×

അത്‌ലറ്റ്‌ രാമചന്ദ്രന്റെ മകളുടെ ഭര്‍ത്താവിനെ സഹായിക്കാന്‍ നല്‍കിയ ചെക്കാണ്‌ കേസിനാധാരം ; ജിതിന്‍ രാജിന്റെ അച്ഛന്‍ ഇ പി ജയരാജന്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ദുബായില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സംഭവം പുറത്തുവന്നത് ഇന്നലെയാണ്. ഈ വിഷയത്തോടെ അതുവരെ ന്യായീകരണം നിരത്തിയിരുന്നവരെല്ലാം കടുത്ത പ്രതിരോധത്തിലായി. കോടിയേരിയുടെ മക്കള്‍ തട്ടിപ്പുകാരാണെന്ന ആരോപണം ഇതോടെ ശക്തമാക്കാന്‍ പ്രതിപക്ഷം തീരുമാനിക്കുകയും ചെയ്തു. ഇന്ന് നിയമസഭയില്‍ ആരോപണം പൊലിപ്പിച്ചു കൊണ്ട് പ്രതിപക്ഷം ആഞ്ഞടിച്ചപ്പോള്‍ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങിയ ഭരണപക്ഷത്തിന്റെ വാദങ്ങള്‍ ഏറെ ദുര്‍ബലമായിരുന്നു.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പ്രതിപക്ഷത്തിരുന്നപ്പോള്‍ സോളാര്‍ കേസില്‍ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നിരന്തരം നിയമസഭ സ്തംഭിപ്പിച്ചവര്‍ ഇപ്പോള്‍ ആ കീഴ്വഴക്കം തെറ്റാണെന്ന് പറഞ്ഞ് കഴിഞ്ഞകാല പ്രവര്‍ത്തികള്‍ തള്ളിക്കളയുന്ന അപൂര്‍വ്വ കാഴ്ച്ചയും സഭയില്‍ കണ്ടു. മക്കള്‍ക്കെതിരായ കേസിന്റെ പേരില്‍ പിതാവിനെ ക്രൂശിക്കരുതെന്ന പൊതുവാദമാണ് ഭരണപക്ഷ നേതാക്കള്‍ ഉന്നയിച്ചത്. എന്നാല്‍ ലോക കേരള സഭയെ പോലും നാണിപ്പിക്കുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ മാറിയെന്ന് പറഞ്ഞു കൊണ്ടാണ് ഭരണപക്ഷം രംഗത്തെത്തിയത്. രണ്ടു കൂട്ടരും വീറും വാറിയോടും കൂടി ഏറ്റുമുട്ടിയപ്പോള്‍ സഭ ബഹളമയമായി.

ബിനോയ് കോടിയേരി മാത്രമായിരുന്നു ഇന്നലെ പ്രതിപക്ഷത്തിന് ലഭിച്ച ആയുധമെങ്കില്‍ ഇന്ന് മറ്റ് രണ്ടായുധങ്ങള്‍ കൂടി പ്രതിപക്ഷത്തിന് ലഭിച്ചിരുന്നു. ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട ദുബായില്‍ കേസുണ്ടെന്നതും ഇപി ജയരാജന്റെ മകന്‍ ജിതിന്‍ രാജുമായി ബന്ധപ്പെട്ട കേസുമായിരുന്നു ഈ പ്രതിപക്ഷ ആയുധങ്ങള്‍. എന്നാല്‍, സിപിഎം നേതാക്കളുടെ മക്കള്‍ പ്രതിസ്ഥാനത്തായ കേസികള്‍ സഭ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് പറഞ്ഞ് കര്‍ശന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈക്കൊണ്ടു. പ്രതിപക്ഷം വിഷയം സഭയില്‍ ഉന്നയിച്ചത് വലിയ തെറ്റായിപ്പോയി എന്ന വിധത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയവോണ് സിപിഎം നേതാക്കളുടെ മക്കള്‍ക്കെതിരായ കേസ് സഭ ചര്‍ച്ച ചെയ്യേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത്. അനില്‍ അക്കരയാണ് വിഷയം സഭയിലവതരിപ്പിച്ചത്. കോടിയേരിയുടെ മക്കളുടെ പ്രവര്‍ത്തി ലോക കേരള സഭയെ ബാധിക്കും. എന്നാല്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു. പത്രത്തില്‍ വരുന്ന വാര്‍ത്തകള്‍ എല്ലാം സഭയില്‍ ചര്‍ച്ച ചെയ്യാന്‍ പറ്റില്ല എന്ന് സ്പീക്കര്‍ വ്യക്തമാക്കി.

