×

50 ലക്ഷം രൂപ ചെലവായി; കാനായി കുഞ്ഞിരാമനെതിരേ നിയമനടപടിക്കു ശിപാര്‍ശ

തിരുവനന്തപുരം: ലക്ഷങ്ങള്‍ കൈപ്പറ്റിയിട്ടും തലസ്ഥാനത്തെ തോന്നയ്ക്കലില്‍ മഹാകവി കുമാരനാശാന്റെ പ്രതിമ പൂര്‍ത്തീകരിക്കാത്ത ശില്‍പ്പി കാനായി കുഞ്ഞിരാമനെതിരേ നിയമനടപടിക്കു സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ ശിപാര്‍ശ. ഒരു പതിറ്റാണ്ടായിട്ടും പണി പൂര്‍ത്തിയാക്കാത്തതു വന്‍വീഴ്ചയാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുവെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.

തോന്നയ്ക്കല്‍ കുമാരനാശാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കള്‍ച്ചറി(കെ.എന്‍.ഐ.സി)ലെ പ്രതിമനിര്‍മ്മാണവുമായി ബന്ധപ്പെട്ടാണു റിപ്പോര്‍ട്ട്. സൗജന്യമായി പ്രതിമ നിര്‍മ്മിക്കാമെന്നു സമ്മതിച്ചശേഷം ശില്‍പ്പി ലക്ഷങ്ങള്‍ പ്രതിഫലമായി വാങ്ങി. എന്നാല്‍, ഒരു പതിറ്റാണ്ടിലേറെയായിട്ടും പ്രതിമ പൂര്‍ത്തീകരിച്ചില്ലെന്ന് ഓഡിറ്റ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ വി.എ. മോഹനന്‍പിള്ള തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നതായി മംഗളത്തില്‍ ആര്‍ സുരേഷ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആശാന്റെ വെങ്കലപ്രതിമനിര്‍മ്മാണം 2004-ലും അദ്ദേഹത്തിന്റെ കാവ്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ശില്‍പ്പങ്ങളുടേത് 1999-ലുമാണ് ആരംഭിച്ചത്. എന്നാല്‍, ഏകദേശം 50 ലക്ഷം രൂപ ചെലവായിട്ടും ശില്‍പ്പങ്ങള്‍ പൂര്‍ത്തിയായില്ല. എത്രയും വേഗം പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കാനായിയുടെ പേരില്‍ നിയമനടപടി സ്വീകരിക്കണമെന്നു റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.

കുമാരനാശാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കള്‍ച്ചര്‍ 1997-ലാണു മഹാകവിയുടെ പൂര്‍ണകായ വെങ്കലപ്രതിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. അതിനായി കെ.എസ്.ഇ.ബിയും െടെറ്റാനിയം പ്രോഡക്റ്റ്സും 2700 കിലോഗ്രാം ചെമ്ബ് സൗജന്യമായി നല്‍കി. പ്രതിമ സൗജന്യമായി നിര്‍മ്മിക്കാമെന്ന് ഏറ്റിരുന്ന കാനായി പിന്നീട് നാലുലക്ഷം രൂപ പ്രതിഫലം വാങ്ങി. നിര്‍മ്മാണത്തിനു കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെ 2012-13ല്‍ 12 ലക്ഷം രൂപകൂടി വകയിരുത്തി. അതില്‍നിന്ന് ആറുലക്ഷം രൂപ കാനായിക്കു െകെമാറി. 2013 എപ്രില്‍ ആറുമുതല്‍ ഒരുവര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാമെന്ന രേഖാമൂലമുള്ള ഉറപ്പും പാഴായി.

ഓഡിറ്റിങ്ങിന്റെ ഭാഗമായി തല്‍സ്ഥിതി വിശദീകരിക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റ് 29-നു കത്തുനല്‍കി. ഭാഗികമായി പൂര്‍ത്തിയായെന്നും ഉടന്‍ പൂര്‍ത്തിയാക്കാമെന്നുമായിരുന്നു മറുപടി. സ്മാരകവളപ്പില്‍ ആശാന്റെ കവിതകളെ ആസ്പദമാക്കിയുള്ള ശില്‍പ്പനിര്‍മ്മാണത്തിന് ഇതിനകം 36.22 ലക്ഷം രൂപ ചെലവഴിച്ചു. പഴയ ഭരണസമിതിയുമായുള്ള അഭിപ്രായവ്യത്യാസം മൂലമാണു പണി പൂര്‍ത്തിയാകാത്തതെന്നായിരുന്നു ന്യായീകരണം. ആശാന്‍ സ്മാരകത്തിലെ പുസ്തവകുപ്പിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top