×

ചര്‍ച്ച്‌ പ്രോപ്പര്‍ട്ടീസ് ആക്‌ട് വീണ്ടും വരുന്നു

കൊച്ചി: ക്രൈസ്തവസഭകളുടെ സ്വത്തുക്കള്‍ െകെകാര്യം ചെയ്യുന്നതില്‍ സുതാര്യത ഉറപ്പാക്കുന്ന ”ദ കേരള ക്രിസ്ത്യന്‍ ചര്‍ച്ച്‌ പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ ട്രസ്റ്റ് ആക്‌ട് ബില്‍” വീണ്ടും സര്‍ക്കര്‍ പൊടിതട്ടിയെടുക്കുന്നു. സിറോ മലബാര്‍ സഭയിലെ വിവാദ ഭൂമിയിടപാടിന്റെ പശ്ചാത്തലത്തില്‍ ബില്‍ പരിശോധിക്കാന്‍ നിയമവകുപ്പിനു മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ചര്‍ച്ച്‌ ആക്‌ട് നടപ്പാക്കുന്നതിനെ സഭകള്‍ എതിര്‍ത്താല്‍ ദേവസ്വം ബോര്‍ഡ്, വക്കഫ് ബോര്‍ഡ് മാതൃകയില്‍ ചര്‍ച്ച്‌ ബോര്‍ഡ് സ്ഥാപിക്കാനും ഗവ. ആലോചിക്കുന്നു. അവകാശത്തര്‍ക്കം മൂലം തുറക്കാതെ നാശോന്മുഖമായ, പുരാവസ്തുപ്രാധാന്യമുള്ള പള്ളികള്‍ ഈ ബോര്‍ഡിനു കീഴില്‍ കൊണ്ടുവരാന്‍ കഴിയും.

ആക്ടോ ബോര്‍ഡോ നടപ്പാക്കാന്‍ ഏറ്റവും അനുകൂല സാഹചര്യമാണുള്ളതെന്നാണു സര്‍ക്കാര്‍ കരുതുന്നത്. 2009 ല്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായ നിയമപരിഷ്കരണ കമ്മിഷന്‍ തയാറാക്കിയ ബില്‍ നിയമസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിച്ചിരുന്നു. മാറിമാറിവന്ന സര്‍ക്കാരുകള്‍ ബില്‍ നിയമമാക്കാന്‍ ശ്രമിച്ചിട്ടില്ല. ഇതേക്കുറിച്ചു പഠിക്കാന്‍ മന്ത്രിസഭ പദ്ധതിയിട്ടപ്പോള്‍ ക്രൈസ്തവ സഭാ നേൃത്വം അസ്വസ്ഥമായി. തൃശൂര്‍, ഇരിങ്ങാലക്കുട ബിഷപ്പുമാര്‍ ഇടയലേഖനങ്ങളുമിറക്കി. ഇതോടെ, സര്‍ക്കാര്‍ പിന്മാറി.

ആക്‌ട് പ്രാബല്യത്തിലായാല്‍ നിലവില്‍ സഭകളും പള്ളികളും നടപ്പാക്കുന്ന സഭാനിയമങ്ങള്‍ അസാധുവാകും. ചില സഭകള്‍ എതിര്‍ക്കുമ്ബോഴും യാക്കോബായ, ലത്തീന്‍ സഭകളിള്‍നിന്നു ബില്ലിന് അനുകൂലമായ നിലപാടുണ്ട്. സിറോ മലബാര്‍ സഭയിലും ഒരു വിഭാഗം അനുകൂലിക്കുന്നു. മതസ്ഥാപനങ്ങള്‍ക്കു സ്വത്ത് ഭരിക്കാന്‍ അവകാശമുണ്ടെന്ന് ഭരണഘടനയുടെ 29-ാം വകുപ്പ് അനുശാസിക്കുന്നു. എന്നാല്‍, ഈ നിയമം സ്വന്തം ഇഷ്ടപ്രകാരമാണു സഭകള്‍ പാലിക്കുന്നത്. ആക്‌ട് പ്രകാരം സഭാസ്വത്തില്‍ ഓരോ അല്‍മായനും തുല്യാവകാശിയാണ്.