വിവാദത്തില്‍ സി.പിഎമ്മിനെയും പാര്‍ട്ടി സെക്രട്ടറിയേയും അനാവശ്യമായി വലിച്ചിഴക്കുകയാണെന്ന് പിണറായി വ്യക്തമാക്കി. കോടിയേരിയുടെ മക്കള്‍ക്ക് ബിസിനസ് ആണ്. ബിസിനസുകാര്‍ തമ്മില്‍ പലപ്പോഴും പല പ്രശ്നങ്ങള്‍ കാണും. കാര്യങ്ങള്‍ എല്ലാം ബിനോയ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്, ബിസിനസുമായി ബന്ധപ്പെട്ട ചില പരാതികള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഉയരുന്ന വിഷയത്തിന് സഭയുമായി ബന്ധമില്ല. ചന്തയില്‍ പറയേണ്ട കാര്യം സഭയില്‍ പറയേണ്ട കാര്യമില്ല എന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തെ പരിഹസിച്ചു. മുമ്ബ് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകനെതിരെ സമാനമായ ആരോപണം ഉണ്ടായപ്പോള്‍ സഭയില്‍ ചര്‍ച്ച ചെയ്തിട്ടില്ല. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രം നിയമസഭയില്‍ ചര്‍ച്ച നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം തന്റെ മകനെതിരായി വാര്‍ത്ത വന്നത് ഇപി ജയരാജനെ ശരിക്കും ചൊടിപ്പിച്ചു. തെളിവുകള്‍ സഹിതമാണ് വാര്‍ത്ത പുറത്തുവന്നത് എന്നതിനാല്‍ പ്രതിരോധിക്കാന്‍ ഇപിയും പാടുപെട്ടു. തെറ്റായ വാര്‍ത്ത കൊടുക്കുന്ന മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ നിയമം വേണമെന്നാണ് രോഷത്തോടെ ഇ.പി ജയരാജന്‍ ആവശ്യപ്പെട്ടത്. തന്റെ മകനെതിരെ പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണെന്നും ജയരാജന്‍ വ്യക്തമാക്കി. തന്റെ മകനെതിരായ ആരോപണം ശരിയല്ലെന്ന് ഇ.പി ജയരാജന്‍ മറുപടി നല്‍കി.

വസ്തുതകള്‍ മനസ്സിലാക്കാതെ സംസാരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. റോയല്‍ ഡീസല്‍ കമ്ബനിയുടെ ഡിസ്ട്രിബ്യൂട്ടറാണ് ജിതിന്‍ രാജ്. അറ്റ്ലസ് രാമചന്ദ്രന്റെ മകളുടെ ഭര്‍ത്താവിനെ സഹായിക്കാന്‍ ഒരു ചെക്ക് നല്‍കിയിരുന്നു. ആ ചെക്ക് കൃത്യമായി ഉപയോഗിക്കാതിരുന്നതുകൊണ്ട് മടങ്ങി. പകരം അറ്റലസ് രാമചന്ദ്രന്റെ മകളുടെ പേരിലുള്ള ചെക്കാണ് കേസെടുക്കാന്‍ കാരണമായതെന്നും ജയരാജന്‍ പറഞ്ഞു.

എന്നാല്‍ സോളാര്‍ ആരോപണങ്ങള്‍ സഭ ചര്‍ച്ച ചെയ്തത് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടി നല്‍കി. ആരോപണങ്ങളുടെ പിതൃത്വം പ്രതിപക്ഷത്തിന്റെ തലയില്‍ കെട്ടിവെക്കണ്ടെന്നും ധാര്‍മിക പ്രശ്നം ആണ് ചോദ്യം ചെയ്യുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. വിവാദത്തില്‍ പ്രതിപക്ഷത്തിന്റെ തലയില്‍ കയറിയിട്ട് കാര്യമില്ല. സിപിഎം കേന്ദ്രകമ്മിറ്റിക്ക് കൊടുത്ത പരാതിയാണ് പുറത്തു വന്നത്. നേതാക്കളുടെ മക്കള്‍ ബിസിനസ് നടത്തുന്നതില്‍ തെറ്റില്ല. പക്ഷെ അത് തട്ടിപ്പാകുമ്ബോള്‍ ചര്‍ച്ച ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top