×

തുണി മാറ്റൂ, അതു പൊറുക്കട്ടെ… അല്ലെങ്കില്‍ അയാള്‍ മരിക്കും. ഞാന്‍ വൈദ്യന്‍ മാത്രമാണ്…: ഫാ. പോള്‍ തേലക്കാട്ട് എഴുതിയ ലേഖനം

ഫാ. ഡോ. പോള്‍ തേലക്കാട്ട്

ഫ്രാന്‍സ് കഫ്കയുടെ ഒരു കഥയനുസരിച്ചു രാത്രി ഗ്രാമത്തിലെ ഒരു യുവാവിന് അടിയന്തര ശുശ്രൂഷയ്ക്കുവേണ്ടി നാട്ടുെവെദ്യനെ വിളിക്കുന്നു. കുതിരപ്പുറത്തു െവെദ്യനെത്തി. രോഗിയുടെ അടുക്കല്‍ െവെദ്യനെത്തിയപ്പോള്‍ കണ്ടതു പ്രത്യക്ഷത്തില്‍ ആരോഗ്യവാനായ ചെറുപ്പക്കാരനെയാണ്. പക്ഷേ, അയാള്‍ രോഗിയാണ്. അയാളുടെ വലതുവശത്തെ തുടയുടെ ഉള്‍ഭാഗത്തു കൈപ്പത്തിയുടെ വലിപ്പത്തില്‍ ഒരു വ്രണം.

നാണംകെട്ടിടത്തെ വ്രണത്തില്‍ ഒരു വിരല്‍ വലിപ്പമുള്ള പുഴുക്കള്‍. നിന്റെ ഈ പൂവില്‍നിന്നു നീ മരിക്കുകയാണ്. വ്രണത്തിന്റെ പിന്നിലെ ജീവന്‍കൊണ്ട് അന്ധനായ ചെറുപ്പക്കാരന്‍ മോങ്ങി; ‘എന്നെ രക്ഷിക്കണേ…’വൈദ്യന്‍ ആത്മഗതം ചെയ്തു: അവര്‍ എന്നോടു വിശുദ്ധമായ കര്‍മ്മങ്ങള്‍ ചെയ്യാന്‍ പറഞ്ഞാല്‍ എന്തു ചെയ്യും? കാരണം ഇത്തരം വിശുദ്ധ കാര്യങ്ങള്‍ ചെയ്യുന്നവരെല്ലാം വീടുകളില്‍ കുത്തിയിരുന്ന് അവരുടെ വിശുദ്ധ അങ്കികള്‍ കീറിക്കളയുന്നു.

വൈദ്യന്‍ കല്‍പ്പിച്ചു: തുണി മാറ്റൂ, അതു പൊറുക്കട്ടെ. അല്ലെങ്കില്‍ അയാള്‍ മരിക്കും. ഞാന്‍ വൈദ്യന്‍ മാത്രമാണ്… കഫ്കയുടെ കഥയ്ക്കു പ്രത്യക്ഷമായി ആത്മീയധ്വനിയുണ്ട്. വ്രണം മറച്ചു ജീവിച്ചനോട് അതു തുറന്നിടാനാണു വൈദ്യന്‍ ആവശ്യപ്പെട്ടത്. നാണം കെടുത്തുകയും മരണപ്പെടുത്തുകയും ചെയ്യുന്ന വ്രണങ്ങള്‍ സമൂഹത്തിന്റെ സംസ്കാരത്തിന്റെയും മതത്തിന്റെയും ഗാത്രങ്ങളില്‍ ഉണ്ടാകാം.

അങ്ങനെയൊരു വ്രണവും വസന്തയും സമൂഹത്തില്‍നിന്നു തുടച്ചുനീക്കിയപ്പോഴാണു സോഫോക്ലീസിന്റെ ഈഡിപ്പസ് തേബസിന്റെ രാജാവായത്. രാവിലെ നാലു കാലിലും ഉച്ചയ്ക്കു രണ്ടു കാലിലും വൈകുന്നേരം മൂന്നു കാലിലും നടക്കുന്നത് ആര് എന്ന ചോദ്യം ഉന്നയിക്കുന്നത് ഒരു സാംസ്കാരികപ്രശ്നമാണല്ലോ. പക്ഷേ, വീണ്ടും അവിടെ ഒരു വസന്ത പടരുന്നു. അതിന്റെ കാരണക്കാരനെ അന്വേഷിക്കുന്ന ഈഡിപ്പസ് എത്തിച്ചേരുന്നത് അന്ധനായ പ്രവാചകന്റെ മുമ്ബിലാണ്. അയാള്‍ പറഞ്ഞു: നീ വേട്ടയാടുന്ന കൊലയാളി നീ തന്നെയാണ്.

