×

ഷൂഹൈബ് കൊലപാതകം ;സി.ബി.ഐ അന്വേഷിക്കണം മാതാപിതാക്കൾ

തിരുവനന്തപുരം: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഷൂഹൈബിന്റെ കൊലപാതകത്തിന്റെ അന്വേഷണം സി.ബി.ഐയെ എല്‍പ്പിക്കണമെന്നാവിശ്യപ്പെട്ടുകൊണ്ടുള്ള ഷൂഹൈബിന്റെ മാതാപിതാക്കളുടെ നിവേദനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കൈമാറി. സി.പി.എമ്മിന്റെ ഉന്നത തലങ്ങളില്‍ നടന്ന വന്‍ ഗൂഡാലോചനയുടെ ഫലമാണ് ഈ കൊലപാതകമെന്ന് അവര്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

തങ്ങളുടെ മകനും, യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ നിയോജകമണ്ഡലം സെക്രട്ടറിയുമായ ഷൂഹൈബിനോട് സി.പി.എമ്മിനുള്ള രാഷ്ട്രീയ വിരോധവും തീരാത്ത കുടിപ്പകയും, അസഹിഷ്ണതയുമാണ് കൊലപാതകത്തിന് കാരണമെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായി അവര്‍ കത്തില്‍ പറയുന്നു. കൊലപാതകം കഴിഞ്ഞ് പത്ത് ദിവസം പിന്നിട്ടിട്ടും കേസന്വേഷണം ഇഴഞ്ഞ് നീങ്ങുന്നത് സി.പി.എമ്മിന്റെ ഇടപെടല്‍ കാരണമാണ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളോ വാഹനങ്ങളോ കണ്ടെത്തുന്നതിനോ മുഴുവന്‍ പ്രതികളെ തിരിച്ചറിയുന്നതിനോ അറസ്റ്റ് ചെയ്യുന്നതിനോ പൊലീസിന് കഴിഞ്ഞിട്ടില്ല. കേസന്വേഷണത്തിനെ അട്ടമറിക്കുന്നതിനാണ് ഭരണത്തിലിരിക്കുന്ന സി.പി.എം ശ്രമിക്കുന്നത്. പൊലീസ് അറസ്റ്റ് ചെയ്തെന്ന് അവകാശപ്പെട്ടുന്ന രജ്ഞിത്ത് രാജ്, ആകാശ് എന്നീ സി.പി. എം പ്രവര്‍ത്തകരെ സി.പി.എം നേതാക്കള്‍ തന്നെ പൊലീസില്‍ ഹാജരാക്കിയതാണെന്ന് ആ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പരസ്യമായി പ്രഖ്യാപിച്ചത് സി.പി.എമ്മുമായി പ്രതികള്‍ക്കുള്ള ബന്ധം വ്യക്തമാക്കുന്നു.

അറസ്റ്റ് ചെയ്യപ്പെട്ട പ്രതികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായും, സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനുമായും അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ഫോട്ടോകളും പുറത്ത് വന്നിട്ടുണ്ട്. ഈ ബന്ധം സ്വതന്ത്രമായ കേസന്വേഷണത്തിന് തടസമാകും.
കേസന്വേഷണത്തെ തടസപ്പെടുത്തുന്ന രീതിയില്‍ പൊലീസ് സേനയിലെ ഒരു വിഭാഗം തന്നെ കേസ് വിവരങ്ങള്‍ പ്രതികള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നതായി ജില്ലാ പൊലീസ് മേധാവി ഉന്നത പൊലീസ് അധികാരികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ഇതേ തുടര്‍ന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അവധിയിലും പോയി. പാര്‍ട്ടി കേന്ദ്രങ്ങളില്‍ പ്രതികള്‍ ഒളിച്ചിരിക്കുന്നത് കൊണ്ടാണ് പൊലീസിന് അവരെ അറസ്റ്റ് ചെയ്യാനാവാത്തത്.

സി.പി.എം നേതൃത്വത്തിന്റെയും, ഭീകര സംഘത്തിന്റെയും ഭീഷണി മൂലവും, സി.പി.എമ്മിലെ ഉന്നതരുടെ ഇടപടെല്‍ മൂലവും കേരള പൊലീസിന് ഈ കേസ് ഫലപ്രദമായി അന്വേഷിക്കാനോ, സംഭവത്തില്‍ ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്ന് മാതൃകാപരമായി ശിക്ഷിക്കാനോ സാധിക്കുകയില്ലന്ന് തങ്ങള്‍ ന്യായമായും വിശ്വസിക്കുന്നവെന്ന് അവര്‍ കത്തില്‍ പറയുന്നു. ഇവയുള്‍പ്പെടെ പത്ത് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് ഈ കേസ് എത്രയും പെട്ടെന്ന് സി.ബി.ഐയെഎല്‍പ്പിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും അവര്‍ കത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top