×

മധുവിന്റെ മരണം കേരളത്തിന് അപമാനകരം ;പിണറായി വിജയൻ

പരിഷ്‌കൃതരെന്നും സാക്ഷരരെന്നും അഭിമാനിക്കുന്ന കേരളത്തിന് ഒന്നടങ്കം അപമാനകരമായ ഒറ്റപ്പെട്ടൊരു സംഭവമാണ് പാലക്കാട് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ഫോറന്‍സിക് വിദഗ്ധന്‍ അടക്കമുള്ള ഡോക്ടര്‍മാരുടെ സംഘമാണ് മധുവിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയത്. ആന്തരിക അവയവങ്ങള്‍ക്കും തലയുടെ പിന്‍ഭാഗത്തും ഏറ്റ മാരകമായ ക്ഷതം മൂലമാണ് മധു മരണപ്പെട്ടതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് അദേഹം പറഞ്ഞു.

മരണകാരണം ക്രൂരമായ മര്‍ദ്ദനമാണെന്ന് അന്വേഷണത്തില്‍ വെളിവായതിനാല്‍ കൊലപാതകം, പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം, വനനിയത്തിലെ വകുപ്പുകള്‍, ഐ.ടി. നിയമത്തിലെ വകുപ്പുകള്‍ എന്നിവ ചേര്‍ത്ത് അഗളി പോലീസ് സ്റ്റേഷനില്‍ ക്രൈം 87/18 പ്രകാരം കേസ്സെടുക്കുകയുണ്ടായി. മണിക്കൂറുകള്‍ക്കകം കോയമ്പത്തൂര്‍, പാലക്കാട്, ചാവക്കാട്, തൃശ്ശൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും 16 പ്രതികളെ അറസ്റ്റു ചെയ്ത് കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തിട്ടുണ്ട്. അഗളി ഡി.വൈ.എസ്.പി ഈ കേസിന്റെ അന്വേഷണം നടത്തിവരുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കാര്‍ക്കെങ്കിലും മധുവിന്റെ മരണത്തിന് ഇടയാക്കിയ സാഹചര്യത്തിന് പങ്കുണ്ടോയെന്ന കാര്യവും പ്രതികള്‍ക്ക് അനുമതിയില്ലാതെ വനത്തില്‍ പ്രവേശിക്കാന്‍ കൂട്ടുനിന്നോയെന്നും അന്വേഷിക്കാന്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (വിജിലന്‍സ്) നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആരെങ്കിലും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പിണറായി വ്യക്തമാക്കി.

മധുവിന്റെ അമ്മയ്ക്ക് 10 ലക്ഷം രൂപ പ്രത്യേക സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിച്ചിട്ടുണ്ട്. ഈ തുക അടിയന്തരമായി കുടുംബത്തിന് നല്‍കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനു പുറമെ എട്ടേകാല്‍ ലക്ഷം രൂപ പട്ടികജാതി-പട്ടികവര്‍ഗ്ഗ പീഡനനിരോധന നിയമവ്യവസ്ഥ അനുസരിച്ച് നല്‍കും. അതിന്റെ ആദ്യ ഗഡു നാലേകാല്‍ ലക്ഷം രൂപ മന്ത്രി എ.കെ. ബാലന്‍ കഴിഞ്ഞ ദിവസം കുടുംബത്തെ ഏല്‍പ്പിച്ചിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിച്ചാല്‍ അവശേഷിക്കുന്ന തുക നല്‍കും.

കേരള സമൂഹത്തിന് അപമാനമായ ഈ മനുഷ്യത്വഹീന പ്രവൃത്തി ചെയ്ത എല്ലാ കുറ്റവാളികള്‍ക്കും പരമാവധി ശിക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടിയും സര്‍ക്കാര്‍ സ്വീകരിക്കും. അതോടൊപ്പം, ഭാവിയില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലും സര്‍ക്കാര്‍ സ്വീകരിക്കും. നിയമസഭയില്‍ സബ്മിഷന് മറുപടിയായാണ് ഇക്കാര്യം പറഞ്ഞതെന്ന് പിണറായി വിജയന്‍ തന്റെ ഫേയ്‌സ്ബുക്കില്‍ വ്യക്തമാക്കിയത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top