×

ലെഗ്ഗിന്‍സ്‌ ഇട്ട കാലുകള്‍ കാണുമ്പോള്‍ …………………………; നെഞ്ചിലെ രോമം കാട്ടി അര്‍ദ്ധനഗ്നനായി കാലുകളും കാട്ടി പുരുഷന്‍ നിന്നാല്‍ തെറ്റില്ല; രഹ്ന ഫാത്തിമ

രഹ്‌നയുടെ വാക്കുകള്‍:

സ്ത്രീശരീരത്തെ കേവലം കെട്ടുകാഴ്ച്ചകളായി മാത്രം കാണുന്ന സദാചാര ഫാസിസ്റ്റ് സമൂഹത്തില്‍, അവര്‍ ഒളിച്ചിരുന്നു മാത്രം കാണാന്‍ ആഗ്രഹിക്കുന്ന കാഴ്ച്ചകള്‍ തുറന്നുകാട്ടുന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്.

നഗ്നതയെ കുറിച്ചോ ലൈംഗികതയെ കുറിച്ചോ പറയാന്‍ പോലും പറ്റാത്തവിധം സ്ത്രീകളുടെ നാവുകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ കാലഘട്ടം ആവശ്യപ്പെടുന്നത് ധീരമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ്.

സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന ഓരോ സ്ത്രീമുഖങ്ങളും, വാക്കുകളും സമൂഹം കല്‍പ്പിച്ചു നല്‍കുന്ന പരിധികള്‍ ലംഘിച്ച് ആണധികാരത്തിന്റെ ബലപ്രയോഗങ്ങള്‍ക്ക് നേര്‍ക്കെറിയുന്ന ഓരോ കല്ലിനേയും അവര്‍ അങ്ങേയറ്റം ഭയപ്പെടുന്നു. അതുകൊണ്ടു തന്നെയാണ് ലൈംഗികത പറയുന്ന, നഗ്നത തുറന്നുകാട്ടുന്ന ഓരോ സ്ത്രീകളേയും വേശ്യയെന്ന് മുദ്രകുത്താനും സമൂഹത്തില്‍നിന്നും അവരുടെ സാന്നിധ്യം തന്നെ എടുത്തുകളയാനും കാട്ടുന്ന വ്യഗ്രത.

പുരുഷശരീരത്തെ അപേക്ഷിച്ച് സ്ത്രീശരീരവും അവളുടെ നഗ്നതയും കേവലം 55 കിലോ മാംസം നിറച്ച ലൈംഗികത മാത്രമാകുന്നത് ഈ സമൂഹം നല്‍കുന്ന തെറ്റായ ലൈംഗിക വിദ്യാഭ്യാസത്തില്‍ നിന്നാണ്. ലെഗ്ഗിന്‍സ് ഇട്ട കാലുകള്‍ കാണുമ്പോള്‍ ഉദ്ദാരണം സംഭവിക്കുകയും അതേസമയം, നെഞ്ചിലെ രോമവും കാട്ടി അര്‍ദ്ധനഗ്നനായി കാലുകളും കാണിച്ച് മുണ്ടുകുത്തിയുടുത്ത് നില്‍ക്കുന്ന പുരുഷനെ കാണുമ്പോള്‍ ഇറക്ഷന്‍ തോന്നാത്ത രീതിയില്‍ സ്ത്രീപുരുഷ ശരീരങ്ങളെ വ്യത്യസ്ഥമായി സമീപിക്കുവാന്‍ പ്രേരിപ്പിക്കുന്നത്. നിലവില്‍ സമൂഹത്തില്‍ നല്കപ്പെടുന്ന തെറ്റായ ലൈംഗിക ബോധമാണ്. കാണുന്നവന്റെ കണ്ണിലാണു സൗന്ദര്യം എന്നതുപോലെതന്നെ കാണുന്നവന്റെ കണ്ണില്‍ തന്നെയാണ് അശ്ലീലവും.

നഗ്നതയും ലൈംഗികതയും അല്ലെങ്കില്‍ ചുംബനം പോലും പോണ്‍ സൈറ്റുകളില്‍നിന്നും പഠിക്കേണ്ടിവരുന്ന സാഹചര്യമാണ് നിലവില്‍. ആധുനിക കാലഘട്ടത്തില്‍ ഡിജിറ്റല്‍ മിഴിവേകുന്ന സ്ത്രീ നഗ്നചിത്രങ്ങള്‍ കാഴ്ചക്കാരന് നല്‍കുന്നത് അമിതപ്രതീക്ഷയുടെ വിസ്‌ഫോടനങ്ങള്‍ മാത്രമാണ്. പോണ്‍ മാഗസിനുകളും സൈറ്റുകളും സ്ത്രീശരീരത്തെക്കുറിച്ചും സ്ത്രീയുടെ ലൈംഗികതയെകുറിച്ചും കളവു പറഞ്ഞു പഠിപ്പിക്കുമ്പോള്‍ നമ്മുടെ മക്കള്‍ ആദ്യം കാണുന്ന നഗ്നതയും ആദ്യമായി കണ്ടറിയുന്ന ലൈംഗികതയും ഇതേ കളവുതന്നെയാകും. യഥാര്‍ഥത്തില്‍ സാധ്യമാകാത്തവിധം എല്ലാം തികഞ്ഞ വെണ്ണകല്ലില്‍ കൊത്തിയ പോലെയുള്ള സ്ത്രീ ശരീരങ്ങളാകും അവരുടെ മനസിലും പ്രതീക്ഷകളിലും.