ഈ സ്വത്തെല്ലാം പൊതുജനം തലമുറകളായി സമാഹരിച്ചതാണ്. പൊതുജനത്തിന്റെ സ്വത്താകുമ്ബോള്‍ സ്വാഭാവികമായും സര്‍ക്കാരിന് നിയന്ത്രണമുണ്ടാകണം. സ്വത്തുക്കള്‍ അത് നല്‍കിയവര്‍ക്കും അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നതാണ് ചര്‍ച്ച്‌ ആക്‌ട്.ആക്‌ട് നടപ്പാക്കുന്നതില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷനു നിലപാടൊന്നുമില്ലെന്നു ചെയര്‍മാന്‍ പി.കെ. ഹനീഫ പറഞ്ഞു.

പ്രധാന വ്യവസ്ഥകള്‍

ക്രിസ്ത്യാനി എന്നാല്‍ യേശുവില്‍ വിശ്വസിക്കുന്നവരും ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുന്നവരുമാണ്. യേശുവില്‍ വിശ്വസിച്ചുകൊണ്ട് ആരാധിക്കുന്ന സമൂഹമാണു സഭ. അവര്‍ സഭകളില്‍ ഉള്‍പ്പെടും. അവര്‍ക്കു പ്രത്യേക ആരാധനാലയങ്ങളും കെട്ടിടങ്ങളും ഉണ്ടാവും. ആധ്യാത്മിക കാര്യങ്ങളില്‍ അതതു സഭകള്‍ക്കു നിയമങ്ങള്‍ വ്യത്യസ്തമായിരിക്കും.
ഇടവകയാണു സഭയുടെ അടിസ്ഥാന ഘടകം. ഓരോ സഭയ്ക്കും വ്യത്യസ്തങ്ങളായ ആത്മീയ നേതാക്കളുണ്ട്.

പള്ളിക്കെട്ടിടങ്ങള്‍, ചാപ്പലുകള്‍, ശവക്കോട്ട, മറ്റ് സ്വത്തുക്കളെല്ലാം പള്ളി സ്വത്തുക്കളായി കണക്കാക്കണം. ഇവ വാങ്ങുന്നതും വില്‍ക്കുന്നതും ദാനമായി സ്വീകരിക്കുന്നതുമെല്ലാം നിയമപ്രകാരമാകണം. സെമിനാരി, ആശുപത്രി, സ്കൂള്‍, കോളജ്, അനാഥാലയം, പുരോഹിതഭവനം, ധ്യാനകേന്ദ്രം, വ്യവസായ കെട്ടിടങ്ങള്‍, കൃഷിസ്ഥലങ്ങള്‍, എസ്റ്റേറ്റുകള്‍, ട്രെയിനിങ് കേന്ദ്രങ്ങള്‍, മാധ്യമ-പ്രസിദ്ധീകരണ ശാലകള്‍, പുനരധിവാസ സ്ഥലങ്ങള്‍ ഇവയെ പുരോഹിത മേല്‍ക്കോയ്മയില്‍നിന്ന് ഒഴിവാക്കും. അവയുടെ ഭരണം ജനാധിപത്യരീതിയില്‍ അല്‍മായ നേതൃത്വത്തിലായിരിക്കണം.

കേരള ചര്‍ച്ച്‌ പ്രോപ്പര്‍ട്ടീസ് ആക്‌ട് ബില്‍

സഭാ പഠനങ്ങളെയോ െദെവശാസ്ത്രത്തെയോ ചര്‍ച്ച്‌ ആക്‌ട് ബാധിക്കില്ല. ഇവയില്‍ സര്‍ക്കാര്‍ ഇടപെടില്ല. നിയമങ്ങളുടെ അധികാരപരിധി കേരളമായിരിക്കും. ബില്‍ നിയമസഭ പാസാക്കിയാല്‍ ആറുമാസത്തിനകം നടപ്പാകും. ഇടവക മുതല്‍ പള്ളി സ്വത്തുക്കളും വരുമാനങ്ങളും സര്‍ക്കാരിനെ ബോധ്യപ്പെടുത്തണമെന്നതാണു പ്രധാന വ്യവസ്ഥ. ഭരണസമിതി തെരഞ്ഞെടുപ്പുകള്‍ ജനാധിപത്യപരമായി ഇതോടെ നടക്കും. ഇടവകകളിലും രൂപതകളിലും സംസ്ഥാനതലത്തില്‍ ഏകീകൃത നിയമം വരും.

