×

ബിജെപി സര്‍ക്കാരുകള്‍ക്കെതിരെ തുറന്നടിച്ച്‌ വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ; ‘രാജസ്ഥാന്‍, ഗുജറാത്ത് സര്‍ക്കാരുകള്‍ എന്നെ വേട്ടയാടുന്നു;

ന്യൂഡല്‍ഹി: രാജസ്ഥാന്‍, ഗുജറാത്ത് സര്‍ക്കാരുകള്‍ തന്നെ വേട്ടയാടുന്നെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. തന്നെ കൊലപ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ടെന്ന് പ്രവീണ്‍ തൊഗാഡിയ തുറന്നടിച്ചു. വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ കൊലപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്. പൊലീസ് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുതെന്ന് തൊഗാഡിയ ആവശ്യപ്പെട്ടു. തന്റെ മുറിയില്‍ വന്ന് ഒരാള്‍ തെളിവു സഹിതം ഇക്കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു. ഇതിനു പിന്നില്‍ ആരെന്ന് പിന്നീട് വെളിപ്പെടുത്തുമെന്നും തൊഗാഡിയ വ്യക്തമാക്കി.

തന്നെ അറസ്റ്റ് ചെയ്യുന്നതിനായി ഇന്നലെ രാവിലെ വീട്ടില്‍ പൊലീസ് വന്നു. പൂജയും മറ്റു കാര്യങ്ങളും കഴിഞ്ഞ് ഉച്ചയ്ക്കു ശേഷം വരാന്‍ അവരോട് ആവശ്യപ്പെടുകയായിരുന്നു. പത്തുവര്‍ഷത്തിനു മുന്‍പുള്ള കേസുകളുമായി ബന്ധപ്പെട്ട രേഖകള്‍ പോലും തന്റെ കൈവശം ഉണ്ടായിരുന്നില്ല. തന്നെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാനായിരുന്നു അവര്‍ ശ്രമച്ചത്.

തുടര്‍ന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും ഫോണില്‍ ബന്ധപ്പെട്ടു. എന്നാല്‍ അത്തരമൊരു പൊലീസം സംഘം എത്തിയതായി അറിവില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. തുടര്‍ന്ന് താന്‍ ഫോണ്‍ ഓഫ് ചെയ്ത് ഒളിവില്‍ പോകുകയായിരുന്നെന്നും തൊഗാഡിയ വ്യക്തമാക്കി. രാജസ്ഥാന്‍ പൊലീസ് തന്നെയാണ് അറസ്റ്റ് ചെയ്യാന്‍ എത്തിയത് എന്ന കാര്യം ഇപ്പോള്‍ വ്യക്തമായിട്ടുണ്ടെന്നും തൊഗാഡിയ പറയുന്നു. ഒറ്റയ്ക്ക് ഓട്ടോറിക്ഷയില്‍ യാത്രചെയ്യുമ്ബോള്‍ ബോധം നഷ്ടപ്പെട്ടു. ബോധം തെളിയുമ്ബോള്‍ ആശുപത്രിയിലായിരുന്നു.

തിങ്കളാഴ്ച കാണാതായ തൊഗാഡിയയെ മണിക്കൂറുകളോളം നടത്തിയ തെരച്ചിലിനൊടുവില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് തൊഗാഡിയയ്ക്ക് ബോധക്ഷയമുണ്ടായതെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്‌പി) രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയയെ അബോധാവസ്ഥയില്‍ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമായി ബന്ധപ്പെട്ടുള്ള ദുരൂഹത തുടരുന്നതിനിടെയാണ് ബോധം വീണപ്പോള്‍ അദ്ദേഹം വാര്‍ത്താസമ്മേളനം വിളിച്ച്‌ ബിജെപി സര്‍ക്കാറുകള്‍ക്കെതിരെ ആ്ഞ്ഞടിച്ചത്.

