്കും കോണ്‍ഗ്രസിനും ജയിക്കാം. കേന്ദ്രമന്ത്രിമാരായ പുരുഷോത്തം റുപാലയെയും മന്‍സൂക് മണ്ഡാവിയയെയുമാണു ബിജെപി ആദ്യം പ്രഖ്യാപിച്ചത്. അമിബെന്‍ യാഗ്നിക്, നരന്‍ റാത്വ എന്നിവരെ കോണ്‍ഗ്രസും പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് രാജീവ് ശുക്ലയെ സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന സൂചന വന്നെങ്കിലും അമിബെന്നിനു പിന്നാലെ റാത്വവയും നാമനിര്‍ദ്ദേശ പത്രിക നല്‍കിയതോടെ രാജീവ് ശുക്ല സ്ഥാനാര്‍ത്ഥിയല്ലെന്നു വ്യക്തമായി. എന്നാല്‍, കോണ്‍ഗ്രസ് എംഎല്‍എമാരുടെ തന്നെ പിന്തുണയോടെ പി.കെ.വലേറ നാമനിര്‍ദ്ദേശ പത്രിക നല്‍കിയതോടെ രംഗം കൊഴുത്തു. റാത്വയുടെ നാമനിര്‍ദ്ദേശ പത്രികയില്‍ ചില പോരായ്മകളുണ്ടെന്നും തള്ളപ്പെടാന്‍ സാധ്യതയുള്ളതിനാലാണു വലേറ പത്രിക നല്‍കിയതെന്നുമാണു പാര്‍ട്ടിയുടെ വിശദീകരണം.

ഇത് ബിജെപി വിശ്വസിക്കുന്നില്ല. കോണ്‍ഗ്രസിലുണ്ടായ പോരാണു വലേറ സ്ഥാനാര്‍ത്ഥിയാകുന്നതിലേക്കു കാര്യങ്ങളെത്തിച്ചതെന്നു ബിജെപി ആരോപിച്ചു. പിന്നാലെ ബിജെപിയും മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചു: മുന്‍ എംഎല്‍എ കിരിത് സിങ് റാണ. പരേഷ് മുലാനി എന്നൊരാളും സ്വതന്ത്രനായി പത്രിക നല്‍കിയിട്ടുണ്ട്. മുലാനി തങ്ങളുടെയാളല്ലെന്നു കോണ്‍ഗ്രസും ബിജെപിയും വ്യക്തമാക്കി. ഇതോടെ വോട്ട് ഭിന്നിക്കാനുള്ള സാധ്യത മുന്നില്‍ കാണുകയാണ്. ഉത്തര്‍പ്രദേശിലും സമാനമായ പരീക്ഷണമാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇവിടേയും അമിത് ഷാ നേരിട്ട് കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.

ഉത്തര്‍ പ്രദേശില്‍ പത്തു സീറ്റുള്ള യുപിയില്‍ എട്ടെണ്ണത്തില്‍ ബിജെപിക്കും ഒരു സീറ്റില്‍ സമാജ്വാദി പാര്‍ട്ടിക്കും ജയം ഉറപ്പാണ്. സമാജ്വാദി പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും പിന്തുണയോടെ ബിഎസ്പി സ്ഥാനാര്‍ത്ഥി ഭീംറാവു അംബേദ്കറും ജയിച്ചേക്കുമെന്ന സ്ഥിതിയായിരുന്നു. എന്നാല്‍, രാജ്യസഭാ ടിക്കറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ചു സമാജ്വാദി നേതാവ് നരേഷ് അഗര്‍വാള്‍ ബിജെപിയില്‍ ചേര്‍ന്നതോടെ, ബിജെപിക്ക് ഒന്‍പതാം സീറ്റില്‍ മോഹമുദിച്ചു. അങ്ങനെ, അനില്‍ അഗര്‍വാളിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചു.

ഇതിനു പുറമേ രണ്ടു ഡമ്മി സ്ഥാനാര്‍ത്ഥികളെക്കൂടി ബിജെപി നിര്‍ത്തിയിട്ടുണ്ട്. ബിജെപിക്കും സഖ്യകക്ഷികള്‍ക്കുമായി 324 വോട്ടുണ്ട്. എട്ടുപേര്‍ ജയിച്ചുകഴിഞ്ഞാല്‍ മിച്ചമുള്ളത് 28 വോട്ടാണ്. മൂന്നു സ്വതന്ത്രര്‍ ബിജെപിക്ക് വോട്ടു ചെയ്തേക്കുമെന്നു സൂചനയുണ്ട്. നരേഷ് അഗര്‍വാളിന്റെ മകന്‍ എംഎല്‍എ നിതിന്‍ അഗര്‍വാളിന്റെ വോട്ടും ബിജെപിക്കായിരിക്കും. ഇതു ബിഎസ്പി സ്ഥാനാര്‍ത്ഥിയുടെ ജയം എളുപ്പമല്ലാതാക്കുന്നു.

മഹാരാഷ്ട്രയിലെ ആറു സീറ്റില്‍ മൂന്നെണ്ണം ബിജെപിയും ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും ഓരോ സീറ്റും ജയിക്കുമെന്നതാണു സ്ഥിതി. എന്നാല്‍, സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ വിജയ രഹത്കര്‍ക്കും ബിജെപി സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top