തൂങ്ങിയ മുലകളും ഇറങ്ങിയ വയറും തടിച്ച തുടകളുമൊന്നും ഭാവിയില്‍ അവരുടെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തിയെന്നുവരില്ല. അമിത പ്രതീക്ഷകളോടെ തന്നെ സമീപിക്കുന്ന പുരുഷനെ ഒരു സ്ത്രീക്ക് എത്രത്തോളം ഉള്‍കൊള്ളുവാന്‍ കഴിയും? നാളെ അവരുടെ പങ്കാളികള്‍ ശരീരം കൂടുതല്‍ വടിവൊത്തതും സെക്‌സിയും ആകാത്തതില്‍ വിഷമിക്കുമ്പോള്‍ വേണ്ട അതിങ്ങനെ തന്നെയിരുന്നാല്‍ മതി, ഈ സാധാരണതയാണ് അതിന്റെ സൗന്ദര്യം എന്ന് പറയാന്‍ കഴിയണമെങ്കില്‍ അവര്‍ യഥാര്‍ഥ സ്ത്രീശരീരങ്ങള്‍ കണ്ടുതന്നെ വളരേണ്ടിയിരിക്കുന്നു. അവര്‍ ചെറുപ്പമായിരിക്കുമ്പോള്‍ തന്നെ ഈ വിത്തുകള്‍ പാകേണ്ടതുണ്ട്. സ്വന്തം അമ്മയുടെ നഗ്നതയും ശരീരവും കണ്ടുവളര്‍ന്ന ഒരു കുട്ടിക്കും സ്ത്രീശരീരത്തെ അപമാനിക്കാനാവില്ല. അതുകൊണ്ടുതന്നെ സ്ത്രീ ശരീരത്തെ കുറിച്ചും ലൈംഗികതയെകുറിച്ചുമുള്ള തെറ്റായ ബോധത്തിനെതിരെയുള്ള വാക്‌സിനുകള്‍ വീടുകളില്‍ നിന്നുതന്നെയാണ് എടുത്തു തുടങ്ങേണ്ടത്.

നിലവിലെ കുടുംബ സാഹചര്യങ്ങള്‍ക്കുള്ളില്‍ ലൈംഗികതയുമായോ നഗ്നതയുമായോ ബന്ധപ്പെട്ട തുറന്നുപറച്ചിലിനുള്ള ഇടം ലഭിക്കുന്നില്ല. വിദ്യാലയങ്ങളില്‍ ചെന്നാലോ ആണെന്നും പെണ്ണെന്നും തരംതിരിച്ച് തൊട്ടുകൂടായ്മയുടെ വേലികെട്ടുകള്‍ തീര്‍ക്കുന്നു. അവിടെ നിന്നു തന്നെയാണ് സ്ത്രീശരീരത്തോടുള്ള ഭയവും തുടങ്ങുന്നത്.

നേര്‍വഴിക്ക് പ്രണയവും ലൈംഗികതയും അനുഭവിക്കാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാവുമ്പോഴാണ് അത് ക്രിമിനല്‍ സ്വഭാവം കൈകൊള്ളുന്നതും സാമൂഹിക വിപത്തായി മാറുന്നതും. നഗ്‌നത എന്തിനു തുറന്നു കാട്ടണം എന്ന ചോദ്യത്തിനു ഉത്തരം സ്ത്രീയുടെ നഗ്‌നത എന്തിനു നിര്‍ബന്ധമായും മൂടിവെക്കണം എന്ന ചോദ്യം തന്നെയാണ്. മൂടിപ്പുതച്ചു നടത്തിയിട്ടും ഓരോനിമിഷവും സ്ത്രീശരീരങ്ങള്‍ ആക്രമണങ്ങള്‍ക്ക് ഇരയാക്കപ്പെടുകയാണ്.

പിഞ്ചു കുഞ്ഞുങ്ങളും വയോധികകളും മുതല്‍ മൃഗങ്ങള്‍ വരെ ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെടുമ്പോള്‍ സ്ത്രീശരീരം തന്നെയാണ് അതിനെ പ്രതിരോധിക്കനുള്ള ആയുധം. സെക്ഷ്വലി ഫസ്‌ട്രേറ്റഡ് ആയ സമൂഹത്തില്‍ കേവലം തുണിയുടെ വസ്ത്രങ്ങള്‍ക്കുള്ളില്‍ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. സ്ത്രീ അവളുടെ ആയുധത്തിന്റെ മൂര്‍ച്ച കൂട്ടാന്‍ നഗ്‌നതയുടെ വസ്ത്രം തുന്നേണ്ടിയിരിക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top