തൊഗാഡിയയെ തിങ്കളാഴ്ച രാവിലെ മുതല്‍ കാണാനില്ലെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അനുയായികള്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തെ ഒരു പാര്‍ക്കില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പത്തുവര്‍ഷം മുന്‍പു രാജസ്ഥാനില്‍ നിരോധനം ലംഘിച്ചു പ്രകടനത്തിനു നേതൃത്വം നല്‍കിയെന്ന കേസില്‍ പ്രവീണ്‍ തൊഗാഡിയയ്ക്കെതിരെ അറസ്റ്റ് വാറന്റുമായി രാജസ്ഥാന്‍ പൊലീസ് ഇന്നലെ അഹമ്മദാബാദില്‍ എത്തിയിരുന്നു. അതിന് ശേഷം അദ്ദേഹത്തെ കാണാതായതു വിഎച്ച്‌പി ബിജെപി സംഘര്‍ഷത്തിന് വഴിതുറന്നിരുന്നു.

അറുപത്തിരണ്ടുകാരമായ തൊഗാഡിയയെ രാജസ്ഥാന്‍ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച്‌ അനുയായികള്‍ പ്രകടനവും നടത്തി. ബിജെപിയാണ് രാജസ്ഥാന്‍ ഭരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതിഷേധത്തിന് പുതിയ തലവും നല്‍കി. ഗുജറാത്തിലാണ് പ്രവീണ്‍ തൊഗാഡിയയുടെ പ്രവര്‍ത്തന കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അഭിപ്രായ ഭിന്നതകള്‍ ഏറെയുള്ള വ്യക്തിയാണ് തൊഗാഡിയ. അതുകൊണ്ട് തന്നെ പൊലീസ് തട്ടിക്കൊണ്ട് പോയെന്നത് പരിവാര്‍ കേന്ദ്രങ്ങളില്‍ പോലും ആശക്കുഴപ്പമുണ്ടാക്കി.

എന്നാല്‍ പൊലീസ് ഇക്കാര്യം നിഷേധിച്ചിരുന്നു. പഴയൊരു കേസുമായി ബന്ധപ്പെട്ട അറസ്റ്റ് വാറണ്ട് നടപ്പാക്കാന്‍ സോല സ്റ്റേഷനില്‍ നിന്നുള്ള പൊലീസ് തിങ്കളാഴ്ച രാവിലെ വിഎച്ച്‌പി ആസ്ഥാനത്തെത്തിയിരുന്നു. എന്നാല്‍ അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഎച്ച്‌പി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി സോല പൊലീസ് സ്റ്റേഷനിലെത്തിയത്. തൊഗാഡിയയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് റോഡും ഉപരോധിച്ചു. രാവിലെ പത്തോടെയാണ് തൊഗാഡിയയെ കാണാതായതെന്നാണ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയത്. ഇതോടെ പ്രതിഷേധവും തുടങ്ങി. അന്വേഷണം പുരോഗമിക്കുന്നതിനിടെ രാത്രി പത്തു മണിയോടെയാണ് തൊഗാഡിയയെ തിരിച്ചറിഞ്ഞത്.

ആബുംലന്‍സിലേക്ക് എത്തിയ അജ്ഞാത ഫോണ്‍ സംഭാഷണമാണ് നിര്‍ണ്ണായകമായത്. അഹമ്മദാ ബാദിന് അടുത്ത് ഒരാള്‍ അബോധാവസ്ഥയില്‍ ഉണ്ടെന്നായിരുന്നു സന്ദേശം. അവിടെ എത്തിയ ആംബുലന്‍സ് വ്യക്തിയെ ആശുപത്രിയിലെത്തിച്ചു. ഇവിടെ വച്ചാണ് കൊണ്ടു വന്നയാള്‍ തൊഗാഡിയയാണെന്ന് തിരിച്ചറിഞ്ഞത്. രക്തസമ്മര്‍ദ്ദം തീരെ കുറഞ്ഞതു മൂലമാണ് തൊഗാഡിയയ്ക്ക് ബോധം നഷ്ടമായത്. ചികില്‍സയിലൂടെ സാധാരണ നിലയിലേക്ക് തൊഗാഡിയ മടങ്ങി വന്ന ശേഷമാണ് അദ്ദേഹം വാര്‍ത്താസമ്മേളനം വിളിച്ച്‌ ബിജെപി സര്‍ക്കാറുകള്‍ക്കെതിരെ ആഞ്ഞടിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top