ഇത്തരം വ്രണങ്ങളില്‍നിന്നു വിമുക്തമല്ല ഒരു മതവും. ക്രൈസ്തവസഭയിലും ഇത്തരം വ്രണങ്ങള്‍ ഉണ്ടായി നാണംകെടുത്തുന്നു, മാരകമായി വേദനിപ്പിക്കുന്നു. അതുണ്ടാകുന്നതു കന്യാസ്ത്രീയിലാകാം, വൈദികനിലാകാം, മെത്രാനിലാകാം.
യേശു പറഞ്ഞു: ഉതപ്പുകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു; എന്നാല്‍ ആരുമൂലം ഉണ്ടാകുന്നുവോ അവനു ദുരിതം (മത്താ. 18:6-4). ഉതപ്പുകള്‍ സമൂഹത്തിലുണ്ടാക്കുന്നതു വ്രണമാണ്. ഉതപ്പ് എന്ന വാക്കിനര്‍ത്ഥം നാട്ടില്‍ അപമാനവും വേദനയും കോപവും ഉണ്ടാക്കുന്ന ധാര്‍മ്മിക നൈയാമിക ദുരന്തവാര്‍ത്ത എന്നതാണ്.

ഈ വാര്‍ത്ത മാധ്യമക്കാരുടെ വായ്മൂടിക്കെട്ടി പരിഹരിക്കാമോ? കൊടുങ്കാറ്റിന്റെയും പേമാരിയുടെയും പ്രശ്നം അതു പറഞ്ഞ കാലാവസ്ഥക്കാരെ നിശബ്ദമാക്കിയാല്‍ പരിഹരിക്കാനാവുമോ? റോമന്‍ പൗരന്മാരുടെ കണ്ണില്‍നിന്നും കാതില്‍നിന്നും ചിന്തയില്‍നിന്നും ബോധത്തില്‍നിന്നും കുരിശു മാറ്റപ്പെടണം എന്നു സിസറോ ആവശ്യപ്പെട്ടു. ആ ദൃശ്യം അത്രയ്ക്കു വേദനയും അപമാനവും ഉണ്ടാക്കുന്നു. സംസ്കാരം അതില്‍നിന്നു വിമുക്തമാകണം എന്നായിരിക്കും സിസറോ ആവശ്യപ്പെട്ടത്. സെന്റ് പോളാകട്ടെ ക്രൂശിക്കപ്പെട്ട ക്രിസ്തു ഉതപ്പും വിഡ്ഢിത്തവുമാണ് എന്നു പ്രഘോഷിച്ചു. ഉതപ്പുകള്‍ ഉണ്ടാകുന്നു, ഉണ്ടാകേണ്ടിയിരിക്കുന്നു.

ഈ ഉതപ്പുകളുമായി ജീവിക്കേണ്ടിവരുന്ന ക്രൈസ്തവര്‍ ഇതിന് അപവാദമല്ല. ദക്ഷിണേന്ത്യയില്‍ ക്രൈസ്തവദൗത്യനിര്‍വഹണം നടത്തിയ ലെസ്ലി ന്യൂബിഗിന്‍ (19691998) എന്ന് ബിഷപ് എഴുതി: യേശുവിന്റെ വെളിപാടിന്റെ ജ്വലിക്കുന്ന കേന്ദ്രബിന്ദു കാല്‍വരിയിലെ സഹനമരണമാണ്. ദൈവം സൃഷ്ടിച്ചു സ്നേഹിച്ച ഈ ലോകം ദൈവത്തില്‍നിന്ന് അന്യവല്‍ക്കരിച്ചതും ദൈവത്തെ ഉപേക്ഷിച്ചതും ദൈവത്തോടു വിഘടിക്കുന്നതുമായി… ഇവിടെ നല്ല മനുഷ്യന്‍ സമൂഹത്തിന്റെ ഉച്ഛിഷ്ടമായി വിധിക്കുന്ന തെമ്മാടികളല്ല, മറിച്ചു സഭയുടെയും രാജ്യത്തിന്റെയും സംസ്കാരത്തിന്റെയും ബഹുമാനപ്പെട്ട നേതാക്കളാണ്, െദെവത്തിന്റെ കരുണകൊണ്ടുമാത്രം ജീവിക്കുന്നവരാണു പുണ്യപ്പെട്ടവനെ നശിപ്പിക്കുന്ന കൊലപാതകശ്രമങ്ങളില്‍ ഏര്‍പ്പെടുന്നത്.

നല്ല വാര്‍ത്തമാത്രം കേള്‍ക്കാനും അറിയാനും നാം ആഗ്രഹിക്കുന്നു. നമ്മെക്കുറിച്ചു മറ്റുള്ളവര്‍ നല്ലതു പറയണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്? മോശപ്പെട്ട വാര്‍ത്ത ആവര്‍ത്തിച്ചു നമ്മെ ചിലര്‍ നാറ്റിക്കുന്നു എന്നു പരിഭവിക്കുന്നു. പക്ഷേ, ഈ ശല്യങ്ങളിലും വേദനിപ്പിക്കുന്ന കാര്യങ്ങളിലുമാണു നാം ഇടപെടേണ്ടത്. അവയാണു നമ്മുടെ ജീവിതം ഉണ്ടാക്കുന്ന കാര്യങ്ങള്‍. ഇവയില്‍നിന്ന് ഒളിച്ചോടാനാവില്ല. ബൈബിളിലേക്കും മറ്റു വേദങ്ങളിലേക്കും നോക്കൂ. ബൈ
ബിള്‍ നല്ല വാര്‍ത്തയായി പള്ളികളില്‍ വായിക്കുന്നു. ഈ സുവിശേഷത്തില്‍ യൂദാസിനെ ഒറ്റിക്കൊടുത്തതും പത്രോസ് തള്ളിപ്പറഞ്ഞതും വാര്‍ത്തയല്ലേ? അവ വിശുദ്ധ സുവിശേഷമായി പള്ളികളില്‍ വായിക്കുന്നില്ലേ?

ബൈബിളില്‍നിന്നു ദാവീദിന്റെ വ്യഭിചാരമോ കൊലപാതകമോ സോളമനെതിരായ മകന്റെ വിപ്ലവമോ മരുമകളെ പ്രാപിച്ചു ഗര്‍ഭം ധരിപ്പിച്ച യൂദായുടെ കഥയോ യേശുവിന്റെ വംശാവലിയിലെ വ്യഭിചാരിണികളുടെ വിവരണമോ എഡിറ്റ് ചെയ്തു മാറ്റിയോ? അപ്പോള്‍ നല്ല വാര്‍ത്ത എന്താണ്? ബൈബിളില്‍ നിന്നു പാപവാര്‍ത്ത ഒഴിവാക്കിയില്ലല്ലോ. ഈ നാറുന്ന കഥകളിലൂടെയും ഉതപ്പുകളിലൂടെയുമാണു വേദഗ്രന്ഥം നമ്മെ നയിക്കുന്നത്.

ഈ സംഭവങ്ങള്‍ പാപങ്ങളും കുറ്റകൃത്യങ്ങളും തുറന്നിട്ടിരിക്കുന്നു, െദെവത്തിന്റെ സുഖപ്പെടുത്തലിന്. ദാവീദിന്റെ വ്യഭിചാരം മാത്രമല്ല, ആ രാജാവിന്റെ പാപസങ്കീര്‍ത്തനങ്ങളും െബെബിളിലുണ്ട്; യേശുവിനെ തള്ളിപ്പറഞ്ഞ പത്രോസിനെയാണു യേശുവിന്റെ സഭയെ ഭരിക്കാന്‍ ഏല്‍പ്പിച്ചത്.

ഈ കഥകളെല്ലാം ദൈവത്തിന്റെ കഥകളാണ്; ദൈവം മനുഷ്യചരിത്രം പാപികളിലൂടെ എഴുതുന്ന കഥകള്‍. അതാണു കഫ്കയുടെ നാട്ടുെവെദ്യന്റെ നടപടിയുടെ സാംഗത്യം. വ്രണങ്ങള്‍ ദൈവത്തിന്റെ സുഖപ്പെടുത്തലിനായി തുറന്നിടുക. വിശുദ്ധ അഗസ്റ്റിന്‍ എഴുതി: ഞാന്‍ വീഴുന്നെങ്കില്‍ ഞാനുണ്ട്. വീഴുന്നില്ലെങ്കിലോ ഞാനില്ല, എന്നില്‍ െദെവം വസിച്ചു പ്രവര്‍ത്തിക്കുന്നു.

അതുകൊണ്ട് അഗസ്റ്റിന്‍ എഴുതി: ഞാന്‍ എനിക്കൊരു ബൃഹത്തായ ചോദ്യമായിരിക്കുന്നു, എന്റെ ആത്മാവ് എന്നെ ചോദ്യംചെയ്യുന്നു. ഈ ചോദ്യംചെയ്യലാണു ഞാന്‍ ആരാണ് എന്ന് എന്നെ അറിയിക്കുന്നത്. അപ്പോഴാണു സത്യം ഞാന്‍ കണ്ടെത്തുന്നതും ഏറ്റുപറയുന്നതും. അതുകൊണ്ട് അഗസ്റ്റിന്‍ പറയുന്നു: ദൈവമേ, ഞാന്‍ എഴുതി നിന്നോട് സ്വയം ഏറ്റുപറയുന്നു: ഈ കുമ്ബസാരം നിശബ്ദതയിലാണ്; അതിനര്‍ത്ഥം അതിനു കേള്‍ക്കാനാവുന്ന ശബ്ദമില്ല എന്നാണ്. പക്ഷേ, സ്നേഹം, അത് ഉച്ചത്തില്‍ നിലവിളിക്കുന്നു.

(ഫാ. ഡോ. പോള്‍ തേലക്കാട്ട് മംഗളം ദിനപത്രത്തില്‍ എഴുതിയ ലേഖനം: കടപ്പാട് – മംഗളം)

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top