നിയമം നടപ്പാക്കുന്നതിനു കാനോന്‍, സാമൂഹിക സഭാനിയമങ്ങള്‍ ബാധകമല്ല. ക്രിസ്ത്യന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ ഓരോ പള്ളിയും രജിസ്റ്റര്‍ ചെയ്തിരിക്കണം. നിയമം പ്രാബല്യത്തിലായി ആറുമാസത്തിനകം പ്രത്യേകമായ നിയമങ്ങള്‍ ഓരോ ഇടവകയ്ക്കും രൂപതയ്ക്കും എഴുതിയുണ്ടാക്കണം. ജനകീയ സമിതിയായിരിക്കണം നിയമങ്ങള്‍ തയാറാക്കേണ്ടത്. ഓരോ ദിവസത്തെയും ഭരണകാര്യങ്ങള്‍ നിര്‍വഹിക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റ് കമ്മിറ്റിയാകണം. അക്രൈസ്തവര്‍, നിരീശ്വരവാദികള്‍, കുറ്റവാളികള്‍, മാനസിക രോഗികള്‍, മദ്യം-മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍, അസന്മാര്‍ഗികള്‍ എന്നിവര്‍ക്കു പള്ളി കമ്മിറ്റിയില്‍ മല്‍സരിക്കാന്‍ കഴിയില്ല. ചാരിറ്റബിള്‍ ട്രസ്റ്റിലും മറ്റും പ്രവര്‍ത്തിക്കാനോ സ്ഥാനമാനങ്ങള്‍ വഹിക്കാനോ കഴിയില്ല.

18 വയസുകഴിഞ്ഞ സ്ത്രീ പുരുഷന്മാര്‍ക്ക് ട്രസ്റ്റി അസംബ്ലിയില്‍ വോട്ടവകാശമുണ്ട്. ഇടവക പൊതുയോഗം മാനേജിങ് കമ്മിറ്റിയെയും ട്രസ്റ്റിയെയും മൂന്ന് ഓഡിറ്റര്‍മാരെയും തെരഞ്ഞെടുക്കണം. ഇടവകയിലെയും രൂപതയിലെയും അംഗസംഖ്യ അനുസരിച്ച്‌ ഓരോ 300 അംഗങ്ങള്‍ക്കും ഒരംഗത്തെ വീതം സ്റ്റേറ്റ് എക്സിക്യുട്ടീവിലേക്കു തെരഞ്ഞെടുക്കാം. സഭാസ്വത്ത് ഭരിക്കാനും നിയന്ത്രിക്കാനുമുള്ള അധികാരം ട്രസ്റ്റിനായിരിക്കും. ട്രസ്റ്റ് കമ്മിറ്റിയുടെ ഉത്തരവാദിത്വവും മറ്റും ആക്ടില്‍ പറഞ്ഞിട്ടുണ്ട്.

ട്രസ്റ്റിനെ രൂപത, റവന്യൂ ഡിസ്ട്രിക്റ്റ്, സെന്‍ട്രല്‍ എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. ഇവയ്ക്ക് 25 അംഗ കമ്മിറ്റി വീതം ഉണ്ടാകണം. ഈ കമ്മിറ്റിയാവും രൂപതാ സ്വത്ത് െകെകാര്യം ചെയ്യുക. ഇന്റേണല്‍ ഓഡിറ്റ് കൂടാതെ സര്‍ക്കാര്‍ അംഗീകാരമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റുകളും കണക്ക് ഓഡിറ്റ് ചെയ്യണം. സംസ്ഥാനതല ക്രിസ്ത്യന്‍ ചാരിറ്റബിള്‍ ട്രസ്റ്റില്‍ മേജര്‍ ആര്‍ച്ച്‌ ബിഷപ്, ആര്‍ച്ച്‌ ബിഷപ്, ബിഷപ് എന്നിവര്‍ക്കു പുറമെ, ഓരോ രൂപതയില്‍നിന്നു പത്തുപേര്‍ വീതവുമുണ്ടാകണം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top