×

സാമ്ബത്തികപ്രതിസന്ധി ഭാഗ്യക്കുറിയെയും ബാധിച്ചു;ഭാഗ്യക്കുറി സമ്മാനം കൊടുക്കുന്നതിന് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഭാഗ്യക്കുറി വകുപ്പ്

ആലപ്പുഴ: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്ബത്തികപ്രതിസന്ധി ഭാഗ്യക്കുറിയെയും ബാധിച്ചു. ഒരുലക്ഷത്തിനുമേലുള്ള സമ്മാനങ്ങള്‍ നാലുമാസമായി കൊടുക്കുന്നില്ല. ലോട്ടറിയില്‍നിന്നുള്ള വരുമാനംവരെ സര്‍ക്കാര്‍ വകമാറ്റി ചെലവാക്കുന്നതായാണ് സൂചന.

96 ലക്ഷം ടിക്കറ്റുകളാണ് ഓരോ നറുക്കെടുപ്പിനും സര്‍ക്കാര്‍ അച്ചടിക്കുന്നത്. ടിക്കറ്റിന്റെ വില 30 രൂപയായി കുറച്ചശേഷം ഭാഗ്യക്കുറിയുടെ വില്‍പ്പന കുത്തനെ കൂടി. നേരത്തേ ബാങ്കില്‍ അടച്ചിരുന്ന ഭാഗ്യക്കുറി പണം ഇപ്പോള്‍ പൂര്‍ണമായും ട്രഷറിയിലാണ് അടയ്ക്കുന്നത്.

കഴിഞ്ഞ ആറുമാസത്തെ കണക്ക് പരിശോധിച്ചാല്‍ ഒരുദിവസം ഏകദേശം 25 കോടിയിലേറെ രൂപയാണ് ഭാഗ്യക്കുറി വകയില്‍ ട്രഷറിയിലെത്തുന്നത്. ഇങ്ങനെ ആഴ്ചയില്‍ 175 കോടിയിലധികം ട്രഷറിയില്‍ എത്തും. സമ്മാനങ്ങളും ഏജന്റ് കമ്മിഷനും കഴിച്ചാലും ആഴ്ചയില്‍ കുറഞ്ഞത് 75 കോടിയെങ്കിലും സര്‍ക്കാറിന് വരുമാനമുണ്ട്. ഇത്രയും തുക ലഭിക്കുന്പോഴാണ് സമ്മാനത്തുക വിതരണം ചെയ്യാന്‍ മാസങ്ങള്‍ എടുക്കുന്നത്. ബംപര്‍ നറുക്കെടുപ്പിന്റെ വരുമാനം വേറെ എത്തുന്നുണ്ട്. ഓണം ബംപറിനുമാത്രം സകല ചെലവും കഴിഞ്ഞ് സര്‍ക്കാരിന് ലാഭം കിട്ടിയത് 57 കോടിയായിരുന്നു. ഇപ്പോള്‍ ആറുകോടിയുടെ ക്രിസ്മസ്-പുതുവത്സര ബംപര്‍ ഭാഗ്യക്കുറി വില്‍പ്പനയിലുമാണ്.

സാധാരണഗതിയില്‍ ഒന്നാംസമ്മാനത്തിന്റെ തുക ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ കൊടുക്കേണ്ടതാണ്. പാന്‍കാര്‍ഡ് അടക്കം എല്ലാ രേഖകളും കൃത്യമായി നല്‍കിയാല്‍ ഒരു മാസത്തിനുള്ളില്‍ത്തന്നെ സമ്മാനം ലഭിക്കുമായിരുന്നു. ഇപ്പോള്‍ മൂന്നുമുതല്‍ അഞ്ചുമാസംവരെ കഴിഞ്ഞേ പണം ലഭിക്കുന്നുള്ളൂ. ഭാഗ്യക്കുറിയുടെ വിശ്വാസ്യതയെ ഇത് കാര്യമായി ബാധിക്കുമെന്ന ആശങ്കകളും ഉയരുന്നുണ്ട്.

സമ്മാനത്തിന് നിയന്ത്രണമില്ല- ഭാഗ്യക്കുറി വകുപ്പ്

ഭാഗ്യക്കുറി സമ്മാനം കൊടുക്കുന്നതിന് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. രേഖകളോ പാന്‍കാര്‍ഡോ ലഭിക്കാനുള്ള കാലതാമസം കൊണ്ടാവാം ആര്‍ക്കെങ്കിലും സമ്മാനം വൈകുന്നതെന്നും വകുപ്പ് വ്യക്തമാക്കി.

സമ്മാനങ്ങള്‍ കൊടുത്തുതുടങ്ങി

ഭാഗ്യക്കുറിയുടെ വലിയ സമ്മാനങ്ങള്‍ കൊടുത്തുതുടങ്ങി. നേരത്തേ ചില നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. പെന്‍ഷന്‍ കൊടുത്തുതീര്‍ന്നതോടെ നിയന്ത്രണം മാറ്റിയിട്ടുണ്ട്.- തോമസ് ഐസക്- ധനമന്ത്രി

ഓണം ബംപര്‍ സമ്മാനംപോലും നല്‍കിയില്ല

ഓണം ബംപറിന്റെ ഒന്നാംസമ്മാനമായ 10 കോടി രൂപപോലും ഇതുവരെ കൊടുത്തിട്ടില്ല. ആറുമാസംവരെ ആയിട്ടും സമ്മാനം കൊടുക്കാത്ത സംഭവങ്ങള്‍ ഉണ്ട്. മൂന്നുലക്ഷത്തോളം തൊഴിലാളികളുടെ വരുമാനം ഇല്ലാതാക്കുന്ന നടപടിയാണ് സര്‍ക്കാര്‍ തുടരുന്നത്. – ഫിലിപ്പ് ജോസഫ്